20 Friday
June 2025
2025 June 20
1446 Dhoul-Hijja 24

വയോജനങ്ങള്‍ക്ക് തണല്‍വിരിച്ച് പകല്‍വീടുകള്‍, മടിത്തട്ടുകള്‍

വി കെ ജാബിര്‍

ജീവിച്ചു കൊതി തീര്‍ന്നതിന്റെ അടയാളപ്പെടുത്തലല്ല വാര്‍ധക്യം. ജീവിക്കാനുള്ള ഓട്ടത്തിനിടെ തളര്‍ന്നുപോയ യൗവനങ്ങളുടെ അനിവാര്യമായ അഭയ കേന്ദ്രമാണത്. അഭിലാഷങ്ങള്‍ നിറഞ്ഞു തുളുമ്പുന്ന യൗവനത്തില്‍ നിന്ന് നിരാശകളുടെ വാര്‍ധക്യത്തിലേക്കാണ് മനുഷ്യര്‍ മുന്നേറുന്നത്. തിരിച്ച് യൗവനത്തിലേക്ക് മടങ്ങാന്‍ കൊതിക്കാത്തവരുണ്ടാകുമോ?
1948 ല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയാണ് വയോജന പരിപാലനത്തിന്റെ ആവശ്യകത ആദ്യമായി യു എന്‍ ജനറല്‍ അസംബ്ലിയില്‍ ഉന്നയിച്ചത്. തുടര്‍ന്ന്, ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കും വിചിന്തനങ്ങള്‍ക്കും ഒടുവില്‍ മുതിര്‍ന്നവര്‍ക്കുള്ള ലോക സമ്മേളനം 1982ല്‍ പ്രത്യേകം ചേരുകയുണ്ടായി. 1990 ഡിസംബര്‍ 14നാണ് യു എന്‍ ജനറല്‍ അസംബ്ലി ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര വയോജന ദിനമായി പ്രഖ്യാപിച്ചത്.
മുതിര്‍ന്ന ആളുകളെ കുടുംബങ്ങളും സമൂഹവും ചുറ്റുപാടുകളും ഭാരമായി കാണുന്ന സാഹചര്യമാണ് ഓള്‍ഡേജ് ഹോമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. പ്രായം ചെന്ന മാതാപിതാക്കള്‍ ജീവിതത്തിന്റെ സുഗമമായ ഒഴുക്കിന് താളഭംഗമാകുന്ന തടയണകളാകുമെന്ന ചിന്തയിലേക്ക് മക്കളും മറ്റും എത്തിപ്പെടുമ്പോഴാണ് വൃദ്ധ സദനങ്ങള്‍ മറുപടിയായി ഉയര്‍ന്നുവരുന്നത്.
കേരളത്തില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തത് 621 ഓള്‍ഡ് ഏജ് ഹോംമുകളുണ്ടെന്നാണ് കണക്ക് (2019). 84 എണ്ണം സര്‍ക്കാര്‍ അംഗീകാരമുള്ള സ്വകാര്യ കേന്ദ്രങ്ങളും 16 സര്‍ക്കാര്‍ കേന്ദ്രങ്ങളും. ഈ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ 18008 മുതിര്‍ന്നവരാണ് അന്തേവാസികളായുള്ളത്. 8695 സ്ത്രീകളും 9313 പുരുഷന്മാരും.

അവര്‍ ഓടിക്കിതച്ചത് പാഴാവരുത്
ആരോഗ്യവും ചുറുചുറുക്കുമുള്ള യൗവന കാലത്ത് അവര്‍ ഓടിക്കിതച്ചത് പുതു തലമുറയ്ക്ക് വേണ്ടിയായിരുന്നു. ശാരീരികമായ താല്പര്യങ്ങള്‍ക്കപ്പുറം അവരുടെ വികാര തലങ്ങള്‍ പൂര്‍ണമായി അവഗണിക്കപ്പെടുന്നുവെന്നതാണ് ഏറ്റവും ദുഖകരമായ വസ്തുത. സ്വന്തം വീട്ടില്‍ ഉറ്റവരുടെ നിശ്വാസത്തിന്റെ ചൂടില്‍ കഴിയാനാകും എല്ലാവരും ആഗ്രഹിക്കുക. പക്ഷേ, യുവതലമുറയുടെ ‘പ്രായോഗിക’ കാഴ്ചപ്പാടുകള്‍ അവരുടെ സ്വപ്‌നങ്ങളെ മുറിവേല്‍പ്പിക്കുന്നു. മക്കള്‍ ഉള്ളവര്‍ ആള്‍ക്കൂട്ടത്തിലാണ് ഏകാന്തത അനുഭവിക്കുന്നതെങ്കില്‍ ആരോരുമില്ലാത്തവരുടെ കാര്യം പറയേണ്ടതില്ലല്ലോ?
