11 Wednesday
June 2025
2025 June 11
1446 Dhoul-Hijja 15

സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളും കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാരുടെ സംഭാവനകളും

ഡോ. ഇ കെ അഹമ്മദ് കുട്ടി

ഏകനായ ദൈവത്തിന് മുമ്പിലല്ലാതെ മറ്റൊരു ശക്തിക്ക് മുമ്പിലും തല കുനിക്കരുതെന്ന് പഠിപ്പിക്കുകയും സൃഷ്ടികളോടുള്ള അടിമത്തത്തില്‍ നിന്നു സ്രഷ്ടാവിനോട് മാത്രമുള്ള അടിമത്തത്തിലേക്ക് മനുഷ്യനെ നയിക്കുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ മൗലിക ചൈതന്യം തന്നെ സ്വാതന്ത്ര്യവും സ്വാതന്ത്ര്യബോധവുമാണ്. പാവപ്പെട്ട ഒരു മനുഷ്യനെ അന്യായമായി മര്‍ദിച്ച തന്റെ ഗവര്‍ണറോട് ഖലീഫ ഉമര്‍(റ) ചോദിക്കുന്നുണ്ട്: ”നിങ്ങളെന്നു മുതലാണ് മാതാക്കള്‍ ജന്മം നല്‍കുമ്പോള്‍ സ്വതന്ത്രരായിരുന്ന മനുഷ്യരെ അടിമകളാക്കാന്‍ തുടങ്ങിയത്?” ഈ ചോദ്യം മനുഷ്യ സ്വാതന്ത്ര്യത്തിന്റെ അനശ്വരമായ ഉദ്‌ഘോഷണമാണ്. ഇത്തരത്തിലുള്ള ഒരു മതത്തിന്റെയും മത നായകന്മാരുടെയും അനുയായികളായ മുസ്‌ലിംകള്‍ സ്വദേശാഭിമാനികളും സ്വാതന്ത്ര്യപ്രേമികളുമായിട്ടില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. അതിന്നവര്‍ക്ക് ”സ്വദേശപ്രേമം സത്യവിശ്വാസത്തിന്റെ ഭാഗമാണ്” എന്നതു പോലെയുള്ള സംശയാസ്പദമായ ഹദീസുകളുടെ പിന്‍ബലത്തിന്റെ ആവശ്യമില്ല. അതുകൊണ്ടാണ് ലോകമെങ്ങും വിവിധ നാടുകളില്‍ വിവിധ കാലഘട്ടങ്ങളില്‍ നടന്ന സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളുടെയും സ്വാതന്ത്ര്യസമരങ്ങളുടെയും മുന്‍നിരയില്‍ മുസ്‌ലിം മതപണ്ഡിതന്മാരായിരുന്നു എന്ന് ചരിത്രത്തില്‍ കാണുന്നത്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയയും ശൈഖ് മുഹമ്മദ് ബ്‌നു അബ്ദില്‍വഹാബും ജമാലുദ്ദീന്‍ അഫ്ഗാനിയും മുഹമ്മദ് ബിന്‍ അലി സനൂസിയും ഉമര്‍ മുഖ്താറും അബ്ദുര്‍റഹ്മാനില്‍ കവാകിബിയും അമീര്‍ ശക്കീബ് അര്‍സലാനും മറ്റും ഈ പണ്ഡിതകേസരികളില്‍ ചിലരത്രെ.
ഇന്ത്യയിലെ സ്ഥിതിയും ഭിന്നമല്ല. മൗലാനാ അബുല്‍കലാം ആസാദ്, മൗലാനാ മുഹമ്മദലി, മൗലാനാ ശൗക്കത്തലി, മൗലാനാ ഹസ്രത്ത് മോഹാനി, ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദ് ഹസന്‍ ദയൂബന്ദി, മൗലാനാ ഹുസൈന്‍ അഹ്മദ് മദനി, മൗലാനാ അബ്ദുല്‍ബാരി ഫിറങ്കിമഹലി, മൗലാനാ ഹിഫ്‌സുര്‍റഹ്മാന്‍ തുടങ്ങിയ പണ്ഡിത നേതാക്കന്മാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ സുവിദിതമാണല്ലോ.
