3 Tuesday
March 2026
2026 March 3
1447 Ramadân 14

എ പി കുഞ്ഞബ്ദുല്ല ഹാജി; ഉദാരതയുടെ ആള്‍രൂപം

ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി


കണ്ണൂര്‍: ഇസ്്‌ലാഹി ആദര്‍ശരംഗത്തും പൊതുരംഗത്തും സൗമ്യമുഖമായി നിറഞ്ഞുനിന്ന കടവത്തൂര്‍ എടവനപൊയില്‍ കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി. ബിസിനസ് മേഖലയില്‍ വലിയ അഭിവൃദ്ധിയിലെത്തിയ അദ്ദേഹം ഇസ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും താങ്ങും തണലുമായിരുന്നു. തന്റെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ദീനിന് വേണ്ടി മാറ്റിവെച്ചു. കേരളത്തിലെ നിരവധി സ്ഥാപനങ്ങള്‍ അതിന്റെ ഉദാഹരണങ്ങളാണ്. തന്റെ ബിസിനസ് കേന്ദ്രമായിരുന്ന കോയമ്പത്തുരിലും ദീനിപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു. എടവണ്ണ ജാമിഅ നദ്‌വിയ ട്രസ്റ്റ് അംഗമായും ദീര്‍ഘകാലം സേവനം ചെയ്തു. തന്നെ സമീപിക്കുന്നവരുടെയെല്ലാം മനസ്സില്‍ വിനയത്തിന്റെയും ആദരവിന്റെയും അടയാളം അദ്ദേഹം ബാക്കിവെച്ചിരിക്കും. വലത് കൈ നല്‍കുന്നത് ഇടത് കൈ അറിയാത്ത ഉദാരത അദ്ദേഹത്തിന്റെ സവിശേഷമായ വ്യക്തിത്വമായിരുന്നു. ഉദാരതയുടെ പുണ്യങ്ങളെ മനസ്സ് കൊണ്ട് ആസ്വദിച്ചിരുന്നു അദ്ദേഹം. ഇസ്‌ലാമിക സ്ഥാപനങ്ങളുടെ നിര്‍മാണത്തിന് പ്രതീക്ഷാപൂര്‍വം കടവത്തൂരില്‍ വരുന്നവര്‍ക്കെല്ലാം ഈ അനുഭവമുണ്ടായിരിക്കും. ലളിതജീവിതം എ പിയുടെ മുഖമുദ്രയായിരുന്നു. പ്രകടനപരത ഒട്ടുമില്ലാത്ത നിഷ്‌കളങ്കന്‍. തന്റെ മക്കളെയെല്ലാം സജീവ ഇസ്്‌ലാഹി രംഗത്തും നന്മയുടെ വഴിയിലും സജ്ജമാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്. കുഞ്ഞബ്ദുല്ല ഹാജി മരിച്ചെങ്കിലും, അദ്ദേഹത്തിന്റെ പുണ്യങ്ങള്‍ക്ക് മരണമില്ല. മസ്ജിദും മദ്‌റസയും ജീവകാരുണ്യ മേഖലയിലെ സേവനങ്ങളായി അത് നിലനില്‍ക്കും. ഭാര്യ: മര്‍യം, മക്കള്‍: ആഇശ, മുഹമ്മദ്, അബുബക്കര്‍, സകീന, അഫ്‌സല്‍, അന്‍സാര്‍. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും സ്വര്‍ഗപ്രവേശവും നല്‍കട്ടെ. (ആമീന്‍)

Back to Top