വിമോചന ദൈവശാസ്ത്രവും ഇസ്ലാമും പുതിയ ലോക സാഹചര്യത്തില്‍ – പ്രഫ. ഫരീദ് ഇസാക്ക് / എം നൗഷാദ്
പ്രമുഖ ദക്ഷിണാഫ്രിക്കന്‍ പണ്ഡിതനും വിമോചന ദൈവശാസ്ത്രകാരനുമാണ് പ്രഫ. ഫരീദ് ഇസാക്ക്. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിലും ലിംഗനീതിയുടെ സമരങ്ങളിലും അപകോളനീകരണ പ്രസ്ഥാനത്തിലും സജീവവും ശ്രദ്ധേയവുമായ സംഭാവനകള്‍ അര്‍പ്പിച്ച ആക്ടിവിസ്റ്റും എഴുത്തുകാരനുമാണ് അദ്ദേഹം. ലിംഗനീതി, വിമോചന ദൈവശാസ്ത്രം, സാമൂഹ്യനീതിയും മതവിശ്വാസവും, സാമ്രാജ്യത്വ പ്രതിരോധം, അപകോളനീകരണം, അന്തര്‍സമുദായ സഹകരണങ്ങള്‍, മതവും രാഷ്ട്രീയവും തുടങ്ങിയ വ്യത്യസ്ത പ്രശ്നങ്ങളെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണിശമായും സൂക്ഷ്മമായും വിശകലനം ചെയ്യുന്ന ദീര്‍ഘ സംഭാഷണം.
ലിംഗപദവിയുടെ പ്രശ്നത്തെ സമീപിക്കുന്നതിന് ലോകത്ത് വ്യത്യസ്തങ്ങളായ പല സമീപനങ്ങളുമുണ്ടല്ലോ. ഒരു മുസ്ലിം ദൈവശാസ്ത്രകാരന്‍ എന്ന നിലയില്‍ ഇസ്ലാമിനകത്ത് ലിംഗനീതിയുടെ ചോദ്യങ്ങളെ നേരിടുന്നതില്‍ താങ്കളുടെ മാനദണ്ഡങ്ങള്‍ എന്താണ്?
ഒന്നാമത്തെ കാര്യം, എനിക്കു താല്പര്യമുള്ള പല വിഷയങ്ങളിലൊന്നാണ് ലിംഗപദവിയുടേത്. വംശീയതയുടെയും വംശീയാതിക്രമങ്ങളിലെ ഹിംസയുടെയും പശ്ചാത്തലത്തിലാണ് ഞാന്‍ വളര്‍ന്നുവന്നത്. പിന്നീട് മതപഠനത്തിനായി പാകിസ്താനിലേക്കു പോയി. എട്ടു വര്‍ഷം മദ്റസയില്‍ പഠിച്ചു. ദക്ഷിണാഫ്രിക്കയില്‍ വെളുത്തവനല്ലാത്ത ഒരാള്‍ എന്ന നിലയില്‍ ഞാനനുഭവിക്കുന്ന അടിച്ചമര്‍ത്തലും ലിംഗപദവിയുടെ പേരിലുള്ള അടിച്ചമര്‍ത്തലും തമ്മില്‍ ഒരുപാടു സാമ്യതകളുണ്ടെന്ന് അവിടെവെച്ചു ഞാന്‍ തിരിച്ചറിഞ്ഞു. ദക്ഷിണാഫ്രിക്കയിലേക്കു തിരിച്ചുപോയപ്പോള്‍ വര്‍ണവിവേചനത്തിനെതിരായ സമരങ്ങളില്‍ ഏര്‍പ്പെടുന്നതിന് തന്നെ ലിംഗപദവി സമരങ്ങളില്‍ ഞാന്‍ പങ്കുചേര്‍ന്നിരുന്നു. അവയില്‍ പലതിലും ചെറുതല്ലാത്ത പങ്കുവഹിക്കാനും പറ്റി.
