14 Saturday
March 2026
2026 March 14
1447 Ramadân 25

ചൈനയിലെ പുരാതന മസ്ജിദ് തകര്‍ക്കാനൊരുങ്ങി ഭരണകൂടം


ചൈനയിലെ പുരാതന മുസ്‌ലിം പള്ളി ആസൂത്രിതമായി പൊളിക്കാന്‍ ലക്ഷ്യമിട്ട് ചൈനീസ് ഭരണകൂടം. കഴിഞ്ഞ ദിവസം മസ്ജിദ് തകര്‍ക്കുന്നത് തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് അടിച്ചമര്‍ത്തി. ഇതില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ ‘സാമൂഹിക ക്രമം തകര്‍ക്കുന്നതിനും ക്രിമിനല്‍ പ്രവൃത്തികള്‍ക്കും’ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. തടയുന്നതില്‍ നിന്നു പിന്മാറാന്‍ പൊലീസ് സമയപരിധി നല്‍കുകയും ചെയ്തിട്ടുണ്ട്.
മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള നഗരമായ നാഗുവിലാണ് സംഭവം. ഇവിടെ പള്ളിക്കു മുന്നില്‍ അധികൃതര്‍ നൂറുകണക്കിന് പോലീസിനെ വിന്യസിക്കുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തെക്കുപടിഞ്ഞാറന്‍ യുനാന്‍ പ്രവിശ്യയിലെ നാഗുവിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടുത്തിടെ 13ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച നാജിയിംഗ് മസ്ജിദിന്റെ താഴികക്കുടവും നാല് മിനാരങ്ങളും തകര്‍ക്കാനുള്ള പദ്ധതികളുമായി രംഗത്തുവന്നിരുന്നു. സമീപകാലത്താണ് മസ്ജിദിന്റെ മിനാരങ്ങളും താഴികക്കുടത്തിന്റെ മേല്‍ക്കൂരയും വിപുലീകരിച്ചത്. എന്നാല്‍, കൂട്ടിച്ചേര്‍ക്കലുകള്‍ നിയമവിരുദ്ധമാണെന്ന് ഒരു പ്രാദേശിക കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
ചൈനീസ് ഭരണകൂടത്തിന്റെ വ്യാപകമായ അടിച്ചമര്‍ത്തലിന് ഇരയായ, പ്രധാന മുസ്‌ലിം വംശീയ വിഭാഗമായ ഹുയിയുടെ ഒരു വലിയ ഭൂരിപക്ഷ കേന്ദ്രമാണ് യുനാന്‍. രാജ്യത്തെ വംശീയ-മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ നേരത്തേ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് നിര്‍ദേശിച്ചിരുന്നു.

Back to Top