നമ്മുടെ കൊച്ചു സംസ്ഥാനത്തിലേക്ക് വന്നാല്‍ സാമാനമായ ചിത്രം തന്നെ കാണാന്‍ കഴിയുന്നു. കേരളത്തില്‍ കാലാകാലങ്ങളില്‍ നടന്ന സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളിലും സമരങ്ങളിലും ഇവിടുത്തെ ‘ഉലമാക്കള്‍’ തങ്ങളുടെ വിജ്ഞാനവും നാവും പേനയും ചിലപ്പോള്‍ ആയുധവും ഉപയോഗിച്ചുകൊണ്ട് സജീവമായി പങ്കെടുത്തു.
പതിനാറാം നൂറ്റാണ്ടില്‍ നടന്ന പോര്‍ച്ചുഗീസ് അധിനിവേശം മുതല്‍ കാണാവുന്നതാണ് ഈ പ്രതിഭാസം. വിദേശികളും അക്രമികളുമായ പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ മലബാറിലെ മുസ്‌ലിംകള്‍ ഹിന്ദുക്കളുടെയും സാമൂതിരി രാജാവിന്റെയും പിന്‍ബലത്തോടെ ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന സുധീരമായ സമരങ്ങള്‍ നടത്തി. ഈ സ്വാതന്ത്ര്യപോരാളികള്‍ക്ക് നേതൃത്വവും പ്രചോദനവും പകര്‍ന്നുകൊണ്ട് മതപണ്ഡിതന്മാര്‍ അവരുടെ മുന്നില്‍ നിന്നിരുന്നു. പൊന്നാനിയിലെ വലിയ സൈനുദ്ദീന്‍ മഖ്ദൂം (ക്രി.വ. 1467-1521) പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ ധര്‍മസമരം നടത്താന്‍ മുസ്‌ലിംകളെ ആഹ്വാനം ചെയ്തുകൊണ്ട് കുരിശാരാധകരോട് ധര്‍മസമരം ചെയ്യാന്‍ വിശ്വാസികളോടുള്ള പ്രേരണ എന്ന അറബി കാവ്യഗ്രന്ഥം രചിച്ചതിന്റെ കോപ്പികള്‍ മലബാറിലെ വിവിധ പ്രദേശത്തിലേക്ക് അയച്ചു. അവിടങ്ങളിലെ മുസ്‌ലിംകളില്‍ സമരാവേശം ഉണര്‍ത്തി.
വലിയ സൈനുദ്ദീന്‍ മഖ്ദൂമിന്റ മകന്‍ മഖ്ദൂം ശൈഖ് അബ്ദുല്‍അസീസ് (മരണം ഹി. 994) പോര്‍ച്ചുഗീസാധിപത്യത്തിന്നെതിരെ പോരാടാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. മാത്രമല്ല, സാമൂതിരിയും പറങ്കികളും തമ്മില്‍ ചാലിയത്തുവെച്ച് നടന്ന അവസാന യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത് നേതൃത്വം നല്‍കുകയും ചെയ്തു.
