21 Tuesday
July 2026
2026 July 21
1448 Safar 5

ഈജിപ്തില്‍ നിലനിന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു


ഈജിപ്തില്‍ 2017 മുതല്‍ നിലവിലുണ്ടായിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. തിങ്കളാഴ്ച പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സീസിയാണ് വര്‍ഷങ്ങള്‍ നീണ്ട അടിയന്തരാവസ്ഥ പിന്‍വലിച്ചതായി അറിയിച്ചത്. 2017ല്‍ രണ്ട് കോപ്റ്റിക് ചര്‍ച്ചുകള്‍ക്ക് നേതെ ഐ.എസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്നായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പിലാക്കിയത്. ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈജിപ്ത് ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് കോപ്റ്റിക് ക്രിസ്ത്യാനികളുള്ളത്.
തിങ്കളാഴ്ച വൈകീട്ട് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ സീസി പറഞ്ഞു. മേഖലയിലെ സുരക്ഷയുടെയും സ്ഥിരതയുടെയും മരുപ്പച്ചയായി ഈജിപ്ത് മാറിയെന്നും ഇക്കാര്യത്തില്‍ ജനങ്ങളോടും മാന്യ വ്യക്തികളോടും നന്ദി പറയുന്നതായും സീസി കൂട്ടിച്ചേര്‍ത്തു.
പ്രമുഖ ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ് ഹുസാം ബഹ്ഗത് തീരുമാനത്തെ സ്വാഗതം ചെയ്തു. അടിയന്തര കാലത്ത് രാജ്യത്ത് നിലനിന്ന കോടതികളുടെ ഉപയോഗം നിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു, എന്നിരുന്നാലും അത്തരം കോടതികളില്‍ ഇതിനകം നടക്കുന്ന ചില ഉയര്‍ന്ന കേസുകളില്‍ ഇത് ബാധകമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തരാവസ്ഥക്കാലത്ത് ജനപ്രതിനിധികളെയും ആക്റ്റിവിസ്റ്റുകളെയും അറസ്റ്റ് ചെയ്യാനും വാറന്റുകളില്ലാതെ ആളുകളുടെ വീടുകള്‍ പരിശോധിക്കാനും അനുവാദമുണ്ടായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം, സമ്മേളനം തുടങ്ങിയ ഭരണഘടനാപരമായ അവകാശങ്ങള്‍ വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.

Back to Top