28 Wednesday
January 2026
2026 January 28
1447 Chabân 9

ടിപ്പുവിനെതിരെ വാളോങ്ങുന്നതിനു മുമ്പ് – കുഞ്ഞഹമ്മദ് വളാഞ്ചേരി

ടിപ്പു സുല്‍ത്താനെക്കുറിച്ച് ക്രൈസ്തവ മതപുരോഹിതന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളെ എത്ര പെട്ടെന്നാണ് കേരളം തള്ളിക്കളഞ്ഞത്. ടിപ്പുവിനെതിരെ നേരത്തെ വര്‍ഗീയ പരാമര്‍ശങ്ങള്‍ വന്നത് സംഘപരിവാര കേന്ദ്രങ്ങളില്‍ നിന്നായിരുന്നു. ടിപ്പുവിന്റെ ജയന്തിയാഘോഷവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിരവധി അക്രമങ്ങളാണ് നേരത്തെ സംഘപരിവാരം നടത്തിയത്. എന്നാല്‍ അദ്ദേഹം ഇതര മതവിഭാഗക്കാര്‍ക്ക് ചെയ്ത സേവനങ്ങളെ ഓര്‍ക്കാന്‍ പോലും ഇവര്‍ തയ്യാറായിരുന്നില്ല. 156 ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് ടിപ്പു സുല്‍ത്താന്‍ വാര്‍ഷിക സഹായധനം നല്‍കിപ്പോന്നിരുന്നതായി ചരിത്ര രേഖകളിലുണ്ട്. ശൃംഗേരി മഠത്തിന് ധനസഹായം അഭ്യര്‍ഥിച്ചുകൊണ്ട് കത്തുകളെഴുതുകയും പണം നല്‍കുകയും ചെയ്തു. മറ്റേത് ഭരണാധികാരിയെയും പോലെ ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥല ധനസഹായം നല്‍കുകയും ആഘോഷങ്ങള്‍ അനുവദിക്കുകയും ചെയ്തിരുന്നു. ടിപ്പു 1782നും 1799നും ഇടയില്‍ ക്ഷേത്രങ്ങള്‍ക്കായി 34 തവണ വസ്തുദാന പ്രമാണങ്ങള്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്. ഇവയില്‍ സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കോപ്പകള്‍, വെള്ളിപ്പാത്രങ്ങള്‍, ശിവലിംഗങ്ങള്‍, വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടുന്നു. നഞ്ചങ്കുണ്ടിലെ ശ്രീകണ്‌ഠേശ്വര ക്ഷേത്രം, ശ്രീരംഗപട്ടണത്തെ രംഗനാഥ ക്ഷേത്രം, കലാലെയിലെ ലക്ഷ്മീകാന്ത ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ദാനം ചെയ്ത ഉരുപ്പടികള്‍ ഇപ്പോഴും ഉപയോഗത്തിലുണ്ട്. ഇതര മതവിഭാഗങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന വസ്തുതകള്‍ മറച്ചുവെച്ചാണ് വിമര്‍ശകര്‍ ടിപ്പുവിനെതിരെ വാളോങ്ങുന്നത്.

Back to Top