10 Friday
April 2026
2026 April 10
1447 Chawwâl 22

രണ്ടു കവിതകള്‍

ജലീല്‍ കുഴിപ്പുറം

പണ്ട്,
മാറ് മറക്കാന്‍
സവര്‍ണര്‍ സമ്മതിച്ചില്ല;
ഇന്ന്,
തല മറച്ചോരെ
പിന്‍ഗാമികള്‍ക്കലര്‍ജിയും.
ദ്രവിച്ചതേയില്ല
ഫാസിസം,
പേരറിയാ ഭാവങ്ങളിന്ന്,

ഭ്രാന്താണതിന്‍ ഭാഷ
വെറുപ്പാണതിന്‍ ഭക്ഷണം
വേഷമോ പലവിധം

ഹിജാബ് കണ്ടാല്‍ ഹാലിളകും
പര്‍ദ കണ്ടാല്‍ അറപ്പും

സ്വാതന്ത്ര്യമെന്നലറും
നിസ്‌കരിക്കുന്നവനെയകറ്റും,
നീതി പോലും നിറവും മണവുമൊപ്പിച്ച്

പിറന്നതല്ലത്രെ
മുസല്‍മാനായതത്രെ കുറ്റം

സ്വാതന്ത്ര്യം എന്നൊക്കെ
കേട്ടുകേള്‍വിയുണ്ടായിരുന്നു.
എവിടെക്കിട്ടുമാവോ!
**********

ഷുക്കൂര്‍ കുന്നുംപുറം

മതത്തിന്‍ വേലികള്‍
തകര്‍ത്തെറിയാനായ്
ഹിജാബിനെ തെരുവില്‍
വലിച്ചിഴക്കുന്നവര്‍
മതേതരത്വത്തെ
വ്യഭിചരിക്കാന്‍ വെമ്പുന്നു.
ഇന്നലെകളില്‍
ഹിജാബിനെ
കൂടെ കൂട്ടിയവര്‍
ഇന്ന്
തീവ്രവാദത്തിന്‍
പട്ടം ചാര്‍ത്തി
പുറം തള്ളുന്നു.
ഹിജാബിനെ
ഭീകരവാദമാക്കുന്ന നാട്ടില്‍
മതനിരാസത്തിന്റെ
ചുഴിയില്‍
നാനാത്വത്തില്‍ ഏകത്വം
ശ്വാസം കിട്ടാതെ പിടയുന്നു.
തുറന്നു കാണിക്കല്‍
മാത്രമല്ല
ഉടുത്തു മറക്കലും
സ്വാതന്ത്ര്യമാണു മാനവാ…
മാറുമറക്കാന്‍
പോരാടിയ നാട്ടില്‍
മുഖം മറക്കാനൊരു സമരവും
വിദൂരമല്ലൊരിക്കലും…

Back to Top