27 Saturday
July 2024
2024 July 27
1446 Mouharrem 20

കേരളത്തില്‍ ആത്മഹത്യകള്‍ പെരുകുന്നത് ഇങ്ങനെയാണ് – ഡോ. പി എന്‍ സുരേഷ് കുമാര്‍

കഴിഞ്ഞ 50 വര്‍ഷമായി ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഭൗതിക സംസ്‌കാരത്തില്‍ അതിവേഗത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ട് സാംസ്‌കാരികമായ മന്ദതയാണ് കേരളത്തില്‍ ദൃശ്യമാകുന്നത്. അതിവേഗത്തിലുള്ള അപൂര്‍ണമായ ആധുനികത കാരണവും പരമ്പരാഗത ജീവിത രീതിയില്‍ നിന്നുള്ള ചുവടുമാറ്റവും കേരളീയ ജീവിതരീതിയെ സംഘര്‍ഷഭരിതമാക്കിയിട്ടുണ്ട്. കുടുംബഘടനയില്‍, സമ്പദ് വ്യവസ്ഥയില്‍, ജീവിതശൈലിയില്‍, ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ എന്നിങ്ങനെ നിരവധി രംഗങ്ങൡലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ഒപ്പം തന്നെ നിരവധി കോട്ടങ്ങളും ഉണ്ടാക്കിയെന്നതിന്റെ ഉത്തമ ഉദാഹണമാണ് കേരളത്തിലെ പെരുകുന്ന ആത്മഹത്യകള്‍
കേരള സമൂഹത്തിലെ സുപ്രധാന സമൂഹ സ്ഥാപനമാണ് കുടുംബം. 1950-കളുടെ അവസാനം നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നയങ്ങള്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയെ പ്രതികൂലമായാണ് ബാധിച്ചത്. പൂര്‍ണമായും കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ ആശ്രയിച്ചിരുന്ന കുടുംബങ്ങള്‍ ഇതോടെ തകര്‍ന്നു. പുതുതലമുറ ഉന്നത വിദ്യാഭ്യാസത്തിലൂടെ നേടിയ സ്വാതന്ത്ര്യം പുതിയ ദര്‍ശനങ്ങള്‍ക്കും കൂട്ടുകുടുംബ വ്യവസ്ഥയുടെ തകര്‍ച്