28 Thursday
March 2024
2024 March 28
1445 Ramadân 18

പൂര്‍വമതങ്ങളെ  ആദരിച്ച് മാതൃക കാട്ടിയ തിരുദൂതര്‍ ഡോ. റാഗിബ് അസ്സര്‍ജാനി

ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രാരംഭഘട്ടം മുതലേ പൂര്‍വ്വകാല പ്രവാചകന്മാരുടെ കഥകള്‍ വിശുദ്ധ ഖുര്‍ആനില്‍ അവതരിച്ചുകൊണ്ടേയിരുന്നു. കേവലമായ പരാമര്‍ശങ്ങള്‍ക്കുപരിയായി ഏറെ ആദരവും ബഹുമാനവും നല്‍കിയും അവരുടെ ചരിത്രങ്ങള്‍ക്ക് വിശദീകരണങ്ങള്‍ നല്‍കിയുമാണ് ഈ പരാമര്‍ശങ്ങള്‍ കടന്നുപോയിട്ടുള്ളത്. ജൂത-ക്രൈസ്തവ വിഭാഗങ്ങളുമായി സംഘട്ടനങ്ങള്‍ നടന്നതിന് ശേഷവും വിശുദ്ധ ഖുര്‍ആന്‍ അവരുടെ പ്രവാചകന്മാരുടെ പേരുകള്‍ പരാമര്‍ശിക്കുന്നത് ഏറെ ആദരവോടും ബഹുമാനത്തോടും കൂടിത്തന്നെയാണ്. ഇതില്‍ പ്രധാനമാണ് മൂസാ(അ)യുടെയും ഈസാ (അ)യുടെയും നാമങ്ങള്‍.
മക്കാ കാലഘട്ടത്തില്‍ അവതരിച്ച ഖുര്‍ആന്‍ വാക്യങ്ങളില്‍ മൂസാ(അ) യെ പരാമര്‍ശിക്കുന്നത് നോക്കുക: ”അങ്ങനെ അദ്ദേഹം (മൂസാ) ശക്തിപ്രാപിക്കുകയും പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.” (28:14) മറ്റൊരു സൂക്തം ശ്രദ്ധിക്കുക. അല്ലാഹു പറയുന്നു: ”ഹേ മൂസാ എന്റെ സന്ദേശങ്ങള്‍ കൊണ്ടും എന്റെ നേരിട്ടുള്ള സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉത്കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു” (7:144).  ഇതുപോലെ വേറെയും സൂക്തങ്ങള്‍ കാണാവുന്നതാണ്.
ഈസാ(അ)യുടെ കാര്യവും ഇങ്ങനെത്തന്നെ. ഒന്നിലധികം സ്ഥലങ്ങളില്‍ അദ്ദേഹത്തെ ആദരപൂര്‍വം വിശുദ്ധ ഖുര്‍ആന്‍ മക്കാ കാലഘട്ടത്തിലിറങ്ങിയ സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്നു. ഉദാഹരണമായി: ”അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കാനും സകാത്ത് കൊടുക്കാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. (അവന്‍ എന്നെ) എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസവും എന്റെ മേല്‍ ശാന്തി ഉണ്ടായിരിക്കും.” (19:30-33)
മറ്റൊരു സൂക്തം: ”സക്കരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവരേയും (നേര്‍വഴിയിലാക്കി.) അവരെല്ലാം സജ്ജനങ്ങളില്‍പ്പെട്ടവരത്രെ.” (6:85)
മക്കാകാലഘട്ടത്തില്‍ (ഹിജ്‌റയ്ക്ക് മുന്‍പ്) നല്‍കിയ ആദരവും ബഹുമാനവും ഒട്ടും കുറവുവരാതെ തന്നെ മദീന കാലഘട്ടത്തിലും തുടരുന്നു. എന്നാല്‍, മദീനായിലാകട്ടെ, ജൂത- ക്രൈസ്തവ വിഭാഗവുമായി നിരന്തരം സംഘട്ടനങ്ങളും വിയോജിപ്പുകളും നിലനില്‍ക്കുക തന്നെയായിരുന്നു. എന്നിട്ടും ദൈവീകമായ ഈ അഭിനന്ദനങ്ങള്‍ക്ക് ഒരു കുറവുമുണ്ടായില്ല.