വൃദ്ധ ജനങ്ങളോടുള്ള അതിക്രമവും സാക്ഷര കേരളത്തില്‍ പുതിയ വാര്‍ത്തകളല്ല. പാശ്ചാത്യ ശൈലിക്കൊപ്പം ഇന്ത്യയും വിശേഷിച്ച് കേരളവും ചുവടുവയ്ക്കുന്നു എന്നതിന്റെ തെളിവാണ് കൂടിക്കൊണ്ടിരിക്കുന്ന വൃദ്ധ സദനങ്ങളുടെ എണ്ണം. മാറി വരുന്ന ജീവിത ശൈലിക്ക് അനുസരിച്ച് എല്ലാം മാറ്റിപ്പണിയണം എന്ന് ചിന്തിക്കുന്ന യുവജനങ്ങള്‍ വയോജനങ്ങള്‍ക്കായി വൃദ്ധ സദനത്തില്‍ എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കുകയാണ്. പ്രായോഗികതയുടെയും വേഗത്തിന്റെയും പാച്ചിലില്‍ അവരുടെ മാനസിക- വൈകാരിക വ്യാപാരങ്ങള്‍ വിസ്മരിക്കപ്പെടുന്നു.

സാമൂഹിക പ്രശ്‌നമാകുന്നു

വലിയൊരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണ് വയോജന സംരക്ഷണം. ജീവിതത്തിന്റെ വസന്തകാലം മുഴുക്കെ കുടുംബത്തിനും സമൂഹത്തിനുമായി വിനിയോഗിച്ചവര്‍ക്ക് ജീവിത സായാഹ്നത്തില്‍ ആവശ്യമായ പരിചരണവും സഹാനുഭൂതിയും ലഭിക്കുന്നില്ല. ജീവന് തുല്യം സ്‌നേഹിച്ചു വളര്‍ത്തി വലുതാക്കിയ മക്കള്‍ തന്നെ അവരെ അധികപ്പറ്റായി കാണുകയും വഴിയോരങ്ങളിലും വൃദ്ധമന്ദിരങ്ങളിലും തള്ളുകയും ചെയ്യുന്ന വാര്‍ത്തകള്‍ സമൂഹ മനസ്സിനെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. വീട്ടില്‍ അടച്ചിടുന്നതും നായക്കൂടിനോടു ചേര്‍ന്നു ബന്ധിക്കുന്നതും മര്‍ദിക്കുന്നതും ഉള്‍പ്പെടെ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു.
കേരളത്തിലെ പ്രായമായവരില്‍ ഭൂരിഭാഗവും വിധവകളാണ്. 1991 ല്‍ 60-69 പ്രായമുള്ളവരില്‍ 53.8ശതമാനം വിധവകളാണ്. 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഇത് 69.20 ശതമാനമാണ്. 2025 ആകുമ്പോഴേക്കും നമ്മുടെ ജനസംഖ്യയില്‍ 20 ശതമാനവും പ്രായമായവരാകുമെന്ന് കണക്കുകള്‍ പറയുന്നു. സാമൂഹ്യ സുരക്ഷാ സംവിധാനം സമൂഹത്തിന്റെ വലിയൊരു ആവശ്യം എന്ന നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
വൃദ്ധസദനം അടുത്ത കാലം വരെ നമുക്ക് ഉള്‍ക്കൊള്ളാനാകാത്ത പാശ്ചാത്യ സംസ്‌കാരത്തിന്റെ ശേഷിപ്പുകളിലൊന്നായിരുന്നുവെങ്കില്‍ ഇവിടെയും വൃദ്ധസദനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. അതിവേഗം വൃദ്ധസദനങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണ് സാംസ്‌കാരിക കേരളം.
