മലബാര്‍ സമരത്തിന്റെ വര്‍ഗീയ വ്യാഖ്യാനങ്ങള്‍
ഷെരീഫ് സാഗര്‍
നാട്ടുരാജ്യങ്ങളായി ചിതറിക്കിടക്കുന്ന ഇന്ത്യയെ കീഴടക്കാന്‍ എളുപ്പമാണെന്ന് മനസ്സിലാക്കി കരുക്കള്‍ നീക്കിയ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അനുവര്‍ത്തിച്ച ഭിന്നിപ്പിച്ചു ഭരിക്കല്‍ നയം ചരിത്രത്തെയും സ്വാധീനിച്ചു. ഇന്ത്യക്കാരെ വര്‍ഗീയമായി വിഭജിക്കുന്നതില്‍ ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ പങ്ക് ചെറുതല്ല. ഏതൊരു രാജ്യത്തും ഭരണം പിടിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം അവിടുത്തെ ഭൂരിപക്ഷത്തെ കൂടെനിര്‍ത്തുക എന്നതാണ്. ഭൂരിപക്ഷമതം ഏതാണോ അതിനെ പ്രീണിപ്പിച്ച് വരുതിയിലാക്കുക. ഇന്ത്യയില്‍ ഹിന്ദുക്കളായിരുന്നു ഭൂരിപക്ഷം. ഈസ്റ്റ് ഇന്ത്യാ കമ്പനി പിന്‍മാറുകയും 1857നു ശേഷം ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വരികയും ചെയ്തതോടെ ഇന്ത്യയിലെ ഭൂരിപക്ഷത്തെ കൈയിലാക്കാന്‍ ചരിത്ര രചനയെയും ബ്രിട്ടീഷുകാര്‍ ആശ്രയിച്ചു. പതിനെട്ടാം നൂറ്റാണ്ടില്‍ ഓറിയന്റലിസ്റ്റുകളും യൂട്ടിലിറ്റേറിയന്‍മാരും തുറന്നുവിട്ട ഈ ദുര്‍വ്യാഖ്യാന ദുര്‍ഭൂതമാണ് ഇന്നും ഇന്ത്യയെ വേട്ടയാടുന്ന വര്‍ഗീയാധിപത്യത്തിന്റെ വേര്.
ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്ത് പോരാടിയവരില്‍ ഏറെയും മുസ്‌ലിം ഭരണാധികാരികളോ സേനാ നായകരോ ആയിരുന്നു. ഹിന്ദു രാജാവിനു വേണ്ടി കൈക്കരുത്തുള്ള ധാരാളം മുസ്‌ലിം സേനാ നായകര്‍ പൊരുതി. മുസ്‌ലിം രാജാവിനു വേണ്ടി ഹിന്ദുക്കളും. ഈ ഐക്യമാണ് ബ്രിട്ടീഷുകാരെ കുഴക്കിയത്. ഈ ഐക്യം തകര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് പിന്നീട് അവര്‍ തേടിയത്. ഹിന്ദുക്കളെ മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചുവിടാന്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ മുസ്‌ലിം ഭരണകാലത്തെ ഹിന്ദു വിദ്വേഷത്തിന്റെ കഥയാക്കി മാറ്റി. മുസ്‌ലിം ഭരണാധികാരികളെ ഹിന്ദു വിരോധികളും മതഭ്രാന്തന്മാരുമായി മുദ്രകുത്തി. ഇതു സ്ഥാപിക്കാന്‍ ഭരണച്ചെലവില്‍ ചരിത്ര ഗ്രന്ഥങ്ങളിറക്കി. ഗവര്‍ണ്ണര്‍ ജനറല്‍ എലന്‍ബറോ ഒരിക്കല്‍ പറഞ്ഞു: ‘എണ്ണൂറു വര്‍ഷം ഹിന്ദുക്കളെ അടക്കി ഭരച്ചതിന് മുസ്‌ലിംകള്‍ക്ക് കിട്ടിയ പ്രതികാരമാണ് ബ്രിട്ടീഷ് ഭരണം.’
ആധുനിക ഹിന്ദു വര്‍ഗീയവാദികള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത് ഈയൊരു ചരിത്രമാണ്. മുസ്‌ലിംകളുടെ വരവോടെയാണ് എല്ലാം തകിടം മറിഞ്ഞതെന്നും ഹിന്ദുക്കളുടെ രാജ്യമായ ഇന്ത്യയെ തങ്ങള്‍ക്ക് തിരിച്ചു തരാനാണ് ബ്രിട്ടീഷുകാര്‍ വന്നതെന്നും അവരില്‍ പലരും വിശ്വസിച്ചു. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദ മഠത്തില്‍ ഇംഗ്ലീഷുകാരോട് ലോഹ്യം കൂടുന്ന കഥാപാത്രങ്ങള്‍ മുസ്‌ലിംകളെ വംശഹത്യ ചെയ്ത് മാതൃഭൂമിയെ രക്ഷിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. അതിനു വേണ്ടിയാണ് അവര്‍ വന്ദേമാതരം ആലപിച്ചത്. ഹിന്ദു മഹാസഭയുടെയും ആര്‍ എസ് എസ്സിന്റെയും ആചാര്യന്മാരെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ കാണാതാവുന്നതും ഈ ചരിത്രവായനയുടെ ഫലമാണ്. ബ്രിട്ടീഷുകാരോട് സമരം ചെയ്ത് ഊര്‍ജ്ജം കളയരുതെന്നും ആഭ്യന്തര ശത്രുക്കളായ മുസ്‌ലിംകളെ തുരത്തിയിട്ടേ മറ്റെന്തിനും ഒരുങ്ങിപ്പുറപ്പെടേണ്ടതുള്ളൂ എന്നും വി ഡി സവര്‍ക്കറിനെപ്പോലുള്ളവര്‍ ആഹ്വാനം ചെയ്തത് അവര്‍ ശിരസ്സാവഹിച്ചു. അന്നുമിന്നും അവരുടെ ശത്രു മുസ്‌ലിംകള്‍ മാത്രമായിരുന്നു.
