15 Tuesday
September 2026
2026 September 15
1448 Rabie Al-Âkher 2

അഹങ്കാരികളുടെ തകര്‍ച്ച പാഠമാണ്‌

എന്‍ എ റഹ്മാന്‍ വാഴക്കാട്‌

ഹിറ്റ്‌ലറെ പോലെ കൂട്ടക്കുരുതി നടത്തിയ മറ്റൊരാളും ലോകത്ത് ഉണ്ടാവില്ല. 1941 മുതല്‍ 1945 വരെയുള്ള കാലഘട്ടത്തില്‍ ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം 60 ലക്ഷം വരും. ഹിറ്റ്‌ലറും ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ വന്ന് പിന്നീട് സ്വേച്ഛാധിപതിയായി മാറിയ വ്യക്തിയാണ്. ജര്‍മന്‍ ജനതയെ വരുതിയിലാക്കാന്‍ പ്രധാനമായും മൂന്ന് സമരായുധങ്ങളാണ് അദ്ദേഹം കണ്ടെത്തിയത്:
1. ഒന്നാം ലോകമഹായുദ്ധത്തിലെ ജര്‍മനിയുടെ തോല്‍വിക്ക് പകരം നല്‍കുക. 2. ജൂതരാണ് ജര്‍മനിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാര്‍. അവരെ ഉന്മൂലനം ചെയ്യുക. 3. ആര്യന്മാരായ ജര്‍മന്‍കാരാണ് ഏറ്റവും ശ്രേഷ്ഠ വംശം. അവര്‍ ലോകം ഭരിക്കുന്ന കാലം ഉണ്ടാവണം. ഈ മൂന്നു ലക്ഷ്യവും കൈവരിക്കാന്‍ 1939 അയല്‍രാജ്യമായ പോളണ്ടിനെ കയ്യേറ്റം ചെയ്തു പിടിച്ചെടുത്തു. ഇതോടെ രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭവും കുറിച്ചു.
ഹിറ്റ്‌ലറുടെ കാഴ്ചപ്പാടുകള്‍ക്ക് ലോകം വലിയ വില നല്‍കേണ്ടിവന്നു. ഏകദേശം 8 കോടി മനുഷ്യരാണ് ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ലോക സാമ്പത്തിക വ്യവസ്ഥ തകര്‍ന്നു. ലക്ഷക്കണക്കിന് മനുഷ്യര്‍ ദുരിതത്തിലും പട്ടിണിയിലും അമര്‍ന്നു. ഹിറ്റ്‌ലര്‍ കത്തിച്ചുവെച്ച വെറുപ്പും വിദ്വേഷവും അധികാരഭ്രാന്തും ഒടുവില്‍ ലോകത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിവരച്ചു. അപ്പോഴേക്കും ജര്‍മനി ഒരു ശവപ്പറമ്പായി മാറിക്കഴിഞ്ഞിരുന്നു. ‘ശത്രുക്കളില്‍ നിന്നു രാജ്യത്തെ മോചിപ്പിെച്ചടുക്കാന്‍ ജര്‍മന്‍കാര്‍ക്ക് സാധ്യമല്ലെങ്കില്‍ അവര്‍ നശിപ്പിക്കപ്പെടും, ജര്‍മനി അത് അര്‍ഹിക്കുന്നു’ എന്നു പറഞ്ഞ് ഹിറ്റ്‌ലര്‍ സ്വയം രക്ഷപ്പെടുകയായിരുന്നു.
13 വര്‍ഷം ജര്‍മനിയെ അടക്കി ഭരിച്ച ഒരു സ്വേച്ഛാധിപതിയുടെ പതനമാണ് ഈ വാക്കുകളിലൂടെ ലോകം ശ്രവിച്ചത്. അത് മറ്റൊന്നുമായിരുന്നില്ല, ആത്മഹത്യയായിരുന്നു. കുറ്റബോധം കൊണ്ടുണ്ടായതല്ല, തന്നെ ശത്രുക്കള്‍ പിടികൂടുന്നതിന്റെ അപമാനത്തില്‍ നിന്നു രക്ഷപ്പെടാനുള്ള പോംവഴി കൂടിയായിരുന്നു. മുസോളിനിയും അദ്ദേഹത്തിന്റെ കാമുകിയെയും ഇറ്റാലിയന്‍ ജനത കൊന്നു കെട്ടിത്തൂക്കിയത് തൊട്ടു മുമ്പ് നടന്ന സംഭവമായിരുന്നു. ആത്മഹത്യയുടെ തലേദിവസം ഹിറ്റ്‌ലര്‍ 14 വര്‍ഷം കൊണ്ടുനടന്ന കാമുകിയെ വിവാഹം ചെയ്യുകയും അവസാന രാഷ്ട്രീയ പ്രസ്താവനയും നടത്തുകയുമു ണ്ടായി.
ഭൂഗര്‍ഭ അറയില്‍ കൂടെയുണ്ടായിരുന്നവരോട് യാത്ര പറഞ്ഞ ഹിറ്റ്‌ലര്‍ സ്വയം തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു, കാമുകി സയെനെഡ് ഗുളികയില്‍ മരണം പുല്‍കി. മനുഷ്യ ചരിത്രം കണ്ട ഏറ്റവും വലിയ കൊലയാളിയുടെ അന്ത്യമായിരുന്നു അത്. 1945 ഏപ്രില്‍ 30. ഹിറ്റ്‌ലര്‍ കൊന്നു തീര്‍ത്ത ലക്ഷക്കണക്കിന് നിരപരാധികളുടെ ആത്മാക്കള്‍ക്ക് പകരമാവില്ല ഈ പതനമെങ്കിലും അഹങ്കാരികളുടെ തകര്‍ച്ച ലോകത്തിന് എന്നും പാഠമാവും ഹിറ്റ്‌ലറിന്റെ ആത്മഹത്യയിലൂടെ.
ലോകത്തിന്റെ പലയിടങ്ങളി ല്‍ നിന്നു ഹിറ്റ്‌ലറുടെ പിന്‍ഗാമികള്‍ തലപൊക്കി വരുന്ന വാര്‍ത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. വെറുപ്പിന്റെ കൃഷിയിടത്തി ല്‍ ജാതീയത നട്ടുപിടിപ്പിച്ചു തങ്ങളുടെ സ്വാര്‍ഥതയും താല്‍പര്യവും കൊയ്‌തെടുക്കാനുള്ള തീവ്രയത്‌നത്തിലാണ് പലരും. ഇന്ത്യാ മഹാരാജ്യം അതിന്റെ ഉദാഹരണങ്ങളില്‍ ഒന്നു മാത്രം. ലോകത്തെ പല ജനാധിപത്യ രാജ്യങ്ങളും ഈ പ്രതിസന്ധികളെ മറികടക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ്.

Back to Top