കേരളത്തിലെ മെട്രോ നഗരം ഉള്‍ക്കൊള്ളുന്ന എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വയോജന കേന്ദ്രങ്ങളുള്ളതെന്നാണ് കണക്കുകള്‍. തൊഴിലും സാമ്പത്തിക പുരോഗതിയും തിരക്കുകളും തീര്‍ക്കുന്ന പുതിയ സംസകാരത്തിന്റെ ശേഷിപ്പുകളാണ് വയോജന കേന്ദ്രങ്ങളായി ഉയരുന്നതെന്നു വേണം കരുതാന്‍. തിരക്കിട്ടോടുമ്പോള്‍ തടഞ്ഞുവീഴാവുന്ന തടസ്സങ്ങളെ അരികിലേക്കൊതുക്കിയിടുന്ന ലാഘവത്തോടെയാണ് പലരും ജീവിതത്തിന്റെ അനിവാര്യതയെ സമീപിക്കുന്നത്.

വയോജന സംരക്ഷണ പദ്ധതികള്‍

 

സര്‍ക്കാര്‍ തലത്തില്‍ വയോജനങ്ങള്‍ക്ക് തണലാവുന്ന ധാരാളം പദ്ധതികളും പ്രവര്‍ത്തനങ്ങളും സംരംഭങ്ങളുമുണ്ട്. വയോജനങ്ങളുടെ പരിപാലനവും സംരക്ഷണവും മുന്നില്‍ കണ്ട് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പല പദ്ധതികളും നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാതാപിതാക്കളുടെയും വൃദ്ധജനങ്ങളുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായി 2007-ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം മാതാപിതാക്കളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാത്ത മക്കളുടെ പേരിലേക്ക് കൈമാറ്റം ചെയ്ത സ്വത്തുക്കള്‍ തിരിയെ എടുക്കുന്നതിനുള്ള വ്യവസ്ഥയും സംവിധാനവും വിഭാവനം ചെയ്തിട്ടുണ്ട്.
വയോജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാതിരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് തടവുശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമാക്കുന്നതിനോ മക്കളുടെ പേരില്‍ ദാനമോ ധനനിശ്ചയമോ ആയി നല്‍കിയ വസ്തു പ്രതിഫലത്തിന് അന്യര്‍ വാങ്ങുകയാണെങ്കില്‍ വസ്തു തിരിച്ചുപിടിക്കുന്നതിനോ വ്യവസ്ഥ ഇല്ലെന്നതുള്‍പ്പെടെയുള്ള പല പോരായ്മകള്‍ ഈ നിയമത്തിലുണ്ടെന്ന് അഡ്വ. തോമസ് താളനാനിയെ പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ശ്രദ്ധേയമായ ഒരു നിയമനിര്‍മാണമായി 2007ലെ നിയമത്തെ കണക്കാക്കാം. നിയമം വിഭാവനം ചെയ്യുന്ന സ്ഥാപനങ്ങളോടും വയോജന കേന്ദ്രങ്ങളോടും ചേര്‍ന്ന് സൗജന്യ നിയമസേവന കേന്ദ്രങ്ങളും ആരോഗ്യക്ലിനിക്കുകളും ആവശ്യമാണ്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ കീഴില്‍ വടകര നാദാപുരം റോഡില്‍ 2018 മാര്‍ച്ചില്‍ തുടക്കം കുറിച്ച ‘മടിത്തട്ട്’ പകല്‍വീടുകളിലെ തിരുത്തിയെഴുത്താണ്. രാവിലെ വീടുകളില്‍ പോയി വയോജനങ്ങളെ വാഹനത്തില്‍ കയറ്റി ഈ കേന്ദ്രത്തിലെത്തിക്കും. പത്തു മണിയോടെ എല്ലാവരും ഹാജരാകും. പിന്നീട് പ്രാര്‍ഥന, വ്യായാമങ്ങള്‍, പത്രവായന, പ്രാതല്‍, വിളക്കുതിരി നിര്‍മാണം, പാവക്കുട്ടി നിര്‍മാണം, കടലാസു കൊണ്ട് വിവിധ കരകൗശല വസ്തുക്കളുണ്ടാക്കല്‍, ബോള്‍ പാസിംഗ് പോലുള്ള കളികള്‍, ഭക്ഷണം, കൂട്ടിരുന്നു വര്‍ത്തമാനം, പാട്ടുപാടല്‍ അങ്ങനെ നേരം ഇരുട്ടാന്‍ അധികം സമയം വേണ്ടല്ലോ. വൈകിട്ട് മടിത്തട്ടിന്റെ വാഹനത്തില്‍ അവരെല്ലാം വീട്ടിലേക്ക്് പോവുകയായി.
കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ പരിചരിക്കാന്‍ ആളില്ലാത്ത വനിതകള്‍ക്കുള്ള വയോജന കേന്ദ്രമാണ്. കയറിക്കിടക്കാന്‍ ഇടമില്ലാത്ത വനിതകള്‍ക്കായി വനിതകളുടെ നേതൃത്വത്തിലുള്ള ആശ്വാസ തുരുത്താണ് തണല്‍. അറുപതോളം വനിതകള്‍ തണലിന്റെ ചിറകില്‍ ആശ്വാസത്തിന്റെ കുളിര്‍മ അനുഭവിക്കുന്നുണ്ട്.
കാപ്പാട് കനിവ് സ്‌നേഹ തീരം അഗതി മന്ദിരം ഏഴു വര്‍ഷമായി പ്രവര്‍ത്തനം തുടങ്ങിയിട്ട്. മക്കളില്ലാത്തവരും വിവാഹം കഴിക്കാത്തവരും പലവിധ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവരും തുടങ്ങി തിരിച്ചുപോകാനിടമില്ലാത്തവരുടെ പരിചരണ കേന്ദ്രമാണിത്. പുരുഷ വനിതാ മന്ദിരങ്ങളിലായി 35 വയസ്സിനു മുകളിലുള്ള നാല്പതോളം പേര്‍ ഇവിടെ ജീവിക്കുന്നു. ജീവിതത്തിന്റെ ഒറ്റപ്പെടലിന്റെ ഘട്ടത്തില്‍ മനസ്സിന്റെ താളം തെറ്റിയവരും ഈ കൂട്ടത്തിലുണ്ട്. പ്രായം ചെന്നവരെ സുരക്ഷിതമായി സംരക്ഷിക്കേണ്ടത് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വം തന്നെയാണ്.

പകല്‍ വീടുകള്‍ വ്യാപകമാകട്ടെ
മതിയായ പകല്‍വീടുകള്‍ ഉണ്ടാകേണ്ടത് മറ്റൊരു കാര്യമാണ്. പകല്‍വീടുകളുടെ വ്യാപനം വൃദ്ധകേന്ദ്രങ്ങളിലേക്കുള്ള വയോജനങ്ങളുടെ ഉപേക്ഷിക്കല്‍ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
മകനും മരുമകളും ഉള്‍പ്പെടെ വീട്ടിലുള്ളവര്‍ ജോലിക്കു പോകുമ്പോള്‍ വാര്‍ധക്യം പൂണ്ട മാതാപിതാക്കളെ നോക്കാനാളില്ലാതാവുക എന്നത് അണുകുടുംബത്തിന്റെ അനിവാര്യമായ പരിണതിയാണ്. അത് ഒരു ശ്വാസത്തില്‍ തീര്‍ക്കാവുന്ന പ്രശ്‌നവുമല്ല. അവിടെയാണ് സക്രിയമായ ദിവസങ്ങള്‍ സമ്മാനിക്കുന്ന പകല്‍ വീടുകള്‍ കൂടുതല്‍ പ്രസക്തമാകുന്നത്. പുതിയ ജീവിത രീതിയുടെ പ്രായോഗിക സംവിധാനമായി പകല്‍ വീടുകളെ വിലയിരുത്താനാകും. സമയം തള്ളിനീക്കുന്നതിനപ്പുറം പ്രായമായവരുടെ പകലുകളും ദിവസങ്ങളും കൂടുതല്‍ ഊര്‍ജസ്വലമാകാനും മാനസികോല്ലാസത്തിനും ശാരീരികമായ ഉണര്‍വിനും പകല്‍ വീടുകള്‍ തീര്‍ക്കുന്ന പുതിയ പരിസരം വഴിയൊരുക്കും.