ലിംഗപദവി കഴിഞ്ഞാല്‍ മറ്റൊരു പ്രധാനപ്രശ്നം എച്ച് ഐ വി രോഗികളുടേതായിരുന്നു. ദക്ഷിണാഫ്രിക്കയും ആഫ്രിക്കന്‍ വന്‍കരയും എയ്ഡ്സിനാല് പ്രയാസപ്പെടുകയായിരുന്നു. ലൈംഗിക പകര്‍ച്ചവ്യാധികള്‍ വന്നവരോടുള്ള വിവേചനവും വളരെ കടുത്തതായാണ് അനുഭവപ്പെട്ടത്. അവരുടെ പ്രശ്നങ്ങളിലും അങ്ങനെ ഇടപെട്ടു. എന്നെ സംബന്ധിച്ച് ഇവയോരോന്നും അനീതിയുടെ പലതരം ആവിഷ്ക്കാരങ്ങളോടുള്ള പ്രതികരണവും അവയെപ്പറ്റി ഉണ്ടായിക്കൊണ്ടിരുന്നതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ബോധത്തിന്റെ അടിയന്തര ആവിഷ്കാരങ്ങളുമാണ്. ലിംഗനീതിക്കു വേണ്ടിയുള്ള സമരവും അവബോധവും എന്റെ തന്നെ ദൈവശാസ്ത്ര പാരമ്പര്യങ്ങളെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നതിലേക്ക് എന്നെ നയിച്ചു. ഞാനൊരു ദൈവശാസ്ത്രകാരനാണ്, പ്രതിബദ്ധതയുള്ള മുസ്ലിമാണ് അതിനര്‍ഥം എന്തായാലും. ഇവിടെയാണ് ലിംഗനീതിയുടെ ചോദ്യം കടന്നുവരുന്നത്.
സ്ത്രീസമത്വത്തിന്റെ പശ്ചാത്തലത്തിലല്ല, മറിച്ച് ലിംഗനീതിയുടെ പശ്ചാത്തലത്തിലാണ് ഈ ചോദ്യങ്ങളെ രൂപപ്പെടുത്തിയത്. സ്ത്രീസമത്വം എന്നതിനെക്കാള്‍ സങ്കീര്‍ണമാണ് ലിംഗപദവിയിലെ നൈതികതയുടെ പ്രശ്നം. ഉദാഹരണത്തിന്, ‘സ്ത്രീകളുടെ പദവി ഇസ്ലാമില്‍’ എന്നും മറ്റുമുള്ള ശീര്‍ഷകങ്ങള്‍ നമ്മുടെ മതപരിസരത്ത് ജനകീയമാണ്. ഇസ്ലാമില്‍ ലിംഗപദവിയുടെ ചോദ്യം കൂടുതല്‍ സങ്കീര്‍ണമാണ് എന്നു ഞാന്‍ കരുതുന്നു. ലിംഗപദവി ഒരു സാമൂഹ്യനിര്‍മിതിയാണ് എന്ന വസ്തുതയെ അതു കണക്കിലെടുക്കുന്നു. ശരീരം പ്രകൃതിപരമായി നല്കപ്പെട്ടതാണ്, പക്ഷേ അതിന് നിര്‍ണയിച്ചു കൊടുത്തിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ അങ്ങനെയല്ല. പൗരുഷം എന്താണ് എന്ന് നിര്വചിക്കുന്നതിനെയും ആ നിര്‍വചനങ്ങള്‍ക്കൊത്ത് മതപരവും പരമ്പരാഗതവുമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിനെയും ഇതു വെല്ലുവിളിക്കുന്നു. വിവിധ ശരീരങ്ങള്‍ക്കു ലിംഗപരമായി നിര്‍ണയിച്ചുവെച്ച ഉത്തരവാദിത്തങ്ങളെയും മറ്റു സമാനമായ കാര്യങ്ങളെയും നീതിയുടെ കണ്ണടയിലൂടെ നോക്കി വിശകലനം ചെയ്യേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു. വെല്ലുവിളികള്‍ നിറഞ്ഞ മേഖലയാണിത്, എളുപ്പമല്ല. ‘അയ്യോ, ഈ പാശ്ചാത്യര്‍ ഇസ്ലാമിലെ സ്ത്രീകളുടെ സ്ഥാനത്തെപ്പറ്റി പ്രശ്നങ്ങള്‍ ഉന്നയിക്കുന്നുണ്ടല്ലോ, ഞാന്‍ പോയി അവര്‍ക്കുള്ള കുറച്ചു മറുപടികള്‍ കണ്ടുപിടിക്കട്ടെ’ എന്ന മട്ടിലുള്ള സമീപനമല്ല എന്റേത്.
പല മുസ്ലിം സമൂഹങ്ങളും ആണ്കോയ്മയുള്ളതും സ്ത്രീവിരുദ്ധവുമാണ് എന്നു പലപ്പോഴും തോന്നാറുണ്ട്. സ്ത്രീസമത്വം അടിസ്ഥാനപരമായ ഒരു പാശ്ചാത്യ ആശയമാണെന്നു വിശ്വസിക്കുകയും ലിംഗനീതി എന്ന ആശയം ഫെമിനിസ്റ്റു പദ്ധതി എന്ന പേരില്‍ തിരസ്കരിക്കുകയും ചെയ്യുന്ന മുസ്ലിം പണ്ഡിതന്മാരുണ്ട്. ഈ തിരസ്കരണത്തെ താങ്കള്‍ ഖുര്‍ആനും വ്യാഖ്യാനവും ഉപയോഗിച്ച് നേരിടുന്നത് എങ്ങനെയാണ്?