അപര വ്യാഖ്യാനങ്ങളുടെ ചരിത്രം
വില്ല്യം ലോഗന്റെ മലബാര്‍ മാന്വല്‍ കുഞ്ഞാലി മരയ്ക്കാര്‍മാരെ വിശേഷിപ്പിക്കുന്നത് വെറും കടല്‍ക്കൊള്ളക്കാരായിട്ടാണ്. സമാധാനത്തോടെ ജീവിച്ചിരുന്ന ഒരു നാഗരിക ജനവിഭാഗത്തെ കടലില്‍നിന്നും കടല്‍ത്തീരത്തുനിന്നും നഗരങ്ങളില്‍ നിന്നും ആട്ടിയോടിച്ച പോര്‍ച്ചുഗീസുകാര്‍ക്ക് വീരപരിവേഷവും അവരോടു ചെറുത്തുനിന്ന മാപ്പിളമാരെ കൊള്ളക്കാരുമാക്കുന്ന ഈ രീതിശാസ്ത്രം തന്നെയാണ് പിന്നീടു വന്ന ചരിത്രകാരന്മാരും സ്വീകരിച്ചത്. ലോഗന്റെ കാലത്തും അതിനു മുമ്പും നടന്ന മാപ്പിള സമരങ്ങളെയൊക്കെ വെറും ഹാലിളക്കമായിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. മാപ്പിള പോരാട്ടങ്ങളിലെ വീരേതിഹാസങ്ങളായ മഞ്ചേരി അത്തന്‍ കുരിക്കളും എളമ്പുലാശ്ശേരി ഉണ്ണി മൂസയുമൊക്കെ ലോഗന് കൊള്ളത്തലവന്മാരാണ്.
1921 ലെ മലബാര്‍ സമരത്തിലേക്ക് മാപ്പിളമാര്‍ എടുത്തുചാടുന്നതിനു മുമ്പുള്ള അവരുടെ ചരിത്രമോ അനുഭവങ്ങളോ സൂചിപ്പിക്കാതെയാണ് മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പല ചരിത്ര വ്യാഖ്യാനങ്ങളും വന്നത്. കലാപം, ലഹള എന്നൊക്കെയുള്ള വിശേഷണങ്ങള്‍ തന്നെ ഈയൊരു വായനയുടെ മറുവശമാണ്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാര്‍ വിളിച്ചത് ശിപായി ലഹള എന്നാണ്. ആ സമരത്തെ സമരം എന്നു വിളിക്കാന്‍ പോലും അവര്‍ മടിച്ചു. അതേ രീതിയാണ് മലബാര്‍ സ്വാതന്ത്ര്യ സമരങ്ങളോടും ചരിത്രകാരന്മാര്‍ പുലര്‍ത്തിയത്. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ‘സ്വാതന്ത്ര്യ സമര’മെന്നു വിശേഷിപ്പിച്ച ദേശീയ ചരിത്രകാരന്മാര്‍ പോലും മലബാര്‍ സമരങ്ങളെ വെറും ലഹളയായിട്ടാണ് വ്യാഖ്യാനിച്ചത്.
രാഷ്ട്രീയമായി വിലയിരുത്തേണ്ട സംഭവഗതികളെ വര്‍ഗീയമായി വിലയിരുത്തുന്നതിലൂടെയാണ് ചരിത്ര വ്യാഖ്യാനങ്ങള്‍ക്ക് അപകടം സംഭവിക്കുന്നത്. 1857 ലെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന കാരണമായി പരിഗണിക്കപ്പെടുന്നത് തോക്കിന്‍ തിരകളിലെ മൃഗക്കൊഴുപ്പുമായി ബന്ധപ്പെട്ട സംശയമാണ്. ഹിന്ദുക്കള്‍ അത് പശുവിന്റെ നെയ്യാണെന്നും മുസ്‌ലിം ശിപായിമാര്‍ അത് പന്നിയുടെ നെയ്യാണെന്നും കരുതി. മതത്തിനും വിശ്വാസത്തിനും ഭീഷണി നേരിടുന്നു എന്ന വികാരം അവരെ കൂടുതല്‍ ക്രൂദ്ധരാക്കി. എന്നുവെച്ച് ആരെങ്കിലും ഇതൊരു മത കലാപമായിരുന്നു എന്നു വിശേഷിപ്പിക്കാറുണ്ടോ? ഇല്ലെന്നു മാത്രമല്ല, അത്തരം വ്യാഖ്യാനങ്ങള്‍ അപകടവുമാണ്.