സേവനമേഖലയില്‍ നിന്ന് സര്‍ക്കാരുകള്‍ പതിയെ പിന്‍മാറുന്ന സാഹചര്യത്തില്‍ സന്നദ്ധ സംഘടനകള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. നിയമനിര്‍മാണത്തിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ സാധാരണ ജനങ്ങളുടെ ചിന്താഗതിയെ ഒരു പരിധിക്കപ്പുറം സ്വാധീനിക്കാന്‍ കഴിയില്ല. സാധാരണ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. വയോജനങ്ങളുടെയും മാതാപിതാക്കളുടെയും സംരക്ഷണം വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും വിഷയമായി കാണുന്ന ഒരു സാംസ്‌കാരിക പരിസരത്തില്‍ ഇവയ്ക്കു വലിയ പ്രാധാന്യം ലഭിക്കേണ്ടതുണ്ട്. വയോജനങ്ങള്‍ക്ക് ഒരു പരിധിവരെ അനുഗ്രഹമാണ് പകല്‍ വീടുകള്‍. സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍, വാര്‍ധക്യം എല്ലാവരെയും കാത്തിരിക്കുന്ന അനിഷേധ്യമായ സത്യമാകുമ്പോള്‍ പ്രായോഗിക പരിഹാരങ്ങള്‍ പ്രധാനമാണ്.

ഉല്പാദന ക്ഷമമായ വാര്‍ധക്യം
അമ്പത്തിയെട്ടും അറുപതുമാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിക്കാനുള്ള പ്രായമായി കണക്കാക്കിയിട്ടുള്ളത്. കലണ്ടര്‍ പ്രായത്തിനപ്പുറം ശരീരവും മനസ്സും വിരമിക്കാന്‍ ആലോചിച്ചിട്ടില്ലാത്ത എത്ര പേരെയെങ്കിലും നാം കണ്ടുകൊണ്ടിരിക്കുന്നു. 65 വയസ് കഴിഞ്ഞവരെയാണ് പൊതുവെ വയോജനങ്ങള്‍ എന്ന് വിളിക്കുന്നതെങ്കിലും 56 വയസ് ആകുമ്പോഴേക്കും പെന്‍ഷനാകുന്നതിനുള്ള ലക്ഷ്മണരേഖ വരച്ച് വാര്‍ധക്യത്തിലേക്കുള്ള കടമ്പയായി ഉദ്‌ഘോഷിക്കുന്നു.
നിര്‍മാണ വൈദഗ്ധ്യത്തില്‍ ഏറെ ആദരവോടെയും ബഹുമാനത്തോടെയും രാജ്യം ഓര്‍ക്കുന്ന മലയാളിയായ ഇ ശ്രീധരന് 88 വയസ്സായി. മെട്രോ ട്രെയിനും പാലാരിവട്ടത്തെ പുതിയ പാലവുമായി ഈ സിവില്‍ എന്‍ജിനീയര്‍ ഇപ്പോഴും തിരക്കിലാണ്. മെട്രോ മാന്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ കഴിവും വൈദഗ്ധ്യവും പരിചയവും രാജ്യത്തെ പറഞ്ഞറിയിക്കേണ്ട സംഗതിയല്ലല്ലോ.
രാഷ്ട്രീയ- ഭരണരംഗത്ത് ഇപ്പോഴും സജീവമായി ഇടപെടുന്ന വി എസ് അച്യുതാനന്ദന്‍ 96ന്റെ ചെറുപ്പത്തിലാണ്. ജനങ്ങളുടെ തിരക്കും ബഹളവും ജീവിതത്തിന്റെ ഭാഗമായ ഉമ്മന്‍ ചാണ്ടിക്ക് 76 വയസ്സാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് 75 ആണ് പ്രായം. നരേന്ദ്ര മോഡിക്ക് 70 ആയി. രാജ്യത്തെ സാമ്പത്തിക- നിര്‍മാണ രംഗത്ത് നിര്‍ണായക ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന രത്തന്‍ ടാറ്റയ്ക്ക് 82 ആയി. മന്‍മോഹന്‍ സിംഗ് എണ്‍പതുകളിലാണ് പ്രധാനമന്ത്രി പദമെന്ന ഉത്തരവാദിത്തം നിര്‍വഹിച്ചത്. 2015ല്‍ കുഴഞ്ഞുവീണു മരിച്ച ഇന്ത്യയുടെ മിസൈല്‍ മാന്‍ എ പി ജെ അബുല്‍ കലാം 80കളിലും സക്രിയമായിരുന്നു. 83ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. വെള്ളിത്തിരയില്‍ മധ്യവയസ്സിന്റെ പ്രതീകമായി തിളങ്ങിനില്‍ക്കുന്നയാളാണ് ചലച്ചിത്ര നടന്‍ മമ്മുട്ടി. 69ലും അദ്ദേഹം സൂക്ഷിക്കുന്ന പ്രസരിപ്പും യൗവനവും കേരളം ചര്‍ച്ച ചെയ്യുകയുണ്ടായി.