മൂസാ(അ)യേയും ഈസാ (അ)യേയും ദൃഢമനസ്‌കരായ പ്രവാചകന്മാരുടെ (ഉലുല്‍ അസ്മ്) കൂട്ടത്തില്‍ എണ്ണുന്നുണ്ട്. അവരെക്കുറിച്ച് അല്ലാഹു പറയുന്നത് നോക്കുക: ”പ്രവാചകന്മാരില്‍ നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്). നിന്റെ പക്കല്‍ നിന്നും നൂഹ്, ഇബ്രാഹിം, മൂസാ, മര്‍യമിന്റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം) ഗൗരവമുള്ള ഒരു കരാറാണ് അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്.” (33:7)
വിശുദ്ധ ഖുര്‍ആനിലെ ‘അല്‍ അഹ്‌സാബ്’ അധ്യായം അവതരിക്കുന്നത് ബനൂഖുറൈള എന്ന ജൂത ഗോത്രം മുസ്‌ലിംകളെ വഞ്ചിക്കുകയും മദീനയില്‍ നിന്ന് പൂര്‍ണ്ണമായി പിഴുതെറിയാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിന് ശേഷമാണ് എന്നതു കൂടി ഓര്‍ക്കുക, ഇസ്‌റാഈല്യരിലെ അഥവാ അവരുടെ പ്രവാചകന്മാരായ മൂസാ(അ), ഈസാ (അ) എന്നിവര്‍ക്ക് ഖുര്‍ആന്‍ നല്‍കുന്ന ആദരവും, അവരുടെ ജനത തങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുമ്പോഴും അവരുടെ പ്രവാചകന്മാരുടെ നാമങ്ങള്‍ ആദരപൂര്‍വ്വം പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ ഉദ്ധരിക്കുന്നതിലെ പ്രവാചകന്റെ വിശ്വാസ്യതയും വളരെയധികം ശ്രദ്ധേയമാണ്. ഈ ദൂതന്മാരെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശം കേവലമായ പരാമര്‍ശമായി നില്‍ക്കാതെ പലവുരു ആവര്‍ത്തിച്ചുകൊണ്ട് ശ്രദ്ധ തിരിക്കുന്ന വിധമാണെന്നതും പ്രത്യേകം പരിഗണനീയം തന്നെ.
വിശുദ്ധ ഖുര്‍ആനില്‍ ‘മുഹമ്മദ്’ എന്നത് നാല് തവണയും അവിടുത്തെ പേരിന്റെ മറ്റൊരു രൂപമായ ‘അഹ്‌മദ്‌ ‘ എന്നത് ഒരു തവണയും അങ്ങനെ മൊത്തം അഞ്ച് തവണ പരാമര്‍ശിക്കുമ്പോള്‍ ‘ഈസാ’ എന്നത് ഇരുപത്തി അഞ്ച് തവണയും ‘മസീഹ്’ എന്ന അദ്ദേഹത്തിന്റെ മറ്റൊരു പേര് പതിനൊന്ന് തവണയും (മൊത്തം മുപ്പത്താറു തവണ) പരാമര്‍ശിക്കുന്നു. മൂസാ(അ)യുടെ പേര് നൂറ്റിനാല്‍പത് തവണ ആവര്‍ത്തിച്ചിട്ടുണ്ട്!!
വിശുദ്ധ ഖുര്‍ആന്‍ പ്രവാചക നാമങ്ങളില്‍ ഏറ്റവുമധികം പരാമര്‍ശിച്ചിട്ടുള്ളത് മൂസാ(അ)യും പിന്നെ ഇബ്‌റാഹിമും(അ) പിന്നെ നൂഹ്(അ), ഈസാ(അ) എന്നിവരുമാണ്. ഇവരെല്ലാം ഉലുല്‍ ആസ്മ് എന്ന ഗണത്തില്‍പെടുന്നവര്‍. എന്നാല്‍ നാം നേരത്തെ പരമാര്‍ശിച്ചപോലെ മുഹമ്മദ് നബി(സ)യുടെ പേര് കേവലം അഞ്ച് തവണ മാത്രമാണുള്ളത്! അപ്പോള്‍, ഖുര്‍ആന്‍ പേരു പറഞ്ഞ പ്രവാചകന്മാരില്‍ പതിനേഴ് പേര്‍ മുഹമ്മദ് നബി(സ)യേക്കാള്‍ കൂടുതല്‍ തവണ പേര് പറഞ്ഞുകൊണ്ട് മുന്നില്‍ നില്‍ക്കുന്നു. ഇസ്‌ലാം എല്ലാ ദൈവദൂതന്മാരെയും ഏറെ ആദരവോടെ മാത്രമേ കാണുന്നുള്ളൂ എന്നതിന് രേഖയായി ഇത് മാത്രം മതി.