മലബാര്‍ സമരങ്ങളും ഖിലാഫത്തും
മലബാറിലെ മാപ്പിള-ആംഗ്ലോ യുദ്ധങ്ങള്‍ 1921ല്‍ മാത്രം സംഭവിച്ചതല്ല എന്നാണ് ഖിലാഫത്ത് സമരങ്ങളെ മുന്‍വിധിയോടെ സമീപിക്കുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ട വസ്തുത. മലബാറില്‍ ഖിലാഫത്ത് രാജ്യം സ്ഥാപിക്കാനാണ് മാപ്പിളമാര്‍ യുദ്ധം ചെയ്തതെന്ന് വിശ്വസിക്കുന്നവരില്‍ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്കൊപ്പം മതേതര മേലങ്കി അണിഞ്ഞവരും ഉണ്ട് എന്നതുകൊണ്ടാണ് ഇക്കാര്യം പ്രത്യേകം ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത്. ആദ്യഘട്ടങ്ങളില്‍ കര്‍ഷക – ജന്മി സംഘര്‍ഷങ്ങള്‍ തന്നെയായിരുന്നു കലാപങ്ങളുടെ പ്രധാന കാരണം. 1862 മുതല്‍ 1880 വരെയുള്ള 18 വര്‍ഷങ്ങള്‍ക്കിടെ മാത്രം പാട്ടക്കുടിയാന്മാരായ ആയിരക്കണക്കിന് മാപ്പിളമാരെ ജന്മിമാര്‍ കുടിയൊഴിപ്പിച്ചു. ടിപ്പുവിന്റെ കാലത്ത് ഭൂമിയുടെ മേലുണ്ടായിരുന്ന കര്‍ഷകരുടെ അധികാരവും ഇടനിലക്കാരില്ലാതെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സൗകര്യവും ബ്രിട്ടീഷുകാര്‍ വന്നതോടെ ഇല്ലാതായി. മൈസൂരിന്റെ ആധിപത്യത്തില്‍നിന്ന് മലബാറിനെ മോചിപ്പിക്കാന്‍ കൂട്ടുനിന്നതിന്റെ പ്രതിഫലമായി ബ്രിട്ടീഷുകാര്‍ നാട്ടുരാജാക്കന്മാരുടെയും നാടുവാഴികളുടെയും ജന്മിമാരുടെയും പരമ്പരാഗത അധികാരങ്ങള്‍ പുന:സ്ഥാപിച്ചുകൊടുത്തു. കുരുമുളക് വ്യാപാരത്തിന്റെ കുത്തക കമ്പനി തന്നെ ഏറ്റെടുത്തു. ഇതോടെ മൈസൂര്‍ പൂര്‍വ്വകാലത്ത് ജന്മിമാരെ മാത്രം സഹിച്ചിരുന്ന മാപ്പിള കുടിയാന്മാര്‍ക്ക് ബ്രിട്ടീഷുകാരുടെ ദ്രോഹവും സഹിക്കേണ്ടി വന്നു.
ഈ അസംതൃപ്തികളുടെ ഫലമായി 1768 മുതല്‍ മലബാറില്‍ നടന്ന ചെറുതും വലുതുമായ സംഘട്ടനങ്ങളില്‍ 830-ാമത്തെ പോരാട്ടമായിരുന്നു 1921ല്‍ നടന്നത്. തുര്‍ക്കി ഖിലാഫത്ത് തകര്‍ന്നതില്‍ മതാവേശം മൂത്ത് മാപ്പിളമാര്‍ക്ക് ഭ്രാന്തിളകിയതാണ് എന്ന രീതിയിലുള്ള നരേറ്റീവുകളെ വിശ്വസിക്കുന്നവര്‍ മുസ്‌ലിംകള്‍ മലബാറില്‍ മാത്രമല്ല, തിരുവിതാകൂറിലും കൊച്ചിയിലും ഇന്ത്യയിലാകെയും ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കണം. മലബാറിനേക്കാള്‍ മുസ്‌ലിം സാന്നിധ്യമുള്ള അവിഭക്ത ഇന്ത്യയുടെ ഉത്തര പ്രദേശങ്ങളിലൊന്നും ഖിലാഫത്ത് തകര്‍ന്നതില്‍ മതാവേശം മൂത്ത് ആരും വാളെടുത്ത് പോരിനിറങ്ങിയിട്ടില്ല. മലബാറിലെ സ്ഥിതി വ്യത്യസ്തമായിരുന്നു എന്നതും ബ്രിട്ടീഷുകാര്‍ക്കെതിരായ ഒരു തുറന്ന പോരാട്ടത്തിന് കിട്ടിയ അവസരമായി മാത്രമാണ് മലബാറിലെ മാപ്പിളമാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ കണ്ടിരുന്നത് എന്നും മനസ്സിലാക്കുക. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചിട്ടും ഒരു വര്‍ഷത്തിലേറെ മലബാര്‍ ശാന്തമായിരുന്നു എന്നും 1921 ആഗസ്റ്റ് മാസത്തിലെ ബ്രിട്ടീഷ് പ്രകോപനങ്ങളാണ് കലാപങ്ങള്‍ക്ക് കാരണമായതെന്നും അറിയാന്‍ ശ്രമിക്കുക.
കലാപകാരണം രാഷ്ട്രീയം
മലബാര്‍ സമരവുമായി ബന്ധപ്പെട്ട പലതരം നരേറ്റീവുകളില്‍ ആധിപത്യം നേടിയ വാദമുഖം മാത്രമാണ് അതിന്റെ വര്‍ഗീയ വ്യാഖ്യാനം. ബ്രിട്ടീഷ് രേഖകളാണ് ഈ വ്യാഖ്യാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. അക്കാലത്തെ ചില പത്ര ലേഖകന്മാരും അതിനു വേണ്ടി ശ്രമിച്ചു. സമരം ഹിംസാത്മകമായി എന്ന കുറ്റം ചുമത്തി അഹിംസയുടെ വക്താക്കളായ കോണ്‍ഗ്രസുകാര്‍ ഖിലാഫത്തുകാരെ പൂര്‍ണമായും തള്ളിപ്പറഞ്ഞ രീതിയാണ് മറ്റൊന്ന്. ഇത് ബ്രിട്ടീഷുകാരെ അനുകൂലിക്കുന്ന ഒന്നല്ലെങ്കിലും മാപ്പിളമാരെ ഒന്നടങ്കം കുറ്റവാളികളായി ചിത്രീകരിക്കുന്ന രീതിയായിരുന്നു. മാര്‍ക്‌സിയന്‍ വീക്ഷണം ഇതിനെ മറ്റെല്ലാ സമരങ്ങളെയും പോലെ വര്‍ഗ്ഗീയ സമരമായി തന്നെയാണ് വ്യാഖ്യാനിക്കുന്നത്. സമരത്തിലേക്ക് നയിച്ച കാര്‍ഷിക – ഭൂബന്ധങ്ങളുടെ വിഷയങ്ങളാണ് ഈ വ്യാഖ്യാനത്തെ സ്വാധീനിച്ചത്. സമരത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ വ്യാഖ്യാനിക്കുന്ന നരേറ്റീവുകള്‍ കുറവാണ് എന്നതു തന്നെയാണ് ഇപ്പോഴും മലബാര്‍ സമരത്തെ സ്വാതന്ത്ര്യ സമരവുമായി കൂട്ടിയിണക്കാന്‍ പലരും മടിക്കുന്നതിന്റെ കാരണം.