വലിയ സൈനുദ്ദീന്‍ മഖ്ദൂമിന്റെ പൗത്രനും പണ്ഡിതനും ഗ്രന്ഥകാരനുമായ ചെറിയ സൈനുദ്ദീന്‍ മഖ്ദൂം തന്റെ വിശ്വ വിശ്രുതമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ (പൂര്‍ണനാമം: പോര്‍ച്ചുഗീസുകാരുടെ ചില വൃത്താന്തങ്ങള്‍, ധര്‍മസമര പോരാളികള്‍ക്ക് ഒരു ഉപഹാരം) എന്ന ചരിത്രഗ്രന്ഥം രചിച്ചത് കേരളത്തില്‍ പോര്‍ച്ചുഗീസുകാരുടെ ആഗമനവും തുടര്‍ന്നുണ്ടായ സംഭവങ്ങളും അവരില്‍നിന്നും മുസ്‌ലിംകള്‍ക്കേല്‌ക്കേണ്ടിവന്ന ക്രൂരമായ മര്‍ദനങ്ങളും വിവരിക്കാനും അവര്‍ക്കെതിരില്‍ വിശുദ്ധ സമരം നടത്താന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കാനും വേണ്ടിയായിരുന്നു.
കോഴിക്കോട് ഖാദിയും മുഹ്‌യുദ്ദീന്‍ മാലയുടെ കര്‍ത്താവുമായ ഖാദി മുഹമ്മദ് ഒന്നാമന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഖാദി മുഹമ്മദ് ബിന്‍ അബ്ദുല്‍അസീസ് (മരണം ഹി.1025) ദേശാഭിമാനിയായ ഒരു പണ്ഡിതനായിരുന്നു. അദ്ദേഹം അറബിയില്‍ രചിച്ച ചരിത്രകാവ്യമായ ഫത്ഹുല്‍മുബീന്‍ (സുവ്യക്ത വിജയം) സാമൂതിരിപ്പാടും മുസ്‌ലിം -നായര്‍ സേനകളും കൂടി ചാലിയത്തെ പറങ്കികളുടെ കോട്ട തകര്‍ത്ത ആവേശകരമായ ചരിത്രസംഭവത്തിന്റെ ഹൃദയസ്പൃക്കായ വിവരണമാണ്. സാമൂതിരിയോടുള്ള സ്‌നേഹാദരങ്ങളുടെയും സ്വദേശാഭിമാനത്തിന്റെയും മതമൈത്രിയുടെയും പവിത്ര വികാരങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ഈ കൃതി സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കി.
പറങ്കികള്‍ക്കെതിരില്‍ സാമൂതിരി നടത്തിയ ‘ചാലിയം സമര’ത്തില്‍ മേല്‍ പറഞ്ഞ ശൈഖ് അബ്ദുല്‍അസീസ് മഖ്ദൂമിനോടൊപ്പം കോഴിക്കോട്ടെ ശൈഖ് മാമുക്കോയ ഖാദി മുഹമ്മദിന്റെ പിതാവായ ഖാദി മുഹ്‌യുദ്ദീന്‍ തുടങ്ങിയ പണ്ഡിതന്മാരും മതനേതാക്കന്മാരും നേതൃത്വപരമായ പങ്കുവഹിച്ചു. ശൈഖ് മാമുക്കോയ എന്ന പേരില്‍ അറിയപ്പെടുന്ന ശൈഖ് അബ്ദുല്‍വഫാ ശംസുദ്ദീന്‍ മുഹമ്മദ് (മരണം ഹി. 980) സാമൂതിരിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ മതപണ്ഡിതനായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരായ സമരത്തില്‍ ജനങ്ങളെ അണിനിരത്താന്‍ അദ്ദേഹം നാട്ടിലുടനീളം നടന്ന് പ്രസംഗിച്ചു. അദ്ദേഹം പൊന്നാനിയില്‍ വെച്ച് പറങ്കികള്‍ക്കെതിരില്‍ മുസ്‌ലിം സേനയോടൊപ്പം യുദ്ധത്തില്‍ പങ്കെടുക്കുകയും ചാലിയത്തെ യുദ്ധത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. കുഞ്ഞാലി മരക്കാന്‍ മൂന്നാമന്‍ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു.