ഇന്ത്യയിലും പാകിസ്താനിലും അറബ് ലോകത്തും ഒക്കെ ഇപ്പറഞ്ഞത് എനിക്ക് ഊഹിക്കാന്‍ കഴിയും. ദക്ഷിണാഫ്രിക്കയില്‍ ലിംഗനീതിയുടെ ചോദ്യം ഉയര്‍ത്തിയതു പാശ്ചാത്യരല്ല. വിമോചനസമരത്തിന് അകത്തുനിന്നു തന്നെയാണ് അതു വന്നത്. വിമോചനസമരം ഒരു പാശ്ചാത്യ സമരമായിരുന്നില്ലല്ലോ. കറുത്തവര്‍ഗക്കാരുടെ പോരാട്ടമായിരുന്നു അത്. അതിനകത്തെ മനുഷ്യര്‍ വംശീയവിവേചനത്തിനും ലിംഗവിവേചനത്തിനുമിടയിലെ സാമ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു.


പടിഞ്ഞാറ് ഒരു പ്രത്യേകതരം ഫെമിനിസം ഉയര്‍ന്നുവന്നിട്ടുണ്ട് എന്നതും ലിംഗപദവിയുടെ ചോദ്യങ്ങള്‍ ഉന്നയിച്ച് അവര്‍ മുസ്ലിംകളെ പ്രഹരിക്കുന്നുണ്ട് എന്നതും ശരിയാണ്. പടിഞ്ഞാറുള്ള ഒട്ടനവധി പരിഷ്കരണ പ്രസ്ഥാനങ്ങളും പാശ്ചാത്യ നാഗരികമൂല്യങ്ങളും ഉപഭോഗമൂല്യങ്ങളും സ്വാംശീകരിക്കണമെന്നു ശഠിക്കുന്നവരാണ് അവര്‍ എന്നതും ശരിയാണ്. ഉദാഹരണത്തിന്, പല പാശ്ചാത്യ സ്ത്രീവാദികളും പല തരത്തിലുള്ള ലിപ്സ്റ്റിക്കുകളും ബിക്കിനികളും മുസ്ലിം സ്ത്രീകളുടെ മുന്പില് നിരത്തിവച്ച് ‘നിങ്ങള്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുത്തോളൂ’ എന്നുപറയും. ഏതുതരം ഫാഷന്‍ എടുക്കാനും നിങ്ങള്‍ക്കു പൂര്‍ണസ്വാതന്ത്ര്യം അവര്‍ തരും. പക്ഷേ, നിങ്ങള്‍ അവരോട് ‘എനിക്കിതൊന്നും ആവശ്യമില്ല, നിങ്ങളുടെ ഡിസൈനിങ് സങ്കല്പമോ ഫാഷന്‍ സങ്കല്പമോ ഉപഭോഗമൂല്യങ്ങളോ സൗന്ദര്യബോധമോ അല്ല എനിക്കുള്ളത്; എനിക്കു ഹിജാബ് വേണം’ എന്നു പറയുന്നതോടെ അവര്‍ക്ക് മുഷിയുന്നു. ‘പറ്റില്ല, നിങ്ങള്‍ക്കു സ്വാതന്ത്ര്യമില്ല’ എന്നവര്‍ പറയും. സ്ത്രീ അവകാശത്തിന്റെ മുന്നണിപ്പോരാളികളായ അതേ ഫെമിനിസ്റ്റുകള്‍ സ്ത്രീകളുടെ തിരഞ്ഞെടുപ്പിനുള്ള അടിസ്ഥാന അവകാശം തടയും.
മെക്കാളെ പ്രഭു ചെയ്തതില്‍നിന്ന് ഇതിനു വ്യത്യാസമൊന്നുമില്ല. 1800-കളുടെ ഒടുവില്‍ ഈജിപ്തിലെ ഗവര്‍ണര്‍ ജനറലായിരുന്ന അദ്ദേഹം ഈജിപ്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളില്‍ മുന്നില്‍ നില്‍ക്കുകയും ഇംഗ്ലണ്ടിലെത്തുമ്പോള്‍ സ്ത്രീകളുടെ വോട്ടവകാശം തടയാനുള്ള പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരിക്കുകയും ചെയ്തു. ലോറാ ബുഷിന്റെ കഥയും സമാനമാണ്. പലതരം നിയമങ്ങളിലൂടെ അമേരിക്കന്‍ സ്ത്രീകള്‍ക്ക്, വിശിഷ്യ ഒറ്റക്കായ അമ്മമാര്‍ക്ക്, നിരവധി അവകാശ നിഷേധങ്ങള്‍ പല ബില്ലുകളിലൂടെ കൊണ്ടുവന്നിട്ടുണ്ട് റിപ്പബ്ലിക്കന്മാര്. അവര്‍ തന്നെയാണ് അഫ്ഗാന് വനിതകളുടെ വിമോചകരായി വേഷം കെട്ടിയത്. അങ്ങനെ വരുമ്പോള്‍, യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ശക്തികളുടെ ആയുധമായി ഫെമിനിസം എങ്ങനെ മാറുന്നുവെന്നും പ്രാദേശിക സംസ്കാരത്തെയും പാരമ്പര്യങ്ങളെയും അവര്‍ അതുപയോഗിച്ച് എങ്ങനെ തകര്‍ക്കുന്നു എന്നും നമ്മള് പരിഗണിക്കേണ്ടതായി വരും.