മലബാര്‍ സമരവുമായി ബന്ധപ്പെട്ട പുതിയ സിദ്ധാന്ത നിര്‍മ്മിതികളില്‍ രാഷ്ട്രീയ പക്ഷത്തിന് മുന്‍തൂക്കമുണ്ടാവുക എന്നതാണ് ഇതിനുള്ള പരിഹാരം. മാപ്പിളമാര്‍ മാത്രമല്ല ഈ സമരത്തില്‍ പങ്കെടുത്തത്. അതുകൊണ്ടു തന്നെ ഇതിനെ മാപ്പിള ലഹള, മാപ്പിള കലാപം, മാപ്പിള സമരം എന്നൊക്കെ വിശേഷിപ്പിക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന നീതിയല്ല. മാപ്പിളമാര്‍ക്കൊപ്പം ഹിന്ദുക്കളിലെ ഉന്നതരും അടിസ്ഥാന വര്‍ഗ ഹിന്ദു സഹോദരങ്ങളും സമരത്തെ സഹായിച്ചിരുന്നു. മണ്ണാര്‍ക്കാട് ഇളയ നായര്‍, മൊഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ ഉദാഹരണം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയിരുന്ന ഹിന്ദുക്കള്‍ തന്നെയാണ് മലബാറില്‍ ഖിലാഫത്ത് കമ്മിറ്റികളുടെ രൂപവത്ക്കരണത്തിന് പ്രധാന പങ്കുവഹിച്ചത്. മലബാറിലെ നിഷ്‌കളങ്കരായ മാപ്പിളമാര്‍ ദേശീയ സ്വാതന്ത്ര്യ സമരത്തെ പരിചയപ്പെടുന്നതും ഗാന്ധിയെ അറിയുന്നതുമൊക്കെ കോണ്‍ഗ്രസുകാരിലൂടെയാണ്.
പോരാളികള്‍ ഉപദ്രവിച്ചിരുന്നത് ഹിന്ദുക്കളെ മാത്രമായിരുന്നു എന്നാണ് ഹിന്ദു വര്‍ഗ്ഗീയവാദികളുടെ ആരോപണം. ചില സുപ്രധാന സംഭവങ്ങള്‍ അവലോകനം ചെയ്താല്‍ ഈ വാദത്തിന്റെ മുനയൊടിയും. ബാരിസ്റ്റര്‍ എ കെ പിള്ള പറയുന്നത് ശ്രദ്ധിക്കുക: 1921 ആഗസ്റ്റ് മാസത്തെ മലപ്പുറം പ്രദേശങ്ങളില്‍ നടന്ന ലഹളയില്‍ വര്‍ഗീയമായിട്ട് യാതൊരു സംഭവവും ഉണ്ടായിട്ടില്ല. അക്കാലത്തു ലഹളക്കാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കുകയും തങ്ങള്‍ക്ക് എതിരായി നിന്ന സര്‍ക്കാര്‍ സില്‍ബന്ധികളെയും ഖിലാഫത്ത് വിരോധികളെയും പകരം ദ്രോഹിക്കുകയും ചെയ്തുവെന്നല്ലാതെ ജനസാമാന്യത്തെ ശല്യപ്പെടുത്തുകയോ ഹിന്ദുക്കളെ പിടിച്ചു ഇസ്‌ലാം മതത്തില്‍ ചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്നു കാണാവുന്നതാണ്. ഇതിനിടെ പ്രധാനപ്പെട്ട രണ്ടു സംഭവങ്ങളെ സംബന്ധിച്ച് ഒരു സംഗതി വിശേഷവിധിയായിട്ടുണ്ട്. അതു ജന്മി വിരോധവും കുടിയാന്‍ പക്ഷപാതവുമായിരുന്നു. നിലമ്പൂരില്‍ വെച്ചു കോവിലകം കൊള്ള ചെയ്തുവെങ്കിലും ഹിന്ദുക്കളും മുഹമ്മദീയരുമായ കുടിയാന്മാരെ ലഹളക്കാര്‍ സഹായിക്കാന്‍ മടിച്ചില്ല. അവിടെ വെച്ച് ഒരു തമിഴ് ബ്രാഹ്മണന് തന്റെ ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവച്ചെലവിന് കൈനിറച്ചും പണം കൊടുക്കുകയും ഗര്‍ഭിണിയെയും കുട്ടികളെയും ആപത്തോ മാര്‍ഗ ക്ലേശമോ കൂടാതെ അവരുടെ ബന്ധുക്കളുടെ ഒരു ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു എന്നുള്ളത് പരക്കെ അറിയാവുന്ന ഒരു സംഗതിയാണ്. മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് ആക്രമിച്ചവര്‍ ബാങ്കിലെ കണക്കനുസരിച്ച് എല്ലാവര്‍ക്കും പണം തിരിച്ചു കൊടുക്കുകയും ചെയ്തു. (കേരളവും കോണ്‍ഗ്രസും: ബാരിസ്റ്റര്‍ എ കെ പിള്ള പേജ്-20,21)
ക്രൂരതകളെ വെള്ളപൂശുന്നില്ല