യുവജന സംഘടനകളുടെ പ്രായപരിധി നാല്പതില്‍ നിന്ന് ഉയര്‍ത്താനുള്ള ചര്‍ച്ചകള്‍ നടന്നതും ഈയൊരു പശ്ചാത്തലത്തിലാകണം. ആയുരാരോഗ്യവും ആയുര്‍ദൈര്‍ഘ്യവും കൂടുമ്പോള്‍ അതിനനുസരിച്ച് ക്ഷമതയും ശേഷിയും കൂടേണ്ടതാണല്ലോ.
അനുഭവവും പരിചയസമ്പത്തും രാജ്യത്തിന്റെ വലിയ മൂല്യവും വിഭവവുമാണ്. അതുകൊണ്ടു തന്നെ ഉല്‍പാദനക്ഷമമായ നിലയില്‍ വാര്‍ധക്യം ചെലവഴിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് സമൂഹം ഏറെ ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്. വാര്‍ധക്യത്തെ ഉപകാരപ്രദമാക്കാനുള്ള അവസരങ്ങള്‍ ചുറ്റുമുണ്ട്. പല രാജ്യങ്ങളും വൃദ്ധജനങ്ങളുടെ ഉന്നമനത്തിനായി വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതായി പലരും പങ്കുവച്ചിട്ടുണ്ട്.
കഴിവു തെളിയിച്ച മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കാനും കഴിവുകള്‍ ഉപയോഗപ്പെടുത്താനും പ്രായമായവര്‍ക്ക് അവസരം കൊടുക്കണം. പ്രായാധിക്യത്തില്‍ കുടുംബത്തെ ആശ്രയിക്കേണ്ടി വരുമ്പോഴും സ്വന്തം കാര്യങ്ങള്‍ തനിക്കാവുന്ന കാലത്തോളം പരസഹായത്തിനായി കാത്തുനില്‍ക്കാതെ നിര്‍വഹിക്കാന്‍ കഴിയണം. അങ്ങനെ ആഗ്രഹിക്കുന്നവര്‍ വിരളവുമല്ല. കഴിവും സന്നദ്ധതയുമുളളവരെ അവശരായി മുദ്രകുത്തുന്നതും അവസരങ്ങള്‍ നിഷേധിക്കുന്നതും അനീതിയാണ്.
വാര്‍ധക്യകാലം കുടുംബത്തെ ആശ്രയിച്ചു മാത്രമേ ജീവിക്കാന്‍ സാധിക്കൂ എന്ന പൊതുബോധം മലയാളികളില്‍ തീവ്രമാണ്. അപ്പോഴും സ്വന്തം മാനസിക ശാരീരിക ആരോഗ്യം സംരക്ഷിക്കാനുളള കൂട്ടായ്മകള്‍ രൂപീകരിക്കപ്പെടട്ടെ. സാധ്യമാകുന്ന പൊതു കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കുമ്പോള്‍ ഊര്‍ജ സ്വലത നിലനില്‍ക്കും. സക്രിയമായ മനസ്സുകള്‍ സൂക്ഷിക്കുന്നവരുടെ ശരീരത്തെ എളുപ്പത്തില്‍ നിഷ്‌ക്രിയമാക്കാന്‍ പ്രായത്തിനു കഴിയില്ല. പൊതുപ്രവര്‍ത്തനം അതിനേറ്റം നല്ല മാര്‍ഗമാണെന്ന് മണ്‍മറഞ്ഞു പോയ കേരളത്തിന്റെ രാഷ്ട്രീയ ലീഡര്‍ കെ കരുണാകരനും നായനാരും ഇപ്പോള്‍ വി എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെ പലരും തെളിയിക്കുന്നുണ്ട്.