അതേസമയം, മുസ്ലിം സ്ത്രീകള്‍ അനീതികൊണ്ടു മുറിവേല്പ്പിക്കപ്പെടുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഉപഭോഗവത്ക്കരണത്തിന്റെയും മുതലാളിത്വത്തിന്റെയും സാമ്രാജ്യ പുനര്‍നിര്‍മിതിയുടെയും ചട്ടക്കൂടിനകത്തെ സ്ത്രീവിമോചന ആശയങ്ങളുമായി പടിഞ്ഞാറ് നമ്മളെ ചൂഷണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ആഫ്രിക്കന്‍, ലാറ്റിനോ, ഹൈന്ദവ സമൂഹങ്ങളിലും പാശ്ചാത്യസമൂഹങ്ങളില്‍ തന്നെയും എന്നപോലെ, മുസ്ലിം സമൂഹത്തിലും പുരുഷന്റെ കൈകളാല്‍ സ്ത്രീ അനീതിക്ക് ഇരയാകുന്നുണ്ട് എന്ന സത്യത്തെ മറച്ചുപിടിക്കാന്‍ നമ്മെ പ്രേരിപ്പിക്കരുത്. നാം ഈ പ്രശ്നത്തെ നേരിടുന്നതു നമ്മുടെ സ്ത്രീകള്‍ അനീതിയാല്‍ വേദനിക്കുന്നു എന്നതുകൊണ്ടാണ്, പടിഞ്ഞാറ് ആക്ഷേപിക്കുന്നതുകൊണ്ടല്ല. നൈജീരിയയില്‍ ഒരു സ്ത്രീ കല്ലെറിഞ്ഞു കൊലചെയ്യപ്പെട്ട ഒറ്റപ്പെട്ട സംഭവം പടിഞ്ഞാറ് പൊക്കിക്കൊണ്ടുവരുന്നു. മറുഭാഗത്ത് കുടിവെള്ളം നിഷേധിച്ചതിനാല്‍ ആയിരക്കണക്കിനു സ്ത്രീകള്‍ മരിച്ചുകൊണ്ടിരിക്കുന്ന വസ്തുതക്കു നേരെ അവര്‍ കണ്ണടയ്ക്കുകയും ചെയ്യുന്നു. പാശ്ചാത്യര്‍ വെള്ളം സ്വകാര്യവല്‍ക്കരിച്ചതോടെ ഈ സ്ത്രീകള്‍ക്കു കുടിവെള്ളം വാങ്ങാന്‍ കഴിയാതെയായി. അങ്ങനെയവര്‍ ആയിരക്കണക്കിനു സ്ത്രീകളെ കൊല്ലുകയാണ്. മലാല യൂസഫ് സായിയെ പോലെ ഒരൊറ്റ പോരാളിയെ കണ്ടെത്തി ആഘോഷിക്കും അവര്‍. ബോംബിങ് കാമ്പയിനുകളിലൂടെ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തുതന്നെ നൂറുകണക്കിനു സ്കൂളുകളെ അവര്‍ തകര്‍ത്തു കളയുകയും ചെയ്യും. എന്തൊക്കെ പറഞ്ഞാലും, നമുക്കൊരു പ്രശ്നമുണ്ടെങ്കില്‍, അതൊരു പ്രശ്നം തന്നെയാണ്. അതിനു നമ്മള് തന്നെ പരിഹാരം കാണണം.
വിശ്വാസത്തിന്റെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് ഒരു സമീപനം കണ്ടെത്തണം എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?