പയ്യനാട്ടെ ജന്മിയായിരുന്ന ചേന്ദു പണിക്കരും വളരാട് നമ്പീശന്മാരും ബ്രിട്ടീഷുകാര്‍ക്കെതിരെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെനിന്നവരാണ്. മാപ്പിളമാരുടെ ശല്യം സഹിക്കാതെ ഹിന്ദുക്കളെല്ലാം ഓടിപ്പോയി എന്നു പറയുന്നവര്‍ അറിയേണ്ട മറ്റൊരു വസ്തുത കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണത്തിലേക്ക് നാടു മാറിയപ്പോള്‍ ആ ഭരണകൂടത്തെ സഹായിക്കാന്‍ ധാരാളം ഹിന്ദുക്കള്‍ കൂടെയുണ്ടായിരുന്നു എന്നതാണ്. ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ആഗസ്റ്റ് 21ന് ചേര്‍ന്ന തെക്കേക്കുളം യോഗത്തിന്റെ സുപ്രധാന നിയമാവലി എഴുതി തയ്യാറാക്കിയത് കാപ്പാട് കൃഷ്ണന്‍ നായരാണ്. ഈ ഹിന്ദുക്കള്‍ ഓടിപ്പോകാതിരുന്നത് എന്താണ്? ഓടിപ്പോയവരുടെ ചേതോവികാരം എന്തായിരിക്കും? ഉത്തരം വ്യക്തമാണ്. മാപ്പിളമാരെ ഭയപ്പെട്ടത് ബ്രിട്ടീഷ് പക്ഷപാതികളായ ഹിന്ദുക്കളും മുസ്‌ലിംകളുമാണ്. ഇങ്ങനെ ഭയന്ന് ഓടിയവരില്‍ ഹിന്ദുക്കള്‍ മാത്രമേ ഉള്ളൂ എന്ന വ്യാഖ്യാനത്തിലാണ് അപകടം. ബ്രിട്ടീഷ് പക്ഷപാതികളായ ധാരാളം മാപ്പിളമാരും ഇങ്ങനെ നാടുവിട്ടു പോയിട്ടുണ്ട്. ഏറനാട്ടില്‍നിന്ന് കോഴിക്കോട്ടേക്കും വള്ളുവനാട്ടില്‍നിന്ന് പാലക്കാട്ടേക്കും ഇങ്ങനെ അഭയാര്‍ത്ഥികള്‍ ധാരാളമെത്തി. അവരില്‍ ഹിന്ദുക്കള്‍ക്കൊപ്പം മുസ്‌ലിംകളുമുണ്ടായിരുന്നു. മണ്ണാര്‍ക്കാട്ടുനിന്ന് കല്‍പാത്തിയിലേക്കും പാലക്കാട്ടെ ഉള്‍പ്രദേശങ്ങളിലേക്കും നാടുവിട്ടവരില്‍ മാപ്പിളമാരുമുണ്ടായിരുന്നു. ഖിലാഫത്തുകാര്‍ അപായപ്പെടുത്തുമെന്ന ഭയം മാപ്പിളമാര്‍ക്ക് ഉണ്ടാവാന്‍ കാരണമെന്താണ്? അവരില്‍ പലരും ഈ സമരത്തിന് എതിരായിരുന്നു എന്നതു തന്നെ കാരണം.
സമരത്തോട് സഹകരിക്കുകയും മാപ്പിളമാരെ ഉപദ്രവിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ഹിന്ദുവിനെയും അവര്‍ ദ്രോഹിച്ചില്ലെന്നു മാത്രമല്ല, അവര്‍ക്കു വേണ്ട സംരക്ഷണം നല്‍കുകയും ചെയ്തു. എന്നാല്‍ ചില താന്തോന്നികളായ മാപ്പിളമാര്‍ നേതൃത്വത്തെ അനുസരിക്കാതെ കൊള്ളയും കൊലയും നടത്തിയിട്ടുണ്ട് എന്ന വസ്തുത മാപ്പിള പക്ഷപാതികളായ ചരിത്രകാരന്മാര്‍ പോലും നിഷേധിച്ചിട്ടില്ല. ഒരു കലാപമോ ലഹളയോ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ചില സാമൂഹിക ദ്രോഹികള്‍ മുതലെടുപ്പിന് ഇറങ്ങിപ്പുറപ്പെടും. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ മതവിരുദ്ധമാണെന്ന് പണ്ഡിതര്‍ അവരെ വിലക്കിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള പരാതികള്‍ ഉയര്‍ന്നപ്പോഴെല്ലാം മത നേതൃത്വം പക്വമായ സമീപനമാണ് സ്വീകരിച്ചത്. നിരപരാധികളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നത് അനിസ്‌ലാമികമാണെന്നും ഖിലാഫത്തിന്റെ പേരില്‍ അതു ചെയ്യരുതെന്നും തങ്ങളുടെ സ്വാധീന മേഖലകളിലെല്ലാം മതപണ്ഡിതന്മാര്‍ ഉപദേശിച്ചിരുന്നു. എന്നിട്ടും ചിലര്‍ ആവേശം കാണിച്ചിട്ടുണ്ടെങ്കില്‍ അതിനെ മതത്തിന്റെ പേരില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. മതാവേശം ബാധിച്ച് മാപ്പിളമാര്‍ മതവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നത് തെറ്റായ നിരീക്ഷണമാണ്. നാട്ടില്‍ നടക്കുന്ന ചെറിയ സമരങ്ങളില്‍ പോലും ക്രിമിനലുകള്‍ നുഴഞ്ഞുകയറി ആപത്തു വരുത്തിവെക്കുന്നത് പതിവാണ്. അത്തരം സംഭവങ്ങള്‍ മലബാര്‍ സമരത്തിലും ഉണ്ടായിട്ടുണ്ട്.