പ്രവാചകന്മാര്‍ക്കിടയില്‍ ചിലരെ ചിലരേക്കാള്‍ മഹത്വവത്കരിക്കുന്നത് നബിതിരുമേനി നിരസിക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: ”നിങ്ങള്‍ നബിമാര്‍ക്കിടയില്‍ ചിലരെ ചിലരേക്കാള്‍ ശ്രേഷ്ഠരായി കാണരുത്” (ബുഖാരി). എന്നല്ല, സ്വന്തത്തെത്തന്നെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠത കല്‍പ്പിക്കുന്നതിനെ അവിടുന്ന് വിമര്‍ശിച്ചു: ”നിങ്ങള്‍ എന്നെ ഇതര ദൈവദൂതന്മാരേക്കാള്‍ ശ്രേഷ്ടനായി കല്‍പ്പിക്കരുത്.” (ബുഖാരി)
ഇതാകട്ടെ, ഒരു ജൂതനും മുസ്‌ലിമും പ്രവാചകന്മാര്‍ക്കിടയില്‍ ശ്രേഷ്ഠതയില്‍ തര്‍ക്കിച്ചപ്പോള്‍ ജൂതന് അനുകൂലമായി അദ്ദേഹം നിലപാടെടുത്തുകൊണ്ടാണ് പറഞ്ഞത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്ന ഒരു സംഭവം നോക്കുക: ”ഒരിക്കല്‍ ഒരു ജൂതന്‍ തന്റെ ചരക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ അദ്ദേഹത്തിന് താന്‍ വെറുക്കുന്ന ഒരു സാധനം നഷ്ടപ്പെട്ടു. അപ്പോള്‍ ‘ഇല്ല, മൂസയെ മനുഷ്യകുലത്തിന് മേല്‍ പ്രത്യേകം തെരഞ്ഞെടുത്തവന്‍ തന്നെ സത്യം! എന്നദ്ദേഹം പറഞ്ഞു തുടങ്ങി. ഇത് ഒരു അന്‍സ്വാരി കേള്‍ക്കുകയും എഴുന്നേറ്റ് അവന്റെ മുഖത്തടിക്കുകയുമുണ്ടായി. തുടര്‍ന്നദ്ദേഹം: (മുഹമ്മദ്) നബി നമുക്കിടയില്‍ ജീവിച്ചിരിക്കെ നീ മൂസായെ മാനവര്‍ക്ക് മേല്‍ തെരഞ്ഞെടുത്തവന്‍ എന്ന് പറയുകയോ എന്ന് ചോദിച്ചു. ഇതോടെ ജൂതന്‍ നബി(സ)യെ ചെന്ന് കണ്ടു പറഞ്ഞു: അബുല്‍ഖാസിം!  എനിക്ക് സംരക്ഷണ അവകാശവും കരാറുമുണ്ട്. എന്നിട്ട്, എന്താണ് ഇയാള്‍ എന്റെ മുഖത്തടിച്ചത്? അപ്പോള്‍ റസൂല്‍(സ) അദ്ദേഹത്തോട് ‘നീ എന്തിനാണദ്ദേഹത്തിന്റെ മുഖത്തടിച്ചത് എന്നാരാഞ്ഞു. അപ്പോള്‍ അദ്ദേഹം സംഭവം പറഞ്ഞു. ഇത് കേട്ട നബി(സ)യുടെ മുഖത്ത് കോപം പ്രകടമായി. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന്റെ ദൂതന്മാര്‍ക്കിടയില്‍ ചിലരെ ചിലരേക്കാള്‍ ശ്രേഷ്ഠരാക്കരുത്. കാഹളത്തില്‍ ഊതുന്ന സന്ദര്‍ഭത്തില്‍ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം- അല്ലാഹു ഉദ്ദേശിച്ചവരൊഴികെ- അബോധാവസ്ഥയിലാകും. പിന്നീട് മറ്റൊരിക്കല്‍ കൂടി ഊതും അപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവരില്‍ ആദ്യത്തെവന്‍ ഞാനായിരിക്കും. അപ്പോഴതാ മൂസാ അര്‍ശില്‍ പിടിച്ചു നില്‍ക്കുന്നു!  