22 Sunday
February 2026
2026 February 22
1447 Ramadân 5

ചൈനീസ് പ്രസിഡന്റിനു വീണ്ടും വിമര്‍ശം

ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ് മാഫിയ തലവനാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അദ്ദേഹം രാഷ്ട്രീയ ജീവച്ഛവം ആക്കിയെന്നും വിമര്‍ശനം. ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഷി സംഘര്‍ഷം സൃഷ്ടിച്ചതെന്നു കുറ്റപ്പെടുത്തിയ പാര്‍ട്ടി സെന്‍ട്രല്‍ സ്‌കൂള്‍ മുന്‍ പ്രഫസറെ സംഘടന കയ്യോടെ പുറത്താക്കി. ഇപ്പോള്‍ അമേരിക്കയിലുള്ള കായ് ഷിയയുടെ പരാമര്‍ശം രാജ്യത്തിന്റെ സല്‍പ്പേരു കളയുന്നതും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന് പാര്‍ട്ടി വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക, സാമൂഹിക തകര്‍ച്ചകളില്‍ നിന്ന് ശ്രദ്ധതിരിച്ച് ഷി മറ്റു രാജ്യങ്ങളുമായി പ്രകോപനം സൃഷ്ടിക്കുകയാണ്. ഗല്‍വാനില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ഇതിന്റെ ഭാഗമാണ്. രാജ്യത്ത് അമേരിക്കന്‍ വിരുദ്ധവികാരം വളര്‍ത്താനും ശ്രമിക്കുന്നു. ജനങ്ങള്‍ക്കു സത്യം പറയാന്‍ കഴിയില്ല- കായ് ഷിയ ആരോപിച്ചു. ജനുവരി ഏഴിന് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഒളിപ്പിച്ചുവയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ജനുവരി 27ന് പുറത്തുവിട്ടത്. പാര്‍ട്ടി മേധാവി സ്ഥാനത്തുനിന്ന് ഇയാളെ പുറത്താക്കുകയാണ് പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ട ആദ്യപടിയെന്ന് ശബ്ദസന്ദേശത്തില്‍ ഷിയ പറഞ്ഞു. സമീപകാലത്തെ പാര്‍ട്ടിക്കെതിരെ തുറന്നുപറച്ചില്‍ നടത്തിയ മൂന്നാമത്തെ പ്രമുഖ വ്യക്തിയാണ് കായ് ഷിയ`

Back to Top