വിശ്വാസത്തിനും മുസ്ലിം സമുദായത്തിനും അകത്തു ഖുര്‍ആനിക കാഴ്ചപ്പാടിലൂടെ ലിംഗപരമായ അതിക്രമങ്ങളെയും പ്രവാചക പാരമ്പര്യത്തിലൂടെ ലിംഗബന്ധങ്ങളെയും കാണണം. ചില അപവാദങ്ങളോടെ ലിംഗപരമായ ഹിംസയെ അഭിമുഖീകരിച്ച പല പാഠങ്ങള്‍ നമ്മുടെ പാരമ്പര്യത്തിലുണ്ട്. സ്ത്രീപുരുഷ ബന്ധങ്ങളിലെ ചോദ്യങ്ങളെ നേരിട്ട പാഠങ്ങളുണ്ട്, തീര്‍ച്ചയായും ആണ്കോയ്മയെ പിന്തുണച്ച പാഠങ്ങളുമുണ്ട്. ഇവയെല്ലാം നമ്മള് പഠിക്കണം, നേരിടണം. വ്യാഖ്യാനശാസ്ത്രപരമായി അവയെ വ്യവഛേദിക്കുകയും നമ്മുടെ തന്നെ ഉപകരണങ്ങളുപയോഗിച്ചു പുനര്‍ചിന്തിക്കുകയും വേണം.
നമ്മുടെ ഉപകരണങ്ങള്‍ സവിശേഷമായും നമ്മുടേതു മാത്രമായിരിക്കണം എന്നല്ല ഞാന്‍ പറയുന്നത്. മറ്റുള്ളവരില്‍ നിന്നു കടം കൊള്ളാം. നമ്മള് മറ്റുള്ളവരില്‍ നിന്നു പഠിക്കുകയും മറ്റുള്ളവര്‍ നമ്മളില്‍ നിന്ന് ഒരിക്കലും ഒന്നും പഠിക്കാതിരിക്കുകയും ചെയ്യുന്നതാണ് പ്രശ്നം. വിശ്വാസികളെന്ന നിലയില്‍ മറ്റുള്ളവരില്‍നിന്നു പഠിക്കുന്നതിനു നമ്മള് ഒരിക്കലും മടി കാണിക്കരുത് എന്നാണ് എന്റെ പക്ഷം. രീതിശാസ്ത്രങ്ങളും വ്യാഖ്യാനശാസ്ത്ര സങ്കേതങ്ങളും ഒക്കെ. ഇതൊരു വണ്‍വേ ആണോ എന്നതാണ് എന്റെ ചോദ്യം. പടിഞ്ഞാറിന്, അധികാരമുള്ളവര്‍ക്ക് അധികാര രഹിതരായിത്തീരാന് പഠിക്കാന്‍ കഴിയുമോ? അവരുടെ അധികാരത്തെ വിപുലപ്പെടുത്താത്ത ആശയങ്ങളെ അവര്‍ നമുക്കു വില്ക്കുമോ? എല്ലാത്തിലുമുപരി, അവര്‍ നമ്മളില്‍നിന്നു പഠിക്കുമോ? മുസ്ലിംകള് ഏറ്റവും മീതെയെത്തുന്നതിന്റെ പ്രശ്നമല്ല ഇത്; ആളുകള്‍ക്കു പരസ്പരം പഠിക്കാനാകുന്ന ഒരു പുതിയ ലോകം സൃഷ്ടിച്ചെടുക്കുന്നതിന്റെ പ്രശ്നമാണ്. അവര്‍ സാമ്രാജ്യത്വത്തിന്റെ ഭാഷ ഉപയോഗിച്ചു സാമ്രാജ്യത്വത്തിന്റെ സൈന്യങ്ങളിലൂടെ ഈ ആശയങ്ങള്‍ നമുക്കു മീതെ അടിച്ചേല്‍പ്പിക്കുന്ന കാലത്തോളം, നമ്മുടെ ആളുകള്‍ ഈ ആശയങ്ങളെ എതിര്‍ത്തുകൊണ്ടിരിക്കും. അതുവഴി സമുദായത്തോടുള്ള ആത്മാര്‍ഥതകൊണ്ടു മാത്രം ഇറങ്ങിപ്പുറപ്പെട്ടവരുടെ പണി കൂടുതല്‍ ദുഷ്കരമാവുകയും ചെയ്യും.
താങ്കളുടെ പ്രധാനപ്പെട്ട ഒരു പഠനമേഖല ഇസ്ലാമിന്റെ വിമോചന ദൈവശാസ്ത്രമാണല്ലോ. ഖുര്‍ആന്റെ വിമോചനാത്മകമായ ഉള്ളടക്കത്തിനു താങ്കള്‍ ഊന്നല്‍ കൊടുക്കാന്‍ കാരണം എന്താണ്?