എനിക്കറിയില്ല. ത്വൂര്‍ ദിവസത്തില്‍ ബോധക്ഷയമുണ്ടായപ്പോള്‍ അദ്ദേഹം വിചാരണ ചെയ്യപ്പെട്ടുവോ അതല്ല, എനിക്ക് മുമ്പ് അദ്ദേഹം പുനര്‍ജ്ജനിപ്പിക്കപ്പെട്ടുവോ എന്ന്, ഞാന്‍ പറയില്ല ആരും യൂനുസ് നബിയെക്കാള്‍ ശ്രേഷ്ഠനാണെന്നുപോലും”. (ബുഖാരി, തിര്‍മിദി)
ഇതുപോലുള്ള യാഥാര്‍ഥ്യങ്ങള്‍, പ്രത്യേകിച്ച് ഇതുപോലുള്ള സന്ദര്‍ഭത്തില്‍,  മുസ്‌ലിമും ജൂതനും തമ്മില്‍ തര്‍ക്കംവന്നപ്പോള്‍, പറയുന്നതിന് നബി(സ)ക്ക് ഒരു പ്രയാസവും തോന്നുന്നില്ല, അതും, എല്ലാ തര്‍ക്കവും മറന്നുകൊണ്ട് അവിടുന്ന് തന്റെ സഹോദരന്‍ മൂസാ(അ)യുടെ പ്രവാചകത്വത്തെയും സ്ഥാനത്തേയും മാനിച്ചും ഉയര്‍ത്തിയും സംസാരിക്കുന്നു! നബി(സ) തന്നേയും കഴിഞ്ഞകാല പ്രവാചകന്മാരെയെല്ലാം ഒരു ചങ്ങലയിലെ കണ്ണികളായിട്ടാണ് കാണുന്നത്. അല്ലെങ്കില്‍, ഒരു കെട്ടിടത്തിന്റെ ഇഷ്ടികകളായിട്ട്. അവിടെ പിന്നെ തര്‍ക്കത്തിന്റെയും സ്ഥാനമഹത്വത്തിന്റെയും പ്രശ്‌നങ്ങളുത്ഭവിക്കുന്നില്ല. എല്ലാവരും ഒരുപോലെ. നബി തിരുമേനിയുടെ ഈ പ്രസ്താവം എത്രമാത്രം ഹൃദ്യമാണ് : ‘എന്റെയും പൂര്‍വ്വകാല പ്രവാചകന്മാരുടെയും ഉപമ ഒരു വീടുണ്ടാക്കിയ ആളെപ്പോലെയാണ്. അദ്ദേഹമത് എല്ലാം ഭംഗീയാക്കുകയും നന്നാക്കുകയും ചെയ്തു.അതിന്റെ മൂലയിലെ ഒരു ഇഷ്ടികയുടെ സ്ഥാനമൊഴികെ. പിന്നീട്, ജനങ്ങള്‍ ആ വീട് ചുറ്റിക്കണ്ടു കൊണ്ട് അത്ഭുതം കൂറി. അവര്‍ പറഞ്ഞു : ‘ഈ ഒരു ഇഷ്ടിക കൂടി വെച്ചിരുന്നെങ്കില്‍ ?!’ നബി(സ്വ) പറയുന്നു : ‘ഞാനാകുന്നു ആ ഇഷ്ടിക. ഞാന്‍ പ്രവാചകരിലെ അന്തിമനാകുന്നു’ (ബുഖാരി, മുസ്‌ലിം ). പ്രവാചകന്മാരോടുള്ള നമ്മുടെ സമീപനമിതാണ്. അവര്‍ ഒരു വന്‍കെട്ടിടത്തിലെ ഇഷ്ടികകള്‍ മാത്രം. അവിടെ പരസ്പര സംഘട്ടനമോ സംഘര്‍ഷമോ ഇല്ല, എല്ലാവരും ഒരേ ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ പരസ്പരം സഹകരിച്ചും സഹായിച്ചും പങ്കുചേരുന്നവര്‍. അതെ, അല്ലാഹുവിന്റെ തൗഹീദ് – ഏകത്വം – എന്ന സന്ദേശത്തിന്റെ പ്രബോധകര്‍.