മേല്‍ പരാമര്‍ശിച്ച ഖാദി മുഹമ്മദിന്റെ പുത്രന്‍ ഖാദി മുഹ്‌യുദ്ദീന്‍ (മരണം ഹി. 1067) സ്വാതന്ത്രേ്യച്ഛുവായ ഒരു പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് ലന്തക്കാര്‍ (ഡച്ച്) കേരളത്തില്‍ വന്നത്. പോര്‍ച്ചുഗീസുകാരെ പുറത്താക്കിയതുപോലെ ലന്തക്കാരെയും എതിര്‍ത്ത് പുറത്താക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
പോര്‍ച്ചുഗീസുകാര്‍ പോയതിനുശേഷം പിന്നീട് ബ്രിട്ടീഷുകാരുടെ ആധിപത്യം നിലവില്‍വന്നപ്പോള്‍ അവര്‍ക്കെതിരായി നടന്ന ദേശീയ സമരങ്ങളിലും ആദ്യാവസാനം കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ സജീവവും നേതൃത്വപരവുമായ പങ്കു വഹിച്ചു. ഹദറമൗതില്‍ നിന്ന് കോഴിക്കോട്ട് വന്ന് താമസിച്ച സയ്യിദ് ശൈഖ് ജിഫ്‌രിയുടെ പരമ്പരയില്‍ പെട്ടവരും തിരൂരങ്ങാടിക്കടുത്ത മമ്പുറത്ത് താമസമാക്കിയവരുമായ ജിഫ്‌രി കുടുംബത്തിലെ പണ്ഡിതന്മാര്‍ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയവരില്‍ പ്രമുഖരായിരുന്നു. അതിനു മുമ്പുതന്നെ തിരൂരങ്ങാടിയിലെ ‘അറബി തങ്ങള്‍’ ഇംഗ്ലീഷുകാര്‍ക്കെതിരെ തുറന്ന സമരം നടത്താന്‍ മുസ്‌ലിംകളെ ആഹ്വാനം ചെയ്തിരുന്നു. അതിന്റെ പേരില്‍ അദ്ദേഹവും തിരൂരങ്ങാടിക്കാരും മര്‍ദനങ്ങള്‍ക്ക് വിധേയരാവുകയും ചെയ്തിരുന്നു. ആയിടക്കാണ് സയ്യിദ് ശൈഖ് ജിഫ്‌രിയുടെ പിതൃവ്യ പുത്രനായ ശൈഖ് ഹസന്‍ ജിഫ്‌രി തിരൂരങ്ങാടിയില്‍ വരികയും അവിടുത്തെ മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തത്. ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള പോരാട്ടത്തില്‍ ഉറച്ച നേതൃത്വവും ശക്തമായ ആയുധ സജ്ജീകരണവും ആവശ്യമാണെന്ന് അദ്ദേഹം ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.
എന്നാല്‍ ഏറ്റവും വലിയ ബ്രിട്ടീഷ് വിരോധി ശൈഖ് ഹസന്‍ ജിഫ്‌രിയുടെ ഭാഗിനേയനും ജാമാതാവുമായ ‘മമ്പുറം തങ്ങള്‍’ എന്ന പേരില്‍ പ്രശസ്തനായ സയ്യിദ് അലവി തങ്ങളായിരുന്നു. ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ പ്രചാരകന്‍ കൂടിയായിരുന്ന അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരില്‍ മുസ്‌ലിം കളെയും ഹിന്ദുക്കളെയും ഇളക്കിവിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ‘മുട്ടിയറ’ എന്ന സ്ഥലത്തുവെച്ച് മുസ്‌ലിംകളും ഇംഗ്ലീഷ് പട്ടാളക്കാരും തമ്മില്‍ ഒരേറ്റുമുട്ടല്‍ നടന്നു. ഈ പോരാട്ടത്തില്‍ പതിനൊന്ന് മുസ്‌ലിംകള്‍ രക്തസാക്ഷികളായി. ഇംഗ്ലീഷുകാര്‍ അകാരണമായി നടത്തിയ ഒരു ആക്രമണത്തിന്റെ ഫലമായിരുന്നു അത്. ഈ സംഭവത്തെ തുടര്‍ന്ന് മമ്പുറം തങ്ങള്‍ ഇംഗ്ലീഷാധിപത്യത്തിന്നെതിരെ അവസാനം വരെ പോരാടാന്‍ നാട്ടുകാരെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് അസൈഫുല്‍ ബത്താര്‍ (നിശിതഖഡ്ഗം) എന്ന പേരില്‍ ഒരു ലഘുഗ്രന്ഥം രചിക്കുകയും അതിന്റെ കോപ്പികള്‍ മുസ്‌ലിം മഹല്ലുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇംഗ്ലീഷുകാര്‍ പ്രസ്തുത കൃതി കണ്ടുകെട്ടി നശിപ്പിച്ചു. 1843 ഒക്ടോബറില്‍ ചേറൂരില്‍വെച്ചു ഏതാനും മുസ്‌ലിംകളും ഇംഗ്ലീഷ് പട്ടാളവും തമ്മിലുണ്ടായ ‘ചേറൂര്‍പട’ എന്ന പേരില്‍ അറിയപ്പെടുന്ന ഏറ്റുമുട്ടല്‍ മമ്പുറം തങ്ങളുടെ പ്രചോദനഫലമായി നടന്നതായിരുന്നു.
ഈ സയ്യിദ് അലവി തങ്ങളുടെ പുത്രന്‍ സയ്യിദ് ഫദല്‍ പൂക്കോയ തങ്ങള്‍ (മരണം ക്രി. 1901) ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് ഊര്‍ജവും പ്രചോദനവും പകര്‍ന്നുകൊടുത്ത സ്വാതേ്രന്ത്യച്ഛുവായ മറ്റൊരു പണ്ഡിതനായിരുന്നു. അദ്ദേഹം കടുത്ത ബ്രിട്ടീഷ് വിരോധിയും ഹിന്ദു മുസ്്‌ലിം ഐക്യത്തിന്റെ വക്താവുമായിരുന്നു. വിദേശാധിപത്യത്തിന്നെതിരില്‍ പോരാടാന്‍ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് അദ്ദേഹം ഒരു അറബി കൃതി എഴുതി പ്രസിദ്ധീകരിക്കുകയും രഹസ്യമായി അത് മുസ്‌ലിം മഹല്ലുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരെയുള്ള സയ്യിദ് ഫദലിന്റെ പ്രവര്‍ത്തനങ്ങളില്‍ രോഷാകുലരായ ബ്രിട്ടീഷ് ഗവണ്‍മെന്റ് അദ്ദേഹത്തെ നാടുകടത്താന്‍ തീരുമാനിച്ചു. പക്ഷേ അതിനുമുമ്പു തന്നെ അദ്ദേഹം സ്വയം നാടുവിട്ടു അറേബ്യയിലേക്ക് പോവുകയാണുണ്ടായത്. സയ്യിദ് ഫദലിനെ നാടുവിട്ടുപോകാന്‍ നിര്‍ബന്ധിതനാക്കിയ ബ്രിട്ടീഷുകാരോട് മലബാര്‍ കലക്ടര്‍ കൊണോലിയെ വധിച്ചുകൊണ്ട് മുസ്‌ലിംകള്‍ പ്രതികാരം ചെയ്തു. ഈ സമരത്തില്‍ പങ്കെടുത്തവര്‍ പിന്നീട് വടക്കന്‍ തൃക്കളൂര്‍ വെച്ച് ബ്രിട്ടീഷ് ഭടന്മാരുമായി ഏറ്റുമുട്ടി രക്തസാക്ഷികളായി.
ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ മുന്നണിയില്‍ നില്‍ക്കുകയും തന്റെ ഫത്‌വകൡലൂടെയും ഉദ്‌ബോധനങ്ങളിലൂടെയും മറ്റും വൈദേശിക ശക്തികള്‍ക്കെതിരെ പോരാടാന്‍ ജനങ്ങളെ ആവേശഭരിതരാക്കുകയും ചെയ്തു ഒരു പണ്ഡിത കേസരിയായിരുന്നു വെളിയംകൊട് ഉമര്‍ഖാദി (ക്രി. 1757- 1852). മഹാത്മാഗാന്ധിയും മറ്റും നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ നികുതി നിഷേധ പ്രസ്ഥാനത്തെ ഒരു ആയുധമായി പ്രയോഗിച്ച ധീര ദേശാഭിമാനിയായിരുന്നു അദ്ദേഹം. ഈദൃശ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികള്‍ കോഴിക്കോട് ജയിലിലടക്കുകയുണ്ടായി.
തന്റെ ഫത്‌വകളിലൂടെയും നേതൃത്വത്തിലൂടെയും ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മലബാറിലെ മുസ്‌ലിം കള്‍ക്ക് ആവേശം പകര്‍ന്ന ഒരു പണ്ഡിതനായിരുന്നു പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ (മരണം ഹി. 1302). മേലെ പരാമര്‍ശിക്കപ്പെട്ട ‘തൃക്കളൂര്‍ സമര’ത്തില്‍ പങ്കെടുത്ത മാപ്പിളമാര്‍ക്ക് പ്രേരണ നല്‍കിയെന്ന് ആരോപിച്ചുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് വിചാരണ ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിച്ച് വെല്ലൂര്‍ ജയിലിലേക്കയക്കുകയും ചെയ്തു.
സ്മരിക്കപ്പെടേണ്ട മറ്റൊരു നാമമാണ് പണ്ഡിതനും സമുദായ പരിഷ്‌കര്‍ത്താവുമായ സനാഉല്ല മക്തി തങ്ങള്‍ (1847- 1912). സ്വാതന്ത്ര്യപ്രസ്ഥാനങ്ങളില്‍ പങ്കെടുത്തില്ലെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മറ്റൊരു മുഖമായ ക്രിസ്തീയ മിഷനറിമാരുടെ ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരായുള്ള പ്രതിരോധത്തിനുവേണ്ടി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. കഠോര കുഠാരം, പാര്‍ക്കലീത്താ പോര്‍ക്കളം തുടങ്ങിയ തന്റെ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം ക്രിസ്തീയ പ്രചാരണങ്ങള്‍ക്കുള്ള വായനടപ്പന്‍ മറുപടി നല്‍കി.
ഇന്ത്യയിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത ഒരു പ്രഗത്ഭ വ്യക്തിത്വമാണ് 1921-ലെ മലബാര്‍ കലാപത്തിന്റെ വീരനായകനായ ആലി മുസ്്‌ല്യാര്‍. അദ്ദേഹം വെറുമൊരു മുസ്‍ലിയാരായിരുന്നില്ല. വിശുദ്ധ മക്കയില്‍ ഏഴ് വര്‍ഷം താമസിച്ച് പഠിച്ച ഒരു പ്രഗത്ഭ പണ്ഡിതനും മതാചാര്യനായിരുന്നു. പാരമ്പര്യമായി തന്നെ കടുത്ത ബ്രിട്ടീഷ് വിരോധികളും സ്വാതന്ത്ര്യപ്രേമികളുമായിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. 1921-ല്‍ കോണ്‍ഗ്രസ് ഖിലാഫത്ത് പ്രസ്ഥാന നേതാവായി അദ്ദേഹം രംഗത്തിറങ്ങി. 1921 ആഗസ്ത് 20-ന് പൊട്ടിപ്പുറപ്പെട്ട മാപ്പിള കലാപത്തെ അടിച്ചമര്‍ത്തുന്നതിനുവേണ്ടി ആഗസ്ത് 28-ന് ഒരു വലിയ ബ്രിട്ടീഷ് സേനാവിഭാഗം തിരൂരങ്ങാടിയില്‍ വന്നു. വലിയ ജുമുഅത്ത് പള്ളി വളഞ്ഞു, വെടിവെക്കാന്‍ തുടങ്ങി. പള്ളിയുടെ മുകള്‍ത്തട്ടിലുണ്ടായിരുന്ന ആലി മുസ്‍ലിയാരും 37 അനുയായികളും കീഴടങ്ങി. അവരെ അറസ്റ്റുചെയ്ത് വിചാരണയ്ക്കുശേഷം കോയമ്പത്തൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ഹിജ്‌റ 1340 ജുമാദുല്‍ ആഖിറ 20-ന് ബ്രിട്ടീഷ് അധികാരികള്‍ ആ ധീര ദേശാഭിമാനിയെ തൂക്കിക്കൊന്നു.