മാറേണ്ട കാഴ്ചപ്പാടുകള്‍
വൃദ്ധജനങ്ങളുടെ പരിപാലനം പുതിയ കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. വൃദ്ധജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനുള്ള വിഭവസമൃദ്ധി നമുക്കുണ്ട്. പരിഹരിക്കുന്നതിനുള്ള ഇച്ഛാശക്തിയും കാഴ്ചപ്പാടുമാണ്. വാര്‍ധക്യം ഇന്നും ശാപമായി കരുതുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. വൃദ്ധരായ സ്ത്രീകളുടെ കാര്യം കൂടുതല്‍ സങ്കീര്‍ണമാണ്. വിധവയാണെങ്കില്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാകുന്നു.
കുടുംബത്തിനും ചുറ്റുമുള്ള സമൂഹത്തിനും ലോകത്തിനും ഒരുപാടു സംഭാവനകള്‍ നല്‍കാന്‍ ഓടിയോടി ജീവിതത്തിന്റെ സായന്തനത്തില്‍ എത്തിയവരാണവര്‍. പ്രകൃതിയുടെ ചാക്രികതയില്‍ അനിവാര്യമായ ഘട്ടം. ഓടിക്കിതച്ചവര്‍ക്ക് ആശ്വാസവും തണലും പകരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
ദശകങ്ങള്‍ക്കുള്ളില്‍ ലോകജനസംഖ്യയുടെ മുപ്പത് ശതമാനം വയോജനങ്ങള്‍ ആയിരിക്കുമെന്ന് ജനസംഖ്യാ ശാസ്ത്ര പഠനങ്ങള്‍ പറയുന്നുണ്ട്. കേരളവും വൃദ്ധജനങ്ങളെക്കൊണ്ട് അതിവേഗം സമ്പന്നമാവുകയാണ്. സമീപ ഭാവിയില്‍ കേരളം അഭിമുഖീകരിക്കേണ്ടിവരുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി വൃദ്ധജനങ്ങളുടെ സംഖ്യയിലുള്ള വര്‍ധനവ് മാറിയേക്കും. വയോജനങ്ങളുടെ വിഷയം കൈകാര്യം ചെയ്യാന്‍ പ്രത്യേക മന്ത്രാലയങ്ങളും വിദഗ്ധ വകുപ്പുകളും രൂപപ്പെടുകയും ആരോഗ്യകരമായ മാതൃകകള്‍ സൃഷ്ടിക്കപ്പെടുകയും വേണം.
അറുപതാകുമ്പോള്‍ വൃദ്ധനായി അരുക്കാക്കുന്ന സമീപനവും സ്വയം മൂലക്ക് ചടഞ്ഞിരിക്കാനുള്ള നമ്മുടെ മനോഭാവമാണ് ആദ്യം മാറേണ്ടത്. അതുവരെ അവര്‍ ആസ്വദിച്ചിരുന്ന പല സൗകര്യങ്ങളും ആനുകൂല്യങ്ങളും അവസാനിക്കുന്നതോടെയുണ്ടാകുന്ന മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ വഴികള്‍ തേടണം. വീട്ടിലെ കൃഷിത്തോട്ടത്തിലെ ജോലികള്‍, പേരക്കുട്ടികളുടെ സംരക്ഷണം, ബില്ലുകള്‍ അടയ്ക്കല്‍, മാര്‍ക്കറ്റില്‍ പോകല്‍ എന്നിങ്ങനെ പ്രായമായവരുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തേണ്ട. സാധ്യമായതെല്ലാം അവര്‍ ചെയ്യട്ടെ. അതിനവരെ അനുവദിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യണം. പെന്‍ഷനാകുന്നതിനു മുന്നേ മകളുടെ കല്യാണം കഴിഞ്ഞും വീടു കെട്ടിയും സ്വസ്ഥമാകണമെന്ന മാനസികാവസ്ഥയും മാറിയേ തീരൂ. കാലം ശരീരത്തിലേല്‍പിക്കുന്ന ആഘാതങ്ങള്‍ നിമിത്തം ഉണ്ടാകാവുന്ന വ്യത്യസ്തവും സങ്കീര്‍ണവുമായ രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും പ്രതിസന്ധി തന്നെയാണ്. വ്യായാമ- ഭക്ഷണ ക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ കഴിയും. മരുന്നുകളുടെ ഉപയോഗം വയോജനങ്ങള്‍ക്കു മാത്രമല്ല ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും വരെ ഗുരുതരമായ ശാരീരിക പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നു തെളിയിക്കപ്പെട്ടതാണ്. വാര്‍ധക്യ ചികിത്സാ മേഖലയില്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചികിത്സാകേന്ദ്രങ്ങള്‍ രൂപപ്പെടണം. പ്രത്യേകമായ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമായ അവബോധം വയോജനങ്ങള്‍ക്കു നല്‍കാന്‍ സംവിധാനമുണ്ടാകണം. ഇത് വയോജന കൂട്ടായ്മകളിലൂടെ ഒരു പരിധി വരെ സാധിച്ചേക്കും.
