18 Saturday
July 2026
2026 July 18
1448 Safar 2

രണ്ടു തസ്തികകളില്‍ കൂടി വിസ വിലക്ക്

പ്രവാസികള്‍ക്ക് തിരിച്ചടിയായി സ്വകാര്യമേഖലയിലെ രണ്ടു തസ്തികകളില്‍ കൂടി ഒമാന്‍ വിസ വിലക്കേര്‍പ്പെടുത്തി. സെയില്‍സ് റപ്രസന്റേറ്റീവ്, സെയില്‍സ് പ്രമോട്ടര്‍, പര്‍ച്ചെയ്‌സ് റപ്രസന്റേറ്റീവ് തസ്തികകളില്‍ പുതുതായിവിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയതായി മാനവ വിഭശേഷി മന്ത്രി ഷെയ്ക്ക് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ അബ്ദുല്ല അല്‍ ബക്‌രി അറിയിച്ചു. വിലക്ക് ഏര്‍പ്പെടുത്തിയ തസ്തികകളില്‍ വിദേശികള്‍ക്ക് നിലവിലെ വിസ കാലാവധി കഴിയുന്നതുവരെ തുടരാം. ശേഷം വിസ പുതുക്കി നല്‍കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു. സ്വദേശിവല്‍ക്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലകളാണ് പുതുതായി വിസ വിലക്കേര്‍പ്പെടുത്തിയ സെയില്‍സ് റപ്രസന്റേറ്റീവ് / സെയില്‍സ് പ്രമോട്ടര്‍, പര്‍ച്ചേയ്‌സ് റപ്രസന്റേറ്റീവ് തസ്തികകള്‍. പുതിയ ഉത്തരവ് മലയാളികളുടേതടക്കം തിരിച്ചുപോക്കിന് വഴിയൊരുക്കും. കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഇതു ബാധിക്കുമെന്നറിയുന്നു. എഞ്ചിനീയര്‍മാരുടേതടക്കം പത്ത് വിഭാഗങ്ങളിലെ എണ്‍പത്തേഴ് തസ്തികകളില്‍ 2018 ജനുവരിയിലേര്‍പ്പെടുത്തിയ താല്‍ക്കാലിക വിസ വിലക്ക് ഓരോ ആറ് മാസം കൂടുമ്പോഴും പുതുക്കി വരുന്നുമുണ്ട്. ഈ തസ്തികകളില്‍ പുതിയ വിസകള്‍ അനുവദിക്കുന്നില്ല. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഒമാനില്‍ 17 ലക്ഷത്തോളം വിദേശ തൊഴിലാളികളാണുള്ളത്.

Back to Top