ഞാന്‍ എല്ലാ കാലത്തും ഒരു മതവിശ്വാസിയായിരുന്നു. ഏറ്റവും സ്വാഭാവികമായും ലളിതമായും മതം എന്റെ കൂടെ എന്നുമുണ്ട്. എന്നെ കണ്ടിട്ടു മതമുള്ളവനെപോലെ തോന്നുന്നില്ല, അങ്ങനെ പ്രവര്‍ത്തിക്കുന്നില്ല എന്നൊക്കെ ആളുകള്‍ പറയാറുണ്ട്. ‘ഓ, ഇയാള്‍ മതകര്മ്മങ്ങളൊക്കെ ചെയ്യുന്നുണ്ടല്ലോ!’ എന്ന് ആശ്ചര്യപ്പെടുന്ന വേറൊരു കൂട്ടരുമുണ്ട്. മതം എന്റെയുള്ളില്‍ എല്ലാക്കാലത്തും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. അനീതിയുടെ പലതരം അനുഭവങ്ങളും എന്നെ ആഴത്തില്‍ അസ്വസ്ഥപ്പെടുത്താറുണ്ട്. ഈ രണ്ടു സ്വാധീനങ്ങളുടെ കൂടിച്ചേരലാണിതെന്നു തോന്നുന്നു. ഒരുവശത്ത് അനീതി തുടച്ചുനീക്കണമെന്നു ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. മറുവശത്ത് എനിക്കു മതഗ്രന്ഥങ്ങളും എന്റെ പാരമ്പര്യവുമൊക്കെ ഏറെ ഇഷ്ടമാണ്. കേവലമൊരു പ്രചോദനം എന്നതിലുപരി മൂല്യവത്തായ ഒരുപകരണമായി ഞാനതിനെ പരിഗണിക്കുന്നു. ഈ രണ്ടു കാര്യങ്ങളെ നീതിയും മതവും ഒത്തുചേര്‍ക്കുന്ന ഒരിടമാണു വിമോചന ദൈവശാസ്ത്രം. അതെനിക്കു വളരെ അര്‍ഥവത്തായ ഒന്നാണ്. ദക്ഷിണാഫ്രിക്കയിലെ വിമോചനപോരാട്ടത്തില്‍ വിലമതിക്കാനാകാത്ത ആയുധമായിരുന്നു അത്. മുസ്ലിംകളെ കൂട്ടത്തോടെ വിമോചനമുന്നേറ്റത്തിലേക്ക് ആകര്‍ഷിക്കുവാന്‍ അതിനു കഴിഞ്ഞു. ഞങ്ങള്‍ ജയിലിലായിരുന്നപ്പോള്‍ ഖുര്‍ആന്റെ ഭാഷയും ഉള്ളടക്കവും ഞങ്ങളെ സ്പര്‍ശിച്ചു; അത് ഞങ്ങള്‍ക്കു പ്രതീക്ഷയും പ്രോത്സാഹനവുമായി. ഏറ്റവും ഇരുണ്ട നിമിഷങ്ങളിലൂടെ ഖുര്‍ആന്‍ ഞങ്ങളോടൊപ്പം നടന്നു. രണ്ടു പുസ്തകങ്ങള്‍ മാത്രമാണു ജയിലില്‍ അനുവദിക്കപ്പെട്ടിരുന്നത്. ക്രൈസ്തവര്‍ക്കു ബൈബിളും മുസ്ലിംകള്‍ക്കു ഖുര്‍ആനും. മാര്‍ക്സിസ്റ്റുകളെപ്പോലെ ആള്‍ക്കൂട്ടത്തെ മയക്കുന്ന കറുപ്പാണതെന്ന് അവര്‍ കരുതി. പക്ഷേ ഏറ്റവും മികച്ച പങ്കാളികളെയാണ് അവര്‍ തന്നത്. ഞങ്ങള്‍ക്കും ഞങ്ങളുടെ ജനതയ്ക്കും വേണ്ട, ആവേശമുണര്‍ത്തുന്ന കഥകള്‍ ഞങ്ങള്‍ അവയില്‍ കണ്ടു.
മതം എന്റെയുള്ളില്‍ എല്ലാകാലത്തും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. അനീതിയുടെ പലതരം അനുഭവങ്ങളും എന്നെ ആഴത്തില്‍ അസ്വസ്ഥപ്പെടുത്താറുണ്ട്. ഈ രണ്ടു സ്വാധീനങ്ങളുടെ കൂടിച്ചേരലാണിതെന്നു തോന്നുന്നു. ഒരുവശത്ത് അനീതി തുടച്ചുനീക്കണമെന്നു ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. മറുവശത്ത് എനിക്കു മതഗ്രന്ഥങ്ങളും എന്റെ പാരമ്പര്യവുമൊക്കെ ഏറെ ഇഷ്ടമാണ് എന്നതും. കേവലമൊരു പ്രചോദനം എന്നതിലുപരി മൂല്യവത്തായ ഒരുപകരണമായി ഞാനതിനെ പരിഗണിക്കുന്നു. ഈ രണ്ടു കാര്യങ്ങളെ നീതിയും മതവും ഒത്തുചേര്‍ക്കുന്ന ഒരിടമാണ് വിമോചന ദൈവശാസ്ത്രം.