ഹിന്ദു കുടുംബങ്ങള്‍ക്ക് സംരക്ഷണം
ലഹള ബാധിത പ്രദേശങ്ങളില്‍ നിന്നും അമുസ്‌ലിം കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കി അവരെ പുറത്തു കൊണ്ടുപോയി താമസിപ്പിക്കുവാനും അങ്ങനെ പോകാനിഷ്ടമില്ലാത്തവര്‍ക്ക് അവരുടെ വസതികളില്‍ സംരക്ഷണം നല്‍കാനും സമര നേതാവായ ആലി മുസ്‌ല്യാരും കൂട്ടുകാരും വേണ്ടത്ര മുന്‍കരുതലുകള്‍ ചെയ്തു. തിരൂരങ്ങാടിയിലെ കുപ്രാട്ട് നായര്‍ തറവാടും നന്ദപ്രയിലെ പൂഴിക്കല്‍ നായര്‍ തറവാടും കുതിരപ്പുറം പണിക്കരുടെ തറവാടും ഇങ്ങനെ സംരക്ഷിക്കപ്പെട്ട കുടുംബങ്ങളില്‍ ചിലതാണ്. (കേരള മുസ്‌ലിം ചരിത്രം: പി എ സെയ്തു മുഹമ്മദ് -പേജ് 216) പട്ടാളത്തെ സഹായിച്ചവരെ ശിക്ഷിക്കുകയും അല്ലാത്തവരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് ഖിലാഫത്തുകാര്‍ സ്വീകരിച്ചതെന്ന് മിക്ക ചരിത്ര പുസ്തകങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പട്ടാളത്തെ സഹായിച്ച ഹിന്ദുക്കളെ മാത്രമല്ല, മുസ്‌ലിംകളെയും ലഹളക്കാര്‍ ശിക്ഷിച്ചു. ബ്രിട്ടീഷ് അനുകൂലിയായ കൊണ്ടോട്ടി തങ്ങള്‍ക്കെതിരായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പടപ്പുറപ്പാട് ഉദാഹരണം. സമരക്കാരുടെ വാളിനിരയായ ചേക്കുട്ടി പൊലീസ് മുസ്‌ലിമായിരുന്നു. എന്നാല്‍ ഹിന്ദുക്കളായ ജന്മിമാര്‍ ഉപദ്രവിക്കപ്പെട്ടതു മാത്രമാണ് പര്‍വ്വതീകരിക്കപ്പെട്ടത്.
1921 ഒക്ടോബര്‍ 24ന് പുറത്തിറങ്ങിയ കേരള പത്രികയുടെ റിപ്പോര്‍ട്ട് കുഞ്ഞഹമ്മദ് ഹാജി മുസ്‌ലിം സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്നതാണ്. ”ഇളംകൂര്‍, ചാത്തങ്ങോട്ടുപുറം അംശങ്ങളില്‍ കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും രാജഭരണം പൊടിപൊടിക്കുന്നു. കൊള്ളയും സ്ത്രീകളുടെ ചാരിത്രഭംഗവും ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കുന്നു. അപ്പുനായര്‍ എന്നയാളെ കൊള്ളക്കാര്‍ ദേഹോപദ്രവമേല്‍പിച്ച സംഗതിയില്‍ ഹാജിയാരുടെ മുമ്പാകെ സങ്കടം ബോധിപ്പിച്ചതായും വിചാരണ ചെയ്ത് കുറ്റക്കാര്‍ക്ക് അടിശിക്ഷ നല്‍കിയതായും അറിയുന്നു. സ്ത്രീകളെ പിടിക്കുന്നവരുടെ കൈവിരല്‍ വെട്ടിക്കളയുകയായിരുന്നു ശിക്ഷ.” അങ്ങാടിപ്പുറത്ത് ഒരു ഹിന്ദുക്കളെയും മാപ്പിളമാര്‍ ദ്രോഹിച്ചിരുന്നില്ലെന്ന് ചെങ്കളത്ത് കരുണാകര മേനോന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഖിലാഫത്ത് സമരത്തിനെതിരെ ബ്രിട്ടീഷ് അനുകൂലികളായ മുസ്‌ലിം പ്രമാണിമാര്‍ സംഘടിച്ചിരുന്നു. ഖിലാഫത്ത് സമരം ഹറാമാണെന്ന് അവര്‍ മാപ്പിളമാര്‍ക്കിടയില്‍ പ്രചാരണം നടത്തി. ‘മഹകുല്‍ ഖിലാഫത്തി ഫിസ്മില്‍ ഖിലാഫ്’ എന്ന ഫത്‌വ പുറപ്പെടുവിച്ചാണ് ഇവര്‍ കുപ്രചാരണം നടത്തിയത്. ഇതിനെതിരെ അറബി മലയാളത്തില്‍ ഖിലാഫത്തിന്റെ സന്ദേശം പ്രചരിക്കുന്ന ലഘുലേഖകള്‍ ഇറങ്ങി. 1921 ജൂലൈ 24ന് പൊന്നാനിയില്‍ ഖിലാഫത്ത് അനുകൂലികള്‍ യോഗം ചേരാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാര്‍ അനുകൂലികളുടെ മറ്റൊരു യോഗം അന്നേ ദിവസം പൊന്നാനിയില്‍ ചേര്‍ന്നു. ജില്ലാ സൂപ്രണ്ട് ആമു സാഹിബിന്റെ നേതൃത്വത്തിലായിരുന്നു ഈ യോഗം. ‘ഇന്നു ഞാന്‍ പൊന്നാനിക്കു പോവുകയാണ്. നിങ്ങളുടെ ഖിലാഫത്തിനെ ഞാന്‍ കരിച്ചു കളയും’ എന്നാണത്രെ ആമു സൂപ്രണ്ട് ഈ യോഗത്തിന് പുറപ്പെടുമ്പോള്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ അനുകൂലികളുടെ സമ്മേളനം ആളില്ലാതെ പൊളിയുകയാണ് ചെയ്തത്.
