11 Sunday
January 2026
2026 January 11
1447 Rajab 22

യു എസ്; മുസ്‌ലിം വനിതാ സെനറ്റര്‍മാര്‍ക്കെതിരെ പ്രമേയം

ചരിത്രത്തിലാദ്യമായി രണ്ട് മുസ്‌ലിം വനിതാ സെനറ്റര്‍മാര്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഒരു വലിയ വാര്‍ത്തയായിരുന്നു. ഇല്‍ഹാന്‍ ഒമര്‍, റാഷിദ തലൈബ് എന്നിവരാണ് ചരിത്രം കുറിച്ച് വിജയം നേടിയ മുസ്‌ലിം വനിതകള്‍. ഫലസ്തീന്‍ വിഷയത്തില്‍ ഇവര്‍ രണ്ട് പേരും തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും തുറഞ്ഞ് പറഞ്ഞത് അമേരിക്കയിലെ വലതുപക്ഷ കക്ഷികളെ പ്രകോപിപ്പിച്ചിരുന്നു. അത് കൂടാതെ അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേലിനെതിരായി നടക്കുന്ന ബി ഡി എസ് മൂവ്‌മെന്റിന് തന്റെ ശക്തമായ പിന്തുണയുണ്ടെന്ന് റാഷിദ തലൈബ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വംശീയാക്ഷേപങ്ങളും കുപ്രചരണങ്ങളും കൊണ്ട് ഇവരെ തറ പറ്റിക്കാന്‍ റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകര്‍ സാധ്യമാകുന്ന തരത്തിലൊക്കെ പരിശ്രമിച്ചിരുന്നു. ഇസ്രായേലിനെ പരസ്യമായി വിമര്‍ശിക്കുന്നു എന്ന കുറ്റം ചാര്‍ത്തിയാണ് ഇപ്പോള്‍ ഇരുവര്‍ക്കുമെതിരേ സെനറ്റില്‍ പ്രമേയം കൊണ്ട് വന്നതും പാസാക്കിയതും. പ്രമേയത്തിനെതിരില്‍ അമേരിക്കയിലും പുറത്തും ശക്തമായ പ്രതിഷേധങ്ങള്‍ നടന്ന് വരികയാണ്. യു എസിന്റെ കുപ്രസിദ്ധമായ മുസ്‌ലിം വിരുദ്ധതയുടെ ഭാഗമായാണ് പ്രമേയത്തെ തങ്ങള്‍ കാണുന്നതെന്നും പ്രമേയത്തെ ശക്തമായി അപലപിക്കുന്നെന്നും യു എസിലെ പ്രമുഖ അമേരിക്കന്‍  മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടു.
Back to Top