17 Tuesday
March 2026
2026 March 17
1447 Ramadân 28

യാസിര്‍ അറഫാത്തിന്റെ മരണം അന്വേഷണം നിരസിച്ച് യൂറോപ്യന്‍ കോടതി


ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തിന്റെ മരണം സംബന്ധിച്ച കേസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളി. ഫ്രഞ്ച് പൗരയായ അറഫാത്തിന്റെ ഭാര്യ സുഹ അല്‍ ഖുദ്വയും മകള്‍ സഹ്‌വ അല്‍ ഖുദ്വയുമാണ് കോടതിയെ സമീപിച്ചത്. മുന്‍കൂട്ടി തീരുമാനിച്ച കൊലപാതകത്തിന്റെ ഇരയാണ് യാസിര്‍ അറഫാത്ത് എന്ന ഇരുവരുടെയും വാദം നേരത്തെ ഫ്രഞ്ച് കോടതികള്‍ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ സ്ട്രാസ്ബര്‍ഗ് ആസ്ഥാനമായുള്ള യൂറോപ്യന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേസ് കോള്‍ക്കാനുള്ള ന്യായമായ അവകാശം പോലും യൂറോപ്യന്‍ കോടതി നിരസിച്ചെന്നും അറഫാത്തിന്റെ മരണത്തെക്കുറിച്ച് ഒരു വിദഗ്ധ സമിതി റിപ്പോര്‍ട്ടിനായുള്ള അവരുടെ അഭ്യര്‍ഥനയും നിരസിച്ചെന്നും ഇരുവരും ആരോപിച്ചു. അതേസമയം, ന്യായമായ ഹിയറിങ്ങിനുള്ള അവകാശത്തില്‍ ഒരു ലംഘനവും ഉണ്ടായിട്ടില്ലെന്നും കുടുംബം നല്‍കിയ പരാതി വ്യക്തമായും കെട്ടിച്ചമച്ചതാണെന്നും യൂറോപ്യന്‍ കോടതി പറഞ്ഞു. നടപടിയുടെ എല്ലാ ഘട്ടങ്ങളിലും, അവരുടെ അഭിഭാഷകരുടെ സഹായത്തോടെ അപേക്ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മൂന്നംഗ ബെഞ്ച് വിവരിച്ചു. 2004 നവംബര്‍ നാലിനാണ് ഫലസ്തീന്‍ വിമോചന നായകനായി അറിയപ്പെട്ട യാസര്‍ അറഫാത്ത് ഫ്രാന്‍സിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.

Back to Top