24 Sunday
May 2026
2026 May 24
1447 Dhoul-Hijja 7

‘മരിക്കും വരെ വെടിവെക്കുക’ – മ്യാന്മര്‍ പൊലിസ് നല്‍കിയ ഉത്തരവ്‌


മ്യാന്മറില്‍ സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്കു നേരെ കര്‍ശന നടപടികളാണ് അധികൃതര്‍ നല്‍കിയിരുന്നതെന്ന് റിപ്പോര്‍ട്ട്. മരണം വരെ വെടിവക്കാനാണ് ഉദ്യോഗസ്ഥര്‍ തങ്ങളോട് നിര്‍ദേശിച്ചതെന്നാണ് പൊലിസില്‍ നിന്ന് രാജിവെച്ച അംഗം വെളിപ്പെടുത്തിയത്. ഫെബ്രുവരി 27-ന് മ്യാന്മര്‍ നഗരമായ ഖംപത്തില്‍ പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ വെടിവെക്കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കിയതായി പൊലിസ് അംഗം താ പെന്‍ഗ് പറഞ്ഞു. അത് ചെയ്യാന്‍ ഞാന്‍ വിസമ്മതിച്ചു. അടുത്ത ദിവസം ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിളിച്ചു വീണ്ടും വെടിവെക്കണമെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ താന്‍ ഉത്തരവ് നിരസിക്കുകയും ജോലിയില്‍ നിന്ന് രാജിവെക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് താനും കുടുംബവും വീടും നാടും വിട്ട് പലായനം ചെയ്തു. ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമിലേക്കാണ് നാടുകടന്നത്. മ്യാന്മറില്‍ തുടര്‍ന്നാല്‍ തന്നെ തടങ്കലില്‍ ആക്കുമെന്നും പെന്‍ഗ് പറഞ്ഞു. താനും ആറ് സഹപ്രവര്‍ത്തകരും ഫെബ്രുവരി 27 ലെ ഉത്തരവിനെ ധിക്കരിച്ചതായും അവരെല്ലാം രാജിവെച്ചെന്നും അവരുടെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും പെംഗ് പറഞ്ഞു.

Back to Top