കുടുംബാംഗങ്ങളുമായി ആരോഗ്യകരമായ സംവാദത്തിന്റെ സാഹചര്യം നിലനിര്‍ത്താന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് യുവജനങ്ങള്‍ തന്നെയാണ്. വയസ്സു കാലത്ത് വസ്തുവകകള്‍ തിട്ടപ്പെടുത്തി സ്വന്തമാക്കിയ ശേഷം മാതാപിതാക്കളെ അവഗണിക്കുകയും വൃദ്ധസദനങ്ങളിലാക്കി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയും ചെയ്യുന്ന മക്കളുടെ ചിന്താഗതി സാമൂഹിക പ്രശ്‌നമാണെന്ന അവബോധം സൃഷ്ടിക്കപ്പെടട്ടെ. വയസ്സ് ഒരു മാനസികാവസ്ഥയാണെന്നു പറയാറുണ്ട്. കാലത്തിന്റെ കണക്കു പുസ്തകത്തിലെ താളുകള്‍ തീരുമ്പോള്‍ കൊഴിഞ്ഞു പോയേ തീരൂ. പക്ഷെ അതുവരെ ആരോഗ്യത്തോടെ ജീവിക്കാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ രൂപപ്പെടണം. നിങ്ങള്‍ക്ക് എത്ര വയസ്സായി എന്നതിലല്ല നിങ്ങള്‍ എത്രകാലം സംതൃപ്തിയോടെ ജീവിച്ചു എന്നതാണ് പ്രധാനം എന്ന് മാറ്റ് മാള്‍ഡ്രെ പറയുന്നുണ്ട്.
മാതാപിതാക്കള്‍ക്ക് നേരെ മുഖം ചുളിക്കുക പോലും ചെയ്യരുതെന്നാണ് ഇസ്‌ലാമിക നിര്‍ദേശം. പ്രായമായവവര്‍ക്ക് അര്‍ഹമായ ആദരവും ബഹുമാനവും നല്‍കണം. കയറിപ്പോന്ന പടവുകള്‍, താങ്ങു നല്‍കിയ തൂണുകള്‍ അറുത്തു മാറ്റുന്ന മനോഭാവത്തെ ബുദ്ധിയുള്ള മനുഷ്യരുടെ ലക്ഷണമായി കാണാന്‍ കഴിയില്ല. ഇന്നത്തെ പച്ചിലകള്‍ നാളെ മഞ്ഞപ്പു പടര്‍ന്ന് വാടി വീഴാനുള്ളതാണല്ലോ. പ്രസരിപ്പിന്റെ ചോരത്തിളപ്പില്‍ ഓര്‍ക്കാനിഷ്ടപ്പെടാത്തതെങ്കിലും ചുളിഞ്ഞ തൊലിയും കരുവാളിച്ച മുഖവും നര വീണ മുടിയും ഓരോരുത്തരെയും അനിവാര്യമായും കാത്തിരിപ്പുണ്ട്. അതിനുള്ള ഒരുക്കം കൂടിയാവണം ഇന്നത്തെ വയോജനങ്ങളോടുള്ള ചെറുപ്പത്തിന്റെ ഇടപാടുകള്‍.

Back to Top