8 Tuesday
July 2025
2025 July 8
1447 Mouharrem 12

അരാംകോ ആക്രണം: സുഊദി എണ്ണ ഉല്പാദനം കുറച്ചു

അരാംകോ സംസ്‌കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് സൗദിയില്‍ എണ്ണയുല്പാദനം പകുതിയായി കുറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണശാലയായ അബ്‌ഖൈക് അരാംകോയുടെ പ്രവര്‍ത്തനം പുനഃരാംരംഭിച്ചിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് അബ്‌ഖൈക്, ഖുറൈസ് എണ്ണശാലകളില്‍ വന്‍ അഗ്‌നിബാധയാണുണ്ടായത്. ഇതാണ് ഉല്‍പാദനം പകുതി കുറയാന്‍ കാരണമായതെന്ന് ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ സ്ഥിരീകരിച്ചു. ഇത് ആഗോള വിപണിയില്‍ എണ്ണവില കൂടാന്‍ കാരണമായേക്കുമെന്നാണ് സൂചന. ഇറാനെതിരായ അമേരിക്കന്‍ നീക്കം ശക്തമാക്കിയതുമുതല്‍ എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഭൂരിഭാഗവും ആശ്രയിക്കുന്നത് സൗദി അറേബ്യയെയാണ്. ഇതേതുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെ വിപണിയില്‍ വില കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ചൈന ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളാണ് സൗദിയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. അതേസമയം, കരുതല്‍ എണ്ണശേഖരം ഉപയോഗിച്ച് വിതരണക്കുറവ് നികത്താനും ശ്രമം നടക്കുന്നുണ്ട്. മതിയായ എണ്ണവിതരണത്തിന് യു.എസും സമ്മതിച്ചിട്ടുണ്ട്.
ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ യമനിലെ ഹൂതികളാണ് എന്ന് വിശ്വസിക്കാന്‍ തെളിവുകളില്ലെന്ന് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കി. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് യു.എസ് ആരോപിച്ചു. അതേസമയം, ഏതു സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജമാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വ്യക്തമാക്കി.

Back to Top