6 Friday
March 2026
2026 March 6
1447 Ramadân 17

ജനം മരിച്ച് വീഴുമ്പോഴും രാജ്യം വിറ്റു കാശാക്കുകയാണ് മോദീ സര്‍ക്കാര്‍ -കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: കോവിഡ് ലോക്ക് ഡൗണിന്റെ ദുരിതത്തിലകപ്പെട്ട് അന്തര്‍ സംസ്ഥാന തൊഴിലാളികളും മറ്റും വഴിയോരങ്ങളില്‍ മരിച്ചുവീഴുമ്പോഴും രാജ്യത്തെ വിറ്റു കാശാക്കാനുള്ള തിരക്കിലാണ് രാജ്യം ഭരിക്കുന്ന മോദീ സര്‍ക്കാറെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കോവിഡ് പാക്കേജിന്റെ പേരു പറഞ്ഞ് രാജ്യസുരക്ഷയെ പോലും വിറ്റു കാശാക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രതിരോധം, ആണവോര്‍ജ്ജം, ബഹിരാകാശ ഗവേഷണം തുടങ്ങി രാജ്യരക്ഷയെ ബാധിക്കുന്ന എല്ലാ മേഖലകളും സ്വകാര്യമേഖലക്കു തുറന്നുകൊടുക്കുക വഴി രാജ്യസുരക്ഷയെ തന്നെ അപകടപ്പെടുത്തുകയാണ് മോദീ സര്‍ക്കാര്‍. കല്‍ക്കരി ധാതു വിഭവങ്ങളും ഖനനം ചെയ്യാന്‍ സ്വകാര്യ മേഖലയെ അനുവദിക്കുന്നതോടെ പ്രകൃതി വിഭവങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ വാതില്‍ തുറന്നിടുകയാണ് ചെയ്യുന്നത്. കോവിഡ് ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവരെ തിരിഞ്ഞുനോക്കാതെ ദില്ലിയില്‍ പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നത് തുടരുന്ന സാഹചര്യത്തില്‍ പൗരത്വ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗം ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. കെ പി സകരിയ്യ, അഡ്വ. എം മൊയ്തീന്‍ കുട്ടി, കെ എല്‍ പി ഹാരിസ്, അഡ്വ. മുഹമ്മദ് ഹനീഫ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പി പി ഖാലിദ്, സി അബ്ദുല്ലത്തീഫ്, കെ അബ്ദുസ്സലാം മാസ്റ്റര്‍, എന്‍ എം അബ്ദുല്‍ജലീല്‍, സുഹൈല്‍ സാബിര്‍, കെ പി മുഹമ്മദ്, കെ എ സുബൈര്‍, ശംസുദ്ദീന്‍ പാലക്കോട്, ഇസ്മാഈല്‍ കരിയാട്, കെ പി അബ്ദുറഹ്മാന്‍, ഡോ. ജാബിര്‍ അമാനി, ഡോ. ഐ പി അബ്ദുസ്സലാം, ഖദീജ നര്‍ഗീസ്, ഡോ. അന്‍വര്‍ സാദത്ത്, അലി മദനി മൊറയൂര്‍, ഡോ. സലീം ചെര്‍പ്പുളശ്ശേരി, സല്‍മ അന്‍വാരിയ്യ, ബി പി എ ഗഫൂര്‍, റുക്‌സാന വാഴക്കാട്, ഫാസില്‍ ആലുക്കല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

Back to Top