14 Saturday
March 2026
2026 March 14
1447 Ramadân 25

മസ്ജിദ് നിര്‍മാണത്തിന് അനുമതി നല്‍കണമെന്ന് യു എസ് കോടതി


മിസിസിപ്പിയില്‍ മുസ്‌ലിം പള്ളിയുടെ നിര്‍മാണത്തിന് ഉടന്‍ അനുമതി നല്‍കണമെന്ന് യു എസ് ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ്. നേരത്തെ മിസിസിപ്പിയില്‍ പള്ളി നിര്‍മിക്കാനുള്ള പദ്ധതി തെക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ മിസിസിപ്പി ഭരണകൂടം തടഞ്ഞുവെച്ചിരുന്നു. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി കോടതിയില്‍ ഫയല്‍ ചെയ്ത കേസ് പരിഗണിച്ചാണ് കോടതി പുതിയ ഉത്തരവിട്ടത്. മിസിസിപ്പിയില്‍ മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാനും മതചടങ്ങുകള്‍ നിര്‍വഹിക്കാനും പള്ളി ഇല്ലാത്തത് കാരണം സമീപ സംസ്ഥാനങ്ങളിലേക്ക് പോകുകയാണ് പതിവ്. ഇതിന് പരിഹാരമായാണ് പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മുസ്‌ലിം വിരുദ്ധ മനോഭാവത്തിന്റെ ഫലമായാണ് മിസിസിപ്പി ഭരണകൂടം പള്ളി നിര്‍മാണം തടഞ്ഞുവെക്കുകയും അനുമതി നിഷേധിക്കുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
മുസ്‌ലിം കുടുംബങ്ങള്‍ക്ക് അവരുടെ അടുത്തുള്ള ആരാധനാലയത്തില്‍ പങ്കെടുക്കാന്‍ നിലവില്‍ അയല്‍രാജ്യമായ ടെന്നസിയിലേക്ക് സംസ്ഥാന അതിര്‍ത്തി കടക്കേണ്ടതുണ്ട്. മസ്ജിദ് നിര്‍മാണത്തിന് വഴിയൊരുക്കണമെന്നും ഇതിനെതിരെ ഏതെങ്കിലും അനുമതിപത്രത്തിനുള്ള കാലതാമസം ഒഴിവാക്കണമെന്നുമാണ് മിസിസിപ്പിയിലെ ഹോണ്‍ലെയ്ക് സര്‍ക്കാരിനോട് യു എസ് ജഡ്ജി ഉത്തരവിട്ടത്.
കൂടാതെ മസ്ജിദ് നിര്‍മാണ ചെലവുകള്‍ക്കായി 25,000 ഡോളറും പരാതിക്കാര്‍ക്കുള്ള അറ്റോര്‍ണി ഫീസും മിസിസിപ്പി ഭരണകൂടം നല്‍കണമെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ നവംബറിലാണ്, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (അഇഘഡ) മസ്ജിദിന്റെ സൈറ്റ് പ്ലാന്‍ സമര്‍പ്പിച്ച അബ്രഹാം ഹൗസ് ഓഫ് ഗോഡിന്റെ സഹസ്ഥാപകരായ റിയാദ് അല്‍ഖയ്യത്തിനും മഹര്‍ അബുര്‍ഷെയ്ദിനും വേണ്ടി ഹോണ്‍ലെയ്ക് സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തത്.

Back to Top