ഗാന്ധിയും അംബേദ്കറും
മലബാര്‍ കലാപം ചര്‍ച്ച ചെയ്യപ്പെടുമ്പോഴെല്ലാം ഹിന്ദു വര്‍ഗ്ഗീയവാദികള്‍ പ്രചരിപ്പിക്കുന്ന രണ്ടു ടെക്സ്റ്റുകളുണ്ട്. ഒന്ന് ഗാന്ധിജിയുടെയും മറ്റൊന്ന് അംബേദ്കറിന്റേതുമാണ്. ഗാന്ധിയെ വെടിവെച്ചു കൊല്ലുകയും അംബേദ്കര്‍ എഴുതിയ ഭരണഘടനയില്‍ ഞങ്ങളുടേതായി ഒന്നുമില്ലെന്ന് പറയുകയും ചെയ്യുന്നവരാണ് ഇതും പൊക്കിപ്പിടിച്ച് നടക്കുന്നത് എന്നത് മറ്റൊരു കൗതുകം. ഗാന്ധിയുടെ വിമര്‍ശനം മലബാര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരുന്നില്ല. മലബാറിലെ ബ്രിട്ടീഷ് അനുകൂലികളായ ലേഖകന്മാര്‍ ഇംഗ്ലീഷ് പത്രങ്ങളില്‍ എഴുതുന്ന കുറിപ്പുകളായിരുന്നു വിവര സ്രോതസ്സ്. ആ കുറിപ്പുകള്‍ തീര്‍ത്തും മാപ്പിള വിരുദ്ധമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സമരത്തെ തള്ളിപ്പറഞ്ഞ ഗാന്ധിജി തന്നെ മറ്റൊരു സന്ദര്‍ഭത്തില്‍ മാപ്പിളമാരുടെ ധീരതയെ അഭിനന്ദിക്കുന്നുമുണ്ട്.
അംബേദ്കറുടെ രാഷ്ട്രീയശത്രു രാജ്യത്തെ ഉച്ചനീചത്വങ്ങളായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാറിനെ ജീവിതത്തില്‍ ഒരു ഘട്ടത്തിലും അദ്ദേഹം ശത്രുപക്ഷത്തു നിര്‍ത്തിയിട്ടില്ല. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലില്‍ കിടക്കുകയോ ചെയ്തിട്ടില്ല. ജാതിവെറി അവസാനിച്ചാലേ സ്വാതന്ത്ര്യം കൊണ്ട് കാര്യമുള്ളൂ എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. അധസ്ഥിതരുടെ ഉന്നമനത്തിനു വേണ്ടി ഉഴിഞ്ഞുവെക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ബ്രിട്ടീഷുകാര്‍ ശത്രുക്കളല്ലാത്തതുകൊണ്ടു തന്നെ മലബാര്‍ കലാപത്തെ നിരീക്ഷിക്കാന്‍ ബ്രിട്ടീഷ് രേഖകളെയാണ് അദ്ദേഹം കൂടുതലായും ആശ്രയിച്ചത്. അംബേദ്കറുടെ ഇസ്‌ലാം വിമര്‍ശനങ്ങളും ഓറിയന്റലിസ്റ്റുകളെ ആശ്രയിക്കുന്നതായിരുന്നു.
‘തോട്‌സ് ഓണ്‍ പാക്കിസ്താന്‍’ എന്ന പുസ്തകത്തില്‍ അംബേദ്കര്‍ മലബാര്‍ കലാപത്തെ വിമര്‍ശിക്കുന്നതാണ് വലിയ കാര്യമായി ആഘോഷിക്കപ്പെടുന്നത്. ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെ വിമര്‍ശിക്കാന്‍ വേണ്ടിയാണ് മലബാര്‍ കലാപത്തെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയെ ആണ് ഈ റിപ്പോര്‍ട്ടിന് ആശ്രയിക്കുന്നതെന്നും അംബേദ്കര്‍ പറയുന്നുണ്ട്. ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം അര്‍ത്ഥ ശൂന്യമാണെന്ന അഭിപ്രായം മുഹമ്മദലി ജിന്നക്കുമുണ്ടായിരുന്നു. വിമര്‍ശകരുടെ അഭിപ്രായം ശരിവെക്കുന്ന മട്ടിലാണ് ചൗരി ചൗരാ സംഭവത്തിനു ശേഷം പൊടുന്നനെ ഒരുനാള്‍ ഗാന്ധി നിസ്സഹകരണ സമരത്തില്‍നിന്ന് പിന്തിരിഞ്ഞത്.
