13 Tuesday
January 2026
2026 January 13
1447 Rajab 24

ആരോഗ്യമില്ലാത്ത  ആരോഗ്യ രംഗം – മുഹമ്മദ് സി വണ്ടൂര്‍

മഞ്ചേരി മെഡിക്കല്‍ കോളെജില്‍ നടന്ന ആളുമാറി ശസ്ത്രക്രിയ ആരോഗ്യവകുപ്പിന്റെയും ഡോക്ടര്‍മാരുടെയും മുഖത്ത് കരിവാരി തേക്കുന്നതായിപ്പോയി. ഒരാഴ്ചക്കുള്ളില്‍ കോട്ടയത്തെ മെഡിക്കല്‍ കോളെജില്‍ അനാസ്ഥയുടെ രണ്ട് സംഭവങ്ങളാണ് പുറത്തുവന്നത്. മനുഷ്യരുടെ ജീവന്‍ കൊണ്ടാണ് ഇവരുടെ കളി. രോഗികളെ തിരിഞ്ഞുനോക്കാതിരിക്കുക, ഇല്ലാത്ത രോഗത്തിന് കീമോതെറാപ്പി നല്‍കുക തുടങ്ങിയ വന്‍ തെറ്റുകള്‍ ചെയ്യുന്നത് നിയമത്തെ ഭയമില്ലാത്തതുകൊണ്ട് മാത്രമാണ്. 2017 ല്‍ മുരുകന് സംഭവിച്ചത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഏത് വകുപ്പിലായാലും കുറ്റം ചെയ്തവരെ സര്‍വീസില്‍ നിന്നും ഉടനെ പിരിച്ചുവിടാനുള്ള നിയമമാണ് സര്‍ക്കാര്‍ അടിയന്തിരമായി നിര്‍മിക്കേണ്ടത്. ഇങ്ങനെയുള്ള കേസുകളില്‍ വിധി  വരാനുള്ള കാലതാമസം ഒഴിവാക്കണം. പറയപ്പെട്ട വിഷയങ്ങളെല്ലാം അറിയപ്പെടുന്നത് മാത്രമാണല്ലോ. അറിയപ്പെടാതെയും സ്വാധീനുപയോഗിച്ചും മണ്ണിട്ട് മൂടുന്ന കേസുകള്‍ എത്രയോ ഉണ്ടായിരിക്കാം. ആരോഗ്യവകുപ്പ് ഇപ്പോള്‍ 100 ശതമാനവും ബിസിനസ്സാണ്. രോഗികള്‍ നിര്‍ധനരാണെങ്കില്‍ അവഗണിക്കുക എന്നത് ഡോക്ടര്‍മാരുടെ രീതിയാണ്. എത്ര വലിയ സംഘശക്തികൊണ്ടും ഡോക്ടര്‍മാര്‍ നേരിടുകയാണെങ്കിലും അതിനെ മറികടന്ന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മഞ്ചേരിയിലെ കുട്ടിയുടെ പേരുമായി സാമ്യമുള്ളതായിരുന്നു എന്നുള്ളത് ന്യായമല്ല. ഹോസ്പിറ്റലുകളില്‍ ഒരേ പ്രായക്കാരും ഒരേ പേരുള്ളവരുമായ പലരും വരാം.അതില്‍ പിഴവ് വരുന്നത് ശ്രദ്ധിക്കാനാണ് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നത്. അത് നമ്മുടെ നികുതി പണമാണ്. തൊഴില്‍ ബോധമാണ് വെള്ളക്കോളര്‍കാര്‍ക്കുണ്ടാവേണ്ടത്. വല്ല ആവശ്യത്തിനും ഓഫീസുകളില്‍ സാധാരണക്കാര്‍ ചെന്നാല്‍ ഒരു നാലു പ്രാവശ്യമെങ്കിലും നടക്കേണ്ട രീതിയാണ് ഇന്നും ഉള്ളത്. കിമ്പളം കൊടുത്താല്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കും. ഡോക്ടര്‍മാര്‍ മാത്രമല്ല, പ്രതികള്‍. അറിവുള്ളവരല്ല, പ്രഫഷണല്‍  ഉദ്യോഗസ്ഥര്‍ പണമുള്ളവരാണ്. പണം കൊടുത്ത് കോഴ്‌സ് പഠിച്ച് കുഞ്ചിത സ്ഥാനത്തെത്തുന്നവരാണ് കൂടുതല്‍ വെള്ളക്കോളര്‍കാര്‍, കഷ്ടം
Back to Top