11 Friday
September 2026
2026 September 11
1448 Rabie Al-Awwal 28

വനിതകളെ അന്യം നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ല – എം ജി എം


കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കരുതെന്ന് മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തെ താക്കീത് ചെയ്യുന്നവരെ സ്ത്രീ സമൂഹം നേരിടുക തന്നെ ചെയ്യുമെന്ന് കെ എന്‍ എം. മര്‍കസുദ്ദഅ്‌വ വനിതാ വിഭാഗമായ എം ജി എം സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ പ്രഖ്യാപിച്ചു.
ജനാധിപത്യ പ്രക്രിയയില്‍ തങ്ങളുടെതായ ദൗത്യം നിര്‍വഹിക്കുന്നതില്‍ നിന്നു മുസ്‌ലിം വനിതകളെ വിലക്കുന്നവര്‍ സമുദായ ശത്രുക്കളാണ്. മുസ്‌ലിം സ്ത്രീകളുടെ പിന്നാക്കത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവര്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ അവര്‍ക്ക് നിയമ നിര്‍മ്മാണ രംഗത്ത് പ്രാതിനിധ്യം നല്‍കാന്‍ തയ്യാറാവാണമെന്നും എം ജി എം. ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ജുവൈരിയ്യ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം. അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു.
അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അഫ്ദലുല്‍ ഉലമ ഡിഗ്രി പരീക്ഷയിലും ഫംഗ്ഷനല്‍ അറബിക് പരീക്ഷയിലും ആദ്യ പത്ത് റാങ്ക് ജേതാക്കളെ കൗണ്‍സില്‍ ആദരിച്ചു. സല്‍മ അന്‍വാരിയ്യ, റുക്‌സാന വാഴക്കാട്, സജ്‌ന പട്ടേല്‍താഴം, അഫീഫ പാലത്ത്, ഫാത്തിമ ചാലിക്കര, സനിയ്യ ടീച്ചര്‍, ഹസനത്ത് പരപ്പനങ്ങാടി പ്രസംഗിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ആയിഷ ടീച്ചര്‍ (കണ്ണൂര്‍), ഖൈറുന്നിസ (വയനാട്), ഷമീന ഫറോഖ്, താഹിറ ടീച്ചര്‍ (മലപ്പുറം ഈസ്റ്റ്), ജസീറ ടീച്ചര്‍ (മലപ്പുറം വെസ്റ്റ്), ഹാജറ ടീച്ചര്‍ (തൃശൂര്‍), സുഹറ ടീച്ചര്‍ (പാലക്കാട്), നൗഫിയ ടീച്ചര്‍ (എറണാകുളം), റൈഹാന കരുനാഗപ്പള്ളി (കൊല്ലം) ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to Top