ഒരു വര്‍ഷത്തിനകം ബ്രിട്ടീഷുകാര്‍ നാടുവിട്ടു പോകുമെന്ന ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാന നേതാക്കളുടെ ആവേശ പ്രസംഗങ്ങളാണ് കാലപങ്ങള്‍ക്ക് കാരണമായ മറ്റൊരു കാര്യം. കലാപം കഴിയുന്നതോടെ ബ്രിട്ടീഷുകാര്‍ പോകുമെന്നും സ്വരാജ്യം ലഭിക്കുമെന്നും ആ പ്രസംഗങ്ങള്‍ കേട്ട നിഷ്‌കളങ്കരായ മാപ്പിളമാര്‍ വിശ്വസിച്ചു. സമരത്തിന്റെ ഒരു ഘട്ടത്തില്‍ ഗാന്ധിജി ഏറനാട്ടില്‍ വന്ന് നേതൃത്വം ഏറ്റെടുക്കുമെന്നുവരെ വിശ്വസിച്ചവരുണ്ട്. അനുമതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് ഗാന്ധിജിയുടെ മലബാര്‍ സന്ദര്‍ശനം മുടങ്ങി. നാട്ടിലുള്ള കോണ്‍ഗ്രസുകാരാണെങ്കില്‍ കലാപ പ്രദേശത്തുനിന്ന് നിഷ്‌ക്രമിക്കുകയും പിന്നീട് മധ്യസ്ഥരുടെ റോളില്‍ പ്രത്യക്ഷപ്പെട്ട് സമരത്തിനിറങ്ങിയവരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ആലി മുസ്‌ല്യാരെ പോലുള്ള മാപ്പിളമാര്‍ ബഹുമാനിക്കുന്ന പണ്ഡിതന്മാരില്‍ പലരും ഇവരുടെ വാക്കു കേട്ട് കീഴടങ്ങി. അവരെ ബ്രിട്ടീഷുകാരന്റെ തൂക്കുമരത്തില്‍നിന്ന് രക്ഷിക്കാന്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട ആരെയും പിന്നെ കണ്ടില്ല. മാപ്പിളമാര്‍ക്കു വേണ്ടി ബ്രിട്ടീഷ് ഭരണത്തെ മുറിവേല്‍പിക്കുന്ന ഒരു പ്രസ്താവന പോലും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
മലബാര്‍ സമരം മാപ്പിളമാരുടെ മാത്രം കാര്യമാണെന്ന് പറയുന്നവര്‍ മറച്ചുവെക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. മലബാര്‍ സമരങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റ് ചെയ്ത് ജയില്‍ ശിക്ഷ അനുഭവിച്ചവരില്‍ മാപ്പിളമാര്‍ മാത്രമല്ല ഉണ്ടായിരുന്നത്. ജയില്‍ ശിക്ഷക്ക് വിധേയരായ എം പി നാരായണ മേനോന്‍, കെ കേളപ്പന്‍ നായര്‍, കെ വി ബാലകൃഷ്ണ മേനോന്‍, രാവുണ്ണി മേനോന്‍, മണ്ണാര്‍ക്കാട് ഇളയ നായര്‍, മൊഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, കെ വി രാമമേനോന്‍ എന്നിവര്‍ മാപ്പിളമാരായിരുന്നില്ല. ജയിലില്‍ അടച്ച പ്രമുഖരായ ഹിന്ദുക്കളുടെ പേരുകള്‍ മാത്രമാണിത്. ബെല്ലാരിയിലേക്കും മറ്റും നാടുകടത്തപ്പെട്ടവരിലും ഹിന്ദുക്കളുണ്ടായിരുന്നു. അങ്ങനെയൊരു നാടുകടത്തല്‍ സംഭവത്തിനിടയിലാണ് വാഗണ്‍ ട്രാജഡി ദുരന്തം സംഭവിച്ചത്. ആ ദുരന്തത്തിലും ഹിന്ദുക്കള്‍ മരിച്ചിരുന്നു. മലബാര്‍ കലാപത്തിന് വര്‍ഗീയ വ്യാഖ്യാനം നല്‍കുന്നവര്‍ ഈ സംഭവങ്ങളെ മറച്ചുവെക്കുന്നതാണ് പതിവ്.
മലബാര്‍ കലാപമാണ് ആര്‍ എസ് എസ് രൂപീകരണത്തിനു കാരണമെന്നാണ് മതേതരവാദികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍ ഈയിടെയായി പ്രചരിപ്പിക്കുന്ന മറ്റൊരു തമാശ. ഹിന്ദു മഹാസഭയിലൂടെയും ഹിന്ദു വര്‍ഗീയവാദികളായ നേതാക്കന്മാരിലൂടെയും ശക്തിപ്പെട്ട ഫാഷിസ്റ്റ് ചിന്താഗതികളുടെ ഒരു വഴിത്തിരിവ് മാത്രമായിരുന്നു 1925ലെ ആര്‍ എസ് എസ് രൂപവത്ക്കരണം. മലബാര്‍ കലാപവുമായി ബന്ധപ്പെട്ടാണ് ആര്‍ എസ് എസ് ഉണ്ടായതെങ്കില്‍ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ആര്‍ എസ് എസ് ശക്തികേന്ദ്രമായി കേരളം മാറിയേനെ. അങ്ങനെ സംഭവിച്ചില്ല. എന്നു മാത്രമല്ല, ആര്‍ എസ് എസ്സിനെയും ഹിന്ദുത്വ തീവ്രവാദത്തെയും പടിക്കു പുറത്തു നിര്‍ത്താനുള്ള മലബാറിലെ സെക്യുലര്‍ ഹിന്ദു സമൂഹം കാണിച്ച രാഷ്ട്രീയ ജാഗ്രത പ്രശംസനീയമാണെന്നും പറയാതെ വയ്യ.