16 Wednesday
September 2026
2026 September 16
1448 Rabie Al-Âkher 3

നീലക്കുറിഞ്ഞിയും സംസ്‌കാരവും

അസ്ഹറുദ്ദീന്‍ എടവണ്ണ

നീലക്കുറിഞ്ഞി പൂക്കുക എന്നത് സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയമുള്ള ഒരു കാര്യമാണ്. വാര്‍ത്ത പരന്നാല്‍ ഉടനെ ആ കാഴ്ച കാണാനായി സഞ്ചാരികളുടെ ഒഴുക്കായിരിക്കും. ഒരു ചെടി 12 വര്‍ഷത്തിലൊരിക്കലേ പുഷ്പിക്കുകയുള്ളൂ എന്നതാണ് നീലക്കുറിഞ്ഞിയുടെ പ്രത്യേകത. ഇത്തവണയും നീലക്കുറിഞ്ഞി പൂത്തെന്നറിഞ്ഞതോടെ സഞ്ചാരികള്‍ പുറപ്പെട്ടിറങ്ങിയിട്ടുണ്ട്. പ്രകൃതിയില്‍ മനോഹരിയായി നില്‍ക്കുന്ന നീലക്കുറിഞ്ഞി ചെടികളെ കണ്ട് പോകുന്നതിലും ആ മനോഹര ദൃശ്യം ഒപ്പിയെടുക്കുന്നതിലുമൊന്നും തെറ്റില്ല. എന്നാല്‍, കണ്ട് ആസ്വദിക്കാനെന്ന പേരില്‍ അവിടെ എത്തുന്നവര്‍ അത്രയും അമൂല്യമായ ചെടികള്‍ നശിപ്പിക്കുന്നു എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. ശാന്തമ്പാറയ്ക്കടുത്ത് കള്ളിപ്പാറയില്‍ അപ്രതീക്ഷിതമായും ആദ്യമായും നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂത്തതിനാല്‍ ഇപ്പോള്‍ ഇവിടേക്ക് ജനപ്രവാഹമാണ്. യാതൊരുവിധ സൗകര്യങ്ങളുമില്ലാത്ത ശാന്തമ്പാറയും പൂപ്പാറയുമൊക്കെ ജനത്തിരക്കിനാലും ഗതാഗതക്കുരുക്കിനാലും വീര്‍പ്പുമുട്ടുന്നു. മലമുകളിലേക്ക് കയറുന്ന ആളുകളെ വേണ്ട രീതിയില്‍ നിയന്ത്രിക്കാന്‍ ശ്രമമില്ലാത്തതിനാല്‍ ആ മൊട്ടക്കുന്നുകളിലെ ആവാസവ്യവസ്ഥയും നശിക്കുന്നുണ്ട്. ഒട്ടും അംഗീകരിക്കാനാവാത്ത ഒരു പ്രവണതയാണിത്. ഒരു നല്ല പരിസ്ഥിതി സംസ്‌കാരത്തിനു യോജിച്ച പ്രവര്‍ത്തനമല്ല. ആസൂത്രിതമായിത്തന്നെ ഒരു നല്ല പരിസ്ഥിതി സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

Back to Top