28 Tuesday
April 2026
2026 April 28
1447 Dhoul-Qida 11

ഇസ്‌ലാമോഫോബിയ ഒരു വ്യവസായമാണ് അബ്ദുസ്സമദ് തൃശൂര്‍

അമേരിക്കയിലെ ഇന്നത്തെ വലിയ വ്യവസായങ്ങളില്‍ ഒന്ന് ഇസ്‌ലാമോഫോബിയയാണ്. ഒരേ ഉദ്ദേശത്തോടെ നൂറു കണക്കിന് സംഘടനകള്‍ അവിടെ പ്രവര്‍ത്തിക്കുന്നു. പ്രത്യേകിച്ച് ട്രംപിന്റെ വരവിനു ശേഷം ഇത്തരം പ്രവര്‍ത്തനങ്ങളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനവുണ്ടായി എന്നാണു എഫ് ബി ഐ തന്നെ നല്‍കുന്ന വിവരം. ഇന്ത്യയിലെ ഫാസിസ്റ്റു സംഘപരിവാര്‍ രീതിയും അമേരിക്കയിലെ ഇസ്‌ലാമോേഫാബിയ രീതിയും തമ്മില്‍ നല്ല സമാനതയുണ്ട്. ഇന്ത്യയില്‍ മുസ്‌ലിം ജനസംഖ്യ അടുത്ത് തന്നെ ഹിന്ദുക്കളെ കവച്ചു വെക്കും എന്ന വ്യാജപ്രചരണം പോലെ അമേരിക്കയില്‍ മുസ്‌ലിംകള്‍ രാഷ്ട്രീയ മേല്‍ക്കോയ്മ നേടും എന്നതാണ് പലരും ഉന്നയിക്കുന്ന ആരോപണം. മുസ്‌ലിംകള്‍ക്കെതിരെ വാക്കു കൊണ്ട് മാത്രമല്ല കൈകൊണ്ടും അവര്‍ ആക്രമണം അഴിച്ചു വിടുന്നു. സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ച് അനാവശ്യ ഭീതി പരത്തിയാണ് അവര്‍ കാര്യങ്ങള്‍ കൊണ്ട് നടക്കുന്നത്. മുസ്‌ലിംകളെ അമേരിക്കയില്‍ കടക്കാന്‍ അനുവദിക്കില്ല എന്ന ട്രംപിന്റെ നിലപാട് ഇത്തരം സംഘങ്ങളുടെ ശക്തമായ സമ്മര്‍ദ്ദ ഫലമാണ് എന്ന് പറയപ്പെടുന്നു. സാധാരണക്കാര്‍ക്ക് പുറമെ മുന്‍ എഫ് ബി ഐ ഉദ്യോഗസ്ഥരും ഇത്തരം സംഘടനകളില്‍ അംഗങ്ങളാണ്. അമേരിക്കന്‍ സൈന്യത്തിനും പോലീസിനും ട്രെയിനിങ് സമയത്ത് കാണിക്കുന്ന ക്ലിപ്പുകളില്‍ ഐ എസ് ക്ലിപ്പുകളും ഉപയോഗിക്കുന്നു. ഇതെല്ലാം ഇസ്‌ലാമിന്റെ പേരിലാണ് പ്രചരിപ്പിക്കുന്നത്.
അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികളെ പോലും അവര്‍ ഇസ്‌ലാമോഫോബിയയുടെ കീഴില്‍ കൊണ്ട് വരുന്നു. ഇസ്‌ലാമിക ശരീഅത്തിനെയാണ് അവര്‍ ശത്രു പക്ഷത്തു നിര്‍ത്തിയിരിക്കുന്നത്. ശരീഅത്ത് ഉദ്ദേശം ജിഹാദ്. ജിഹാദ് കൊണ്ട് ഉദ്ദേശം മുസ്‌ലിം അല്ലാത്ത ആളുകളെ കൊന്നുകളയുകയും. മുസ്‌ലിം പള്ളികളില്‍ അടുത്തിടെ നടത്തിയ ബോംബ് സ്‌ഫോടനങ്ങള്‍ മുസ്‌ലിംകളെ ഭയപ്പെടുത്താന്‍ കൂടിയായിരുന്നു. ഇന്ത്യയില്‍ മുസ് ലിംകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെ മോഡി അപലപിക്കാത്തതു പോലെ അമേരിക്കയില്‍ ട്രംപും അപലപിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ലോകത്തു നടക്കുന്ന എല്ലാ ആക്രമങ്ങളും ഇസ്‌ലാമിന്റെ പേരില്‍ ചാര്‍ത്തിയാണ് പ്രചരിപ്പിക്കുന്നത് .
മില്യണ്‍ കണക്കിന് ഡോളറാണ് ഈ വ്യവസായത്തില്‍ ചിലവഴിക്കപ്പെടുന്നത്. ആരാണ് ഈ സംഘങ്ങള്‍ക്കു സാമ്പത്തിക സഹായം ചെയ്യുന്നത് എന്നതു ദുരൂഹമാണ്. ഇസ്രായില്‍ ബന്ധമുള്ള എന്‍ ജി ഒ കളാണ് ഇതിനു പിന്നില്‍ എന്നാണ് പൊതുവെ സംശയിക്കപ്പെടുന്നു. അമേരിക്കന്‍ ചാനലുകളിലും ഈ ചര്‍ച്ചകള്‍ സജീവമാണ്. മൊത്തത്തില്‍ ജനത്തിനിടയില്‍ ഒരു പരിഭ്രാന്തി പരത്തുക എന്നതാണ് അവര്‍ ആഗ്രഹിക്കുന്നതും. മുസ്ലിംകള്‍ നാട്ടില്‍ നിന്നും പോകണം എന്നാണു അവരുടെ മുദ്രാവാക്യം. ഭയത്തിന്റെ രാഷ്ട്രീയം എന്നിതിനെ വിളിക്കാം. ഭയപ്പെടുമ്പോള്‍ ജനാധിപത്യം ശക്തി ക്ഷയിക്കും എന്നതാണ് അനുഭവം. അമേരിക്കന്‍ സമൂഹത്തിലെ ഇസ്‌ലാമോഫോബിയയും ഇന്ത്യന്‍ സഹാചര്യവും സാദൃശ്യമുണ്ട് എന്നതു കൊണ്ട് തന്നെ രണ്ടിനും പിന്നില്‍ ഒരേ വിഭാഗം തന്നെ എന്ന് വേണം മനസ്സിലാക്കാന്‍. ഏതു സമയത്തും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ വാഹനങ്ങളില്‍ ഇസ്‌ലാം വിരുദ്ധ പോസ്റ്റുകള്‍ കൊണ്ട് നടക്കുന്നതും ഇവരുടെ ലക്ഷണമാണ്.

Back to Top