1 Tuesday
July 2025
2025 July 1
1447 Mouharrem 5

മുസ്ലിം വിരുദ്ധതയല്ലാതെ മറ്റെന്താണ് മോദി സര്‍ക്കാറിനുള്ളത്

ഇന്ത്യയിലെ മുസ്ലിംവിരുദ്ധ വികാരം എപ്പോള്‍ ഹിംസയുടെ രൂപം സ്വീകരിക്കുമെന്നത് കേവലം സമയത്തിന്‍റെ മാത്രം പ്രശ്നമാണ്. നാനാത്വത്തില്‍ ഏകത്വത്തിലും സഹിഷ്ണുതയുടെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന പദവിയുടെയും പേരില്‍ ഊറ്റം കൊള്ളുന്ന ഒരു രാഷ്ട്രം, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രസ്തുത വിശേഷണങ്ങള്‍ക്കു നേര്‍വിപരീതമായ ഗുണങ്ങളാണ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. സങ്കുചിത ദേശീയത, വംശീയത, മത അസഹിഷ്ണുത, ഹിംസ.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍, ഇന്ത്യന്‍ രാഷ്ട്രീയവും വിദേശനയവും ബി ജെ പി താറുമാറാക്കി. 1947-ല്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷം ഇതു വരെ ഉണ്ടാവാത്ത നാശനഷ്ടങ്ങളാണ് ഇന്ത്യന്‍ സമൂഹത്തിനു മേല്‍ ഈ തീവ്രദേശീയ പ്രസ്ഥാനം വിതച്ചിരിക്കുന്നത്. ബി ജെ പിയുടെ ഭരണത്തിനു കീഴില്‍ മുസ്ലിംകള്‍ക്കെതിരെയുള്ള വെറുപ്പ് മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു. 2001 സപ്തംബര്‍ 11 ആക്രമണം മുതല്‍ക്ക് ക്രമാതീത സ്വഭാവത്തില്‍ ഉയര്‍ന്നുവന്ന ഇസ്ലാമോഫോബിയ സംഘത്തില്‍ ചേര്‍ന്ന ഹിന്ദു ദേശീയവാദികള്‍ ‘ആഗോള ഭീകരതയ്ക്കെതിരായ യുദ്ധത്തിന്‍റെ’ ഭാഗമായി തങ്ങളുടെ വംശീയവും വര്‍ഗീയവുമായ പ്രത്യയശാസ്ത്രത്തെ മറച്ചുവെച്ചു. വലതുപക്ഷക്കാരനായ ഇസ്റാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലെയുള്ള സമാനമനസ്കരായ ഇസ്ലാമോഫോബുകളിലേക്ക് മോദി അടുക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഹിന്ദു ദേശീയവാദികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ഇസ്റാഈലി അനുകൂല വികാരത്തിന് അടിവരയിടുന്നതാണ് മോദി- നെതന്യാഹു സൗഹൃദം. വംശീയാധിപത്യത്തിന്‍റെയും ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള അസഹിഷ്ണുതയുടെയും ഒരു പൊതുബോധം ഹിന്ദു ദേശീയവാദികളും ഇസ്റാഈല്‍ അനുകൂല സയണിസ്റ്റുകളും പങ്കുവെക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ആഗോളതലത്തിലെയും ഇന്ത്യയിലെയും തീവ്രദേശീയ, തീവ്രവലതുപക്ഷ സംഘങ്ങള്‍ക്കിടയിലെ ഒരു പൊതുസുഹൃത്തായി ഇസ്റാഈല്‍ മാറിയിട്ടുണ്ട്. പ്രസ്തുത സംഘങ്ങള്‍ ചിലത് ജൂതവിരോധത്തിനും സെമിറ്റിക്ക് വിരുദ്ധതയ്ക്കും പേരുകേട്ടവയാണെന്നതാണ് അതിശയകരമായ മറ്റൊരു വസ്തുത. എന്നിരുന്നാലും, കുടിയേറ്റ വിരുദ്ധ അഭയാര്‍ഥി വിരുദ്ധ, മുസ്ലിം വിരുദ്ധ നയപരിപാടികള്‍ക്കാണ് അവരെല്ലാം തന്നെ മുന്‍തൂക്കം കൊടുക്കുന്നത്.
മോദിയും ബി ജെ പിയും അധികാരത്തിലിരിക്കുന്ന കാലത്തോളം, കൂടുതല്‍ മോശമായ ദുരന്ത ദിനങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. തെല്‍അവീവിലെയും വാഷിംഗ്ടണിലെയും സമാനമനസ്കരായ ഹിംസാത്മക വംശീയ സഖ്യകക്ഷികളുടെ പിന്തുണയുടെ ബലത്തില്‍, രാജ്യത്തെ ദുര്‍ബലരായ ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേകിച്ച് മുസ്ലിംകള്‍ക്കും എതിരെ വിവേചനപരവും ക്രൂരവുമായ നടപടികള്‍ നടപ്പിലാക്കാന്‍ തനിക്കു ശക്തിയുണ്ടെന്നാണ് മോദി കരുതുന്നത്.
അബ്ദുല്ല പാലക്കാട്

Back to Top