24 Sunday
May 2026
2026 May 24
1447 Dhoul-Hijja 7

ഹെബ്രോണില്‍ ജൂത കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്‌റായേല്‍ നിര്‍ദേശം

അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹെബ്രോണില്‍ ജൂതകുടിയേറ്റ ഭവനങ്ങള്‍ വ്യാപിപ്പിക്കാന്‍ നടപടി ഊര്‍ജിതമാക്കണമെന്ന് ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ് ഉത്തരവിട്ടു. ഇസ്‌റായേലിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കുടിയേറ്റം വ്യാപിപ്പിക്കുമെന്നത്. നിലവില്‍ ഹെബ്രോണില്‍ സൈനിക സംരക്ഷണത്തോടെ 800 ഓളം ജൂത കുടിയേറ്റ കുടംബങ്ങള്‍ താമസിക്കുന്നുണ്ട്. ഹെബ്രോണിലെ ശുഹദ നഗരത്തിലാണ് പുതിയ കുടിയേറ്റഭവനങ്ങള്‍ പണിയാന്‍ തീരുമാനിച്ചത്. ഫലസ്തീനോട് ചേര്‍ന്നുകിടക്കുന്ന നഗരമാണിത്. ഗതാഗതത്തിനായി നഗരം തുറന്നുകൊടുക്കണമെന്ന് ഫലസ്തീനികള്‍ ആവശ്യപ്പെട്ടിരുന്നു. ഫലസ്തീന്‍ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ നഗരങ്ങളിലൊന്നാണ് ഹെബ്രോണ്‍. ശനിയാഴ്ച ഹെബ്രോണില്‍ ഫലസ്തീനി യുവാവിനെ ഇസ്‌റായേല്‍ പൊലീസ് വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു.സൈനികവാഹനത്തിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞെന്നാരോപിച്ചായിരുന്നു ഇത്. വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ നഗരപ്രാന്തത്തിലെ ഇസ്‌റായേല്‍ അനധികൃത കുടിയേറ്റ കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

Back to Top