ഇവിടെ മുസ്‌ലിംകള്‍ പൂര്‍ണ്ണമായും സമ്മതിച്ചു പറയുന്ന ഒരു കാര്യമുണ്ട്. കഴിഞ്ഞ കാല പ്രവാചകന്മാരെയെല്ലാം ഞങ്ങള്‍ സ്‌നേഹിക്കുന്നു, അവരുടെ അനുയായികള്‍ അവരെ സ്‌നേഹിക്കുന്നിതിലേറെ. അവര്‍ നല്‍കിയ സ്ഥാനപദവിയേക്കാള്‍ അവര്‍ക്ക് സ്ഥാനപദവികള്‍ നല്‍കി ഞങ്ങള്‍ അവരെ ആദരിക്കുകയും ചെയ്യുന്നു. ഇതില്‍ ഒരു അതിശയോക്തിയുമില്ല.
ജൂത ജനവിഭാഗം മുഹര്‍റംമാസം പത്തിലെ ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുന്നത് കണ്ടപ്പോള്‍ നബി(സ്വ) തിരക്കി; ഇതെന്താണ്? അവര്‍ പറഞ്ഞു: ഇതൊരു നല്ല ദിവസമാണ്. ഇത് ഇസ്‌റാഈല്‍ സന്തതികളെ അവരുടെ ശത്രുവില്‍ നിന്ന് അല്ലാഹു മോചിപ്പിച്ച ദിവസമാണ്. അങ്ങനെ മൂസാ(അ) അന്ന് നോമ്പെടുക്കുകയുണ്ടായി ഇത് കേട്ട തിരുദൂതര്‍  പറഞ്ഞു : ‘നിങ്ങളേക്കാള്‍ മൂസയോട് ഏറ്റവും അവകാശമുള്ളവന്‍ ഞാനാണ്,’ ഇതു പറഞ്ഞ് അവിടുന്ന് നോമ്പെടുക്കുകയും മറ്റുള്ളവരോട് നോമ്പെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.” (ബുഖാരി, മുസ്‌ലിം)
ഇസ്രായീല്യര്‍ക്ക് മൂസാ(അ) യോടുള്ളതിനേക്കാള്‍ തനിക്ക് അദ്ദേഹത്തിന്റെ കാര്യത്തില്‍ അവകാശമുള്ളവനായിട്ടാണ് റസൂല്‍(സ) തന്നെ കാണുന്നത്. ഫിര്‍ഔനില്‍ നിന്നുള്ള ഇസ്രായീല്യരുടെ മോചനത്തില്‍ അവിടുന്ന് സന്തുഷ്ടനാവുകയും നന്ദിയോടെ അല്ലാഹുവിന് വേണ്ടി നോമ്പെടുക്കുകയും അനുയായികളോട് നോമ്പെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്യുന്നു! ഇതെല്ലാം മൂസാ(അ)ക്കും ഇസ്‌റായീല്യര്‍ക്കുമുള്ള അംഗീകാരമല്ലേ?
ഇതുപോലെ ഈസാ നബി(അ)യുടെ കാര്യത്തിലും അവിടുന്ന് പറഞ്ഞു: ”മറിയമിന്റെ പുത്രന്‍ ഈസായോട് ഇഹലോകത്തും പരലോകത്തും ഏറ്റവും അവകാശപ്പെട്ടവന്‍ ഞാനാണ്. പ്രവാചകന്മാരെല്ലാം ഒരു പിതാവിന്റെ വിവിധ മാതാക്കളിലുള്ള മക്കളായ സഹോദരങ്ങളാണ്. എല്ലാവരുടെയും മതം ഒന്നാണ്’ (ബുഖാരി, മുസ്‌ലിം). ഇത്, ഈസാ(അ)ക്കും ക്രൈസ്തവ ജനതക്കുമുള്ള
`

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x