തെക്കന്‍ കേരളത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്ന ഒരു പണ്ഡിത നേതാവായിരുന്നു മുസ്‌ലിം നവോത്ഥാന നായകനായിരുന്ന വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവി (മരണം ക്രി. 1932). ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ അദ്ദേഹം തെരഞ്ഞെടുത്ത മാര്‍ഗം പത്രപ്രവര്‍ത്തനമായിരുന്നു. രാമകൃഷ്ണ പിള്ളയുടെ പത്രാധിപത്യത്തില്‍ മൗലവി പ്രസിദ്ധീകരിച്ചിരുന്ന സ്വദേശാഭിമാനി വാരിക ജനങ്ങളില്‍ സ്വാതന്ത്ര്യാവേശം വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. 1910 സപ്തംബര്‍ 20-ന് സ്വദേശാഭിമാനി പത്രവും പ്രസും അധികൃതര്‍ കണ്ടുകെട്ടി.
ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് കേരള മുസ്്‌ലിം സമൂഹം സംഭാവന നല്‍കിയ ഏറ്റവും പ്രഗത്ഭനായ സമര നായകനാണ് നൂറ്റാണ്ടിന്റെ സാക്ഷിയായ ഇ മൊയ്തു മൗലവി (1982-1995). 1920 മുതല്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനം അടക്കമുള്ള കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ചു. കേരള മജ്‌ലിസുല്‍ ഉലമാ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ കേരള മുസ്‌ലിംകളെ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം എഴുതിയ ദഅ്‌വതുല്‍ഹഖ് എന്ന കൃതി ബ്രിട്ടീഷ് ഗവണ്‍മെന്റ് കണ്ടുകെട്ടി. അവര്‍ മലബാര്‍ ലഹളക്ക് കാരണക്കാരന്‍ എന്ന കുറ്റം ചുമത്തി ലഹളയില്‍നിന്നും മാപ്പിളമാരെ പിന്തിരിപ്പിക്കാന്‍ യത്‌നിച്ച അദ്ദേഹത്തെ രണ്ടരക്കൊല്ലത്തെ കഠിന തടവിന് ശിക്ഷിച്ചു.
ഇ മൊയ്തു മൗലവിയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവായ കോടഞ്ചേരി മരക്കാര്‍ മുസ്‍ല്യാരെക്കുറിച്ചും സ്മരിക്കാതിരിക്കാന്‍ പറ്റില്ല. പ്രഗത്ഭ പണ്ഡിതനും ഉത്പതിഷ്ണുവുമായിരുന്ന അദ്ദേഹം ഖിലാഫത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. ബ്രിട്ടീഷ് പട്ടാളക്കാര്‍ അദ്ദേഹത്തെ പലവിധ മര്‍ദനങ്ങള്‍ക്കും വിധേയനാക്കുകയും അദ്ദേഹത്തിന്റെ വീട് കൊള്ളയടിക്കുകയുംചെയ്തു. അദ്ദേഹത്തെ ആറ് മാസത്തെ കഠിന തടവിന് വിധിച്ചു. വെല്ലൂരിലെയും ബെല്ലാരിയിലെയും ജയിലുകളില്‍ അടച്ചു.
കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന നായകനായ കെ എം മൗലവി (മരണം ക്രി. 1964) ഒരു സ്വാതന്ത്ര്യസമരസേനാനിയും കൂടിയായിരുന്നുവെന്ന സത്യം ഒരു പക്ഷേ ഇന്നത്തെ യുവ തലമുറയ്ക്ക് അജ്ഞാതമായിരിക്കും. അദ്ദേഹം 1921-ല്‍ ഖിലാഫത്ത് കോണ്‍ഗ്രസ് ആശയപ്രചാരണത്തിന് രംഗത്തിറങ്ങി. ആലി മുസ്‍ലിയാരോടൊപ്പം പ്രവര്‍ത്തിച്ചു. രണ്ടുപേരും കേരള മജ്‌ലിസുല്‍ ഉലമാ പ്രവര്‍ത്തകസമിതിയില്‍ അംഗങ്ങളായിരുന്നു. മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മാപ്പിളമാരെ ലഹളയില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച കെ എം മൗലവിയെ ലഹളയ്ക്ക് കാരണക്കാരില്‍ ഒരാളായി മുദ്രയടിച്ച് ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്യാന്‍ ഒരുങ്ങിയെങ്കിലും അതിന് പിടികൊടുക്കാതെ അദ്ദേഹം ഒളിവില്‍പോയി കൊടുങ്ങല്ലൂരില്‍ അഭയം പ്രാപിച്ചു. 1932-ല്‍ മലബാര്‍ കലാപ കുറ്റക്കാര്‍ക്ക് ഗവണ്‍മെന്റ് പൊതുമാപ്പ് നല്‍കിയപ്പോഴാണ് അദ്ദേഹം സ്വദേശമായ തിരൂരങ്ങാടിയിലേക്ക് തിരിച്ചുവന്നത്.
മലബാറിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ ഒരു തീപ്പന്തമായിരുന്നു മറ്റൊരു പ്രഗത്ഭ ഉല്പതിഷ്ണു പണ്ഡിതനായിരുന്ന പെരിന്തല്‍മണ്ണയിലെ കട്ടിലശ്ശേരി മുഹമ്മദ് മൗലവി (ക്രി. 1943). പ്രമുഖ ദേശീയ നേതാവായ എം പി നാരായണ മേനോനോടൊപ്പം മൗലവി ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂം കോണ്‍ഗ്രസിന്റെ മറ്റെല്ലാ സമരപരിപാടികളിലും സജീവമായി പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു. 1921- ലെ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് പോലീസിന്റെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിലും പിന്നീട് കാരക്കലിലും പോയി അദ്ദേഹം അഭയം പ്രാപിച്ചു.
സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനങ്ങളിലും ഇന്ത്യന്‍ സ്വാതന്ത്ര്യസമരങ്ങളിലും പങ്കെടുത്ത കേരളത്തിലെ മുസ്‌ലിം  പണ്ഡിതന്മാരുടെ നിര നീണ്ടുപോകുന്നു. അവരില്‍ ചിലരെ സംക്ഷിപ്തമായി സ്പര്‍ശിച്ചുപോകാനേ കഴിഞ്ഞുള്ളൂ. വിശദമായ പഠനവും ഗവേഷണവും പ്രതിപാദനവും ആവശ്യപ്പെടുന്ന ഒരു വിഷയമാണിത്. മിക്കവാറും അവഗണിക്കപ്പെട്ട ഈ ചരിത്രപഠന മേഖലയിലേക്ക് ചരിത്ര പണ്ഡിതന്മാരുടെയും ഗവേഷകന്മാരുടെയും ശ്രദ്ധയും ചിന്തയും തിരിയട്ടെ.

Back to Top