13 Saturday
June 2026
2026 June 13
1447 Dhoul-Hijja 27

ഹജ്ജും പൊരുത്തപ്പെടലും

എം ഖാലിദ് നിലമ്പൂര്‍

”നിങ്ങളുടെ ഉപ്പക്ക് ഞാന്‍ തുണിസാധനം വാങ്ങിയ വകയില്‍ ഒരു തുക പണ്ട് കൊടുക്കാനുണ്ടായിരുന്നു. ഞാന്‍ ഹജ്ജിന് പോവുകയാണ്. അതുകൊണ്ട് എനിക്കാ തുക പൊരുത്തപ്പെട്ടു തരണം”- മുമ്പ് മരിച്ചുപോയ ഒരാളുടെ ഏക മകനോടായി ഹജ്ജിന് പുറപ്പെടുന്ന ആള്‍ വന്ന് പറഞ്ഞു. ആ മകന്‍ പറഞ്ഞു: ”നിങ്ങള്‍ തുക തന്നേക്കൂ. പൊരുത്തപ്പെടുന്ന പ്രശ്‌നമില്ല. ലക്ഷങ്ങള്‍ ചെലവാക്കി ഹജ്ജിന് പോവുന്ന നിങ്ങള്‍ക്ക് ഒരു 4000 രൂപ ഞാന്‍ എന്തിന് പൊരുത്തപ്പെടണം?”. ഞാനറിഞ്ഞത്, എന്നിട്ടും ആ കടം വീട്ടാതെ അയാള്‍ ഹജ്ജ് ചെയ്തുവന്നു എന്നാണ്. പിന്നെ എന്തിനാണ് അയാള്‍ തുക പൊരുത്തപ്പെ ടാന്‍ പറഞ്ഞത്? ഇത് നാട്ടില്‍ പൊതുവില്‍ ഹജ്ജിനും മറ്റും പോവുന്ന പല ര്‍ക്കുമുള്ള ഒരു സ്വഭാവമാണ്. ഒന്നുകി ല്‍, ഹജ്ജിന് പോവുന്നയാള്‍ ഇങ്ങ നെ ചെയ്താല്‍ എല്ലാമായി എന്ന തെറ്റിദ്ധാരണ കൊണ്ട്. അല്ലെങ്കില്‍ ഹജ്ജ്, പൊരുത്തപ്പെടുക എന്നൊക്കെ കേള്‍ക്കുമ്പോള്‍ പണം കിട്ടാനുള്ള ശുദ്ധന്‍മാരായ പലരും അധികമൊന്നും പറയാതെ വേഗം കടം വിട്ടുകൊടുക്കുമെന്ന പ്രതീക്ഷയില്‍ ചെയ്യുന്നതാണിത്. കഴിവില്ലാത്ത ഒരാള്‍ക്ക് മാത്രമേ കടങ്ങള്‍ വിട്ടുവീഴ്ച ചെയ്യേണ്ടതുള്ളൂ. കഴിവുള്ളവര്‍ അത് വീട്ടുക തന്നെയാണ് വേണ്ടത്. വീട്ടാന്‍ കാലവിളംബം വരുത്തിയിട്ടുണ്ടെങ്കില്‍ അത് പൊറുക്കണമെന്നും പറയേണ്ടതുണ്ട്. ഇത് പറയുന്നതും കടമായി വാങ്ങിയ തുക പൊരുത്തപ്പെടണമെന്ന ആവശ്യം പറയുന്നതും രണ്ടാണ്. ഹജ്ജിന്റെ ഫലം ഇല്ലായ്മ ചെയ്യുന്നതാണത്.

Back to Top