ഓരങ്ങളില്‍ നിന്ന് ഇസ്ലാമിനെ എങ്ങനെ മനസ്സിലാക്കാം എന്നതിലായി എന്റെ നിരന്തരശ്രദ്ധ. മീതെ നിന്നു താഴേക്കു ഗ്രന്ഥത്തെ നോക്കുമ്പോള്‍ യഥാസ്ഥിതിയെ ന്യായീകരിക്കാനുള്ള വഴികള്‍ നിങ്ങള്‍ക്കു കാണാം. അതേ ഗ്രന്ഥത്തെ ഓരങ്ങളില്‍ നിന്നു നോക്കിയാല്‍ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള വഴികള്‍ തെളിയും. എന്നെ സംബന്ധിച്ചു വിമോചനമെന്നതു മനുഷ്യരാശിയില്‍ നിന്നു കൂടിയുള്ള വിമോചനമാണ് ദൈവത്തെ സേവിക്കുവാന്‍. അതു സീമാതിവര്‍ത്തിയായ മുന്നേറ്റമാണ്. എല്ലാ യാതനകള്‍ക്കും നടുവില്‍ ദൈവത്തിന്റെ സാന്നിധ്യം അന്വേഷിക്കുന്ന പ്രവൃത്തി കൂടിയാണത്.


വിമോചന ദൈവശാസ്ത്രപ്രസ്ഥാനത്തെ ഇപ്പോള്‍ വിലയിരുത്തുമ്പോള്‍ അതിന്റെ പുരോഗതിയെയും വര്‍ത്തമാനകാല പ്രവണതകളെയും എങ്ങനെയാണു കാണുന്നത്?
ദക്ഷിണാഫ്രിക്കയില്‍ വിമോചനദൈവശാസ്ത്രം താഴോട്ടു പോകുകയാണു ചെയ്തത്. വിമോചന ദൈവശാസ്ത്രകാരന്മാര് രാഷ്ട്രത്തിന്റെ അധികാരകേന്ദ്രങ്ങളിലേക്കു ക്ഷണിക്കപ്പെട്ടതാണു കാരണം. പൊതുവായി പറഞ്ഞാല്‍, കത്തോലിക്കാസഭയും പ്രശ്നങ്ങളെ നേരിടുകയായിരുന്നു. ഉദാഹരണത്തിന്, വിശ്വാസിയും നിഷേധിയും ആരാണെന്നു തീരുമാനിക്കുന്ന സമിതിയുടെ തലപ്പത്തുണ്ടായിരുന്ന കര്‍ദിനാള്‍ റത് സിങര്‍ പിന്നീടു പോപ്പായി മാറി. ഞാന്‍ അദ്ദേഹം പോപ്പാണെന്ന് അംഗീകരിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ കാലത്തു വിമോചന ദൈവശാസ്ത്രത്തോടു വിപ്രതിപത്തിയുണ്ടായിരുന്നു.
മുസ്ലിംകളുടെ ഭാഗത്താകട്ടെ, നിരവധി പുരോഗമനചിന്തകര്‍ പല കാരണങ്ങളാല്‍ വിലക്കു വാങ്ങപ്പെട്ടു. സെപ്റ്റംബര്‍ 11നു ശേഷം അവരുടെ താല്പര്യം അമേരിക്കയിലും അമേരിക്കക്ക് ഇസ്ലാമുമായുള്ള പ്രശ്നത്തിലുമായി മാറി. അങ്ങനെ മുസ്ലിം ദൈവശാസ്ത്രകാരന്മാര് കൂടുതലായും ‘ഇസ്ലാമും ഹിംസയും’, ‘ഇസ്ലാമും സമാധാനവും’ തുടങ്ങിയ കാര്യങ്ങളെപ്പറ്റി സംവദിക്കുകയും വളരെ മിതഭാഷികളാവുകയും ചെയ്തു. ഇസ്ലാമും സാമ്രാജ്യത്വഹിംസയും, ഇസ്ലാമും അധിനിവേശവും, ദാരിദ്ര്യം, പട്ടിണി, യാതനകള്‍ തുടങ്ങിയവയെപ്പറ്റിയൊന്നും അവര്‍ സംസാരിക്കാതെയായി. കുറേക്കാലമായി ഒരു ദുര്‍ഘടപാതയിലൂടെയാണ് ഈ പ്രസ്ഥാനം നീങ്ങിയിരുന്നത്. പക്ഷേ, അപകോളനീകരണ പ്രസ്ഥാനവും വിമോചന ദൈവശാസ്ത്രവും തമ്മില്‍ ചാര്ച്ചയായിക്കഴിഞ്ഞ ശേഷം പ്രസ്ഥാനം നവീകരിക്കപ്പെട്ടിട്ടുണ്ട്. പ്രാന്തവത്കൃത സമുദായങ്ങളുടെ പ്രശ്നങ്ങളിലേക്ക് അടിയന്തരശ്രദ്ധ ചെലുത്തി അതു പെരുമാറുന്നുണ്ട്.
പ്രോഗ്രസ്സിവ് ഇസ്ലാം സംഘത്തില്‍ താങ്കള്‍ ഒരുകാലത്തു സജീവമായിരുന്നല്ലോ. കേരളം പോലുള്ള സ്ഥലങ്ങളില്‍ ‘പുരോഗമനപരം’ എന്ന വാക്ക് ഇടതുപക്ഷ ചിന്താഗതിയിലുള്ള, ഉദാരവത്കൃത, മതേതര ഇസ്ലാമിനെ, ഒരു ‘ഗുഡ്’ ഇസ്ലാമിനെയാണു പ്രതിനിധീകരിക്കുന്നത്. താങ്കളെ സംബന്ധിച്ച് എന്താണു ‘പുരോഗമനപരം’?
ദക്ഷിണാഫ്രിക്കയില്‍ പുരോഗമനപരം എന്നതിനര്‍ഥം ഇടതുപക്ഷ ചിന്താഗതിയുള്ളതും സാമ്രാജ്യത്വവിരുദ്ധവും പാശ്ചാത്യവിരുദ്ധവുമായത് എന്നായിരുന്നു. സെപ്റ്റംബര്‍ 11നു ശേഷമാണു പാശ്ചാത്യരാല്‍ ആ പദം കീഴ്മേല്‍ മറിക്കപ്പെട്ടത്. അധികാരത്തോട് ഒത്തുപോകുന്ന അര്ഥപരികല്പനകള് അതിനു വന്നതോടെ ഞാന്‍ ആ സംഘത്തില്‍ നിന്ന് ഒഴിഞ്ഞു. ഞാനിപ്പോള്‍ സ്വയം ആ പദത്തോടു ചേര്‍ത്തുവെക്കുന്നില്ല. പുരോഗമന മുസ്ലിം എന്നതുകൊണ്ട് അടിസ്ഥാനപരമായി ഇന്നുദ്ദേശിക്കുന്നത്, അമേരിക്കയും സഖ്യകക്ഷികളും കടന്നുപോകുമ്പോള്‍ അവര്‍ക്കുവേണ്ടി ചത്തുമലച്ചു കിടക്കാന്‍ സന്നദ്ധരായവര്‍ എന്നതാണ്; ഇവിടെയാണെങ്കില്‍ മോദിയും സംഘവും ആവശ്യപ്പെടുമ്പോള്‍. ‘ഇസ്ലാമിന് ഒന്നിനെക്കുറിച്ചും ഒന്നും പറയാനില്ല’ എന്നതാണ് അതിന്റെ ഒരു പ്രസ്താവന. ‘ഞങ്ങള്‍ക്കു പ്രതിരോധമൊന്നുമില്ല, നിങ്ങള്‍ പറയും പ്രകാരം നിന്നുകൊള്ളാം’ എന്ന ഭാവം. ഉദാരഇസ്ലാം, മിതഇസ്ലാം എന്നൊക്കെ പറഞ്ഞാല്‍ ഇതേ സംഗതി തന്നെ. പുരോഗമന ഇസ്ലാമിന്റെ സ്ഥിതിയും അതാണ്. സെപ്റ്റംബര്‍ 11നു മുന്‍പ്, ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ പ്രോഗ്രസീവ് ഇസ്ലാമിസ്റ്റ് എന്ന് അറിയപ്പെടുന്നതില്‍ ഞാന്‍ സന്തോഷവാനായിരുന്നു. സെപ്തംബര്‍ 11നു ശേഷം പ്രത്യേകിച്ചും ഒമിദ് സാഫി എഡിറ്റ് ചെയ്ത ‘പ്രോഗ്രസ്സീവ് മുസ്ലിംസ്’ എന്ന പുസ്തകം വന്നതിനു ശേഷം, ആ വാക്ക് അവര്‍ കൈയടക്കിയിരിക്കുകയാല്, ഞാനിപ്പോള്‍ അതോടൊപ്പമില്ല. (അവസാനിക്കുന്നില്ല)