23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

അല്ലാഹുവിന്റെ അതിഥികള്‍


വീണ്ടും ഒരു ഹജ്ജ് മാസം കൂടി വിരുന്നെത്തിയിരിക്കുന്നു. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ മക്കയിലേക്കുള്ള യാത്ര ആരംഭിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിംകള്‍ ഹജ്ജ് തീര്‍ഥാടനം എന്ന ആത്മീയ യാത്രയുടെ പശ്ചാത്തലത്തിലാണിപ്പോഴുള്ളത്. ഈ വാര്‍ഷിക ആരാധനക്ക് വിശ്വാസികളുടെ ഹൃദയങ്ങളില്‍ ആഴത്തിലുള്ള പ്രാധാന്യമുണ്ട്. ഇത് വിശ്വാസത്തിന്റെയും ഭക്തിയുടെയും ഐക്യത്തിന്റെയും പ്രതീകമാണ്.
ഹജ്ജ് തീര്‍ഥാടനം കേവലം ഒരു ശാരീരിക യാത്രയല്ല; മുഹമ്മദ് നബി(സ)യുടെ പാരമ്പര്യങ്ങളും അധ്യാപനങ്ങളും ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും പാരമ്പര്യവുമായി മുസ്‌ലിംകളെ ബന്ധിപ്പിക്കുന്ന ഒരു പരിവര്‍ത്തന അനുഭവമാണിത്. അല്ലാഹുവിന്റെ അടിമകളായി കഴിഞ്ഞിരുന്നവരില്‍ ഭാഗ്യം സിദ്ധിച്ചവര്‍ അല്ലാഹുവിന്റെ അതിഥികളായാണ് യാത്ര ചെയ്യുന്നത്. അല്ലാഹുവിനോട് സാമീപ്യം തേടുകയും ആത്മാവിന്റെ ശുദ്ധീകരണം തേടുകയും ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദര്‍ഭമാണ് ഹജ്ജ്.
വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നുമുള്ള വിശ്വാസികളെ ഒന്നിപ്പിക്കുന്ന സവിശേഷതയാണ് ഹജ്ജിന്റെ ശ്രദ്ധേയമായ വശം. ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ മക്കയില്‍ ഒത്തുകൂടുമ്പോള്‍, അവര്‍ ഓരോരുത്തരും ചേര്‍ന്ന് ഒരു ഉമ്മത്തായി മാറുന്നു. ഇസ്‌ലാമിന്റെ യഥാര്‍ഥ ചൈതന്യത്തെ പ്രയോഗവത്കരിക്കുന്നു. ഈ അഗാധമായ ഐക്യബോധം ഇസ്‌ലാം എല്ലാ അതിരുകള്‍ക്കും അതീതമാണെന്ന ശക്തമായ ഓര്‍മപ്പെടുത്തലാണ്. ഒരു പൊതുവിശ്വാസവും ലക്ഷ്യവും പങ്കിടുന്ന പരസ്പരമുള്ള സാഹോദര്യബോധത്തെ അത് ഊട്ടിയുറപ്പിക്കുന്നു.
ഹജ്ജിന്റെ കര്‍മങ്ങള്‍ തന്നെ പ്രതീകാത്മകതയും ആത്മീയ പ്രാധാന്യവും കൊണ്ട് സമ്പന്നമാണ്. ത്വവാഫ് അഥവാ കഅ്ബയെ പ്രദക്ഷിണം ചെയ്യുമ്പോള്‍ അത് ജീവിതത്തിന്റെ ശാശ്വതമായ ചക്രത്തെക്കൂടി ഓര്‍മിപ്പിക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ഐക്യത്തെയും നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിന്റെ കേന്ദ്രീകരണം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും ഓര്‍മിപ്പിക്കുന്നു. സഫയുടെയും മര്‍വയുടെയും ഇടയിലുള്ള സഅ് യ്; ഇബ്‌റാഹീം നബിയുടെ പത്‌നി ഹാജര്‍, തന്റെ കുഞ്ഞുമകന്‍ ഇസ്മാഈലിനായി വെള്ളം തേടിയപ്പോള്‍ അവര്‍ കാണിച്ച സഹിഷ്ണുതയും ത്യാഗവും ഓര്‍മപ്പെടുത്തുന്നു. അറഫയിലെ നില്പ് വിനയവും പ്രാര്‍ഥനയും വിശ്വമാനവികതയുടെ പ്രഖ്യാപനവും ഓര്‍മിപ്പിക്കുന്നു. ജംറയില്‍ പ്രതീകാത്മകമായി കല്ലെറിയുന്നത് തിന്മയ്‌ക്കെതിരായ വിജയത്തെയും പ്രലോഭനത്തിന്റെ തിരസ്‌കരണത്തെയും പ്രതിനിധീകരിക്കുന്നു.
ഹജ്ജ് യാത്രയ്ക്കിടെ അനുഭവിക്കേണ്ടിവരുന്ന കഠിനമായ ശാരീരിക വെല്ലുവിളികള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങളുടെയും ക്ലേശങ്ങളുടെയും ഒരു രൂപകമായി കാണാന്‍ സാധിക്കണം. പരീക്ഷണങ്ങളില്‍ ക്ഷമയവലംബിക്കാനുള്ള ഇസ്‌ലാമികാധ്യാപനം പ്രായോഗികമായി ശീലിക്കാന്‍ ഇത് അവസരമാക്കണം. വിശ്വാസവും സ്ഥിരോത്സാഹവും ബലപ്പെടുത്താന്‍ ഹജ്ജ് യാത്ര ഒരു കാരണമാകണം. യാത്രക്ക് ഭൗതികമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തുമ്പോഴും ഭയഭക്തി എന്ന ഏറ്റവും അനിവാര്യമായ വിഭവത്തെ കൂടെ കൂട്ടാനും അതിന്റെ മാധുര്യം അനുഭവിച്ചറിയാനും സാധിക്കണം. ഭൂരിഭാഗം വിശ്വാസികളെ സംബന്ധിച്ചേടത്തോളം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍വഹിക്കുന്ന ആരാധനയാണ് ഹജ്ജ്. അതുകൊണ്ട് തന്നെ അതിന്റെ എല്ലാ ചൈതന്യവും ആത്മാവും സ്വയം തിരിച്ചറിഞ്ഞ് നിര്‍വഹിക്കാന്‍ സാധിക്കണം. ഭൗതിക താല്പര്യമോ സല്‍കീര്‍ത്തിയോ ഒരംശം പോലും ആരാധനകളിലുണ്ടാവരുത്.
അനുഗൃഹീത നഗരമായ മക്കയിലേക്ക് ഈ വര്‍ഷത്തെ ഹജ്ജ് ലക്ഷ്യം വെച്ച് പോകുന്ന എല്ലാ വിശ്വാസികള്‍ക്കും സ്വീകാര്യമായ ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കട്ടെ. ശാന്തതയാല്‍ നിറഞ്ഞ ഹൃദയം, ഐക്യബോധം, പ്രവാചക പാരമ്പര്യത്തിന്റെ ഓര്‍മകള്‍, ശിശുഭാവ വിശുദ്ധി, പാപമോചനം, പ്രചോദിപ്പിക്കുന്ന ചൈതന്യം തുടങ്ങിയ ഹജ്ജിന്റെ ആത്മാംശങ്ങള്‍ തിരിച്ചറിഞ്ഞ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനും തിരിച്ച് നാട്ടിലെത്താനും അല്ലാഹു അനുഗ്രഹിക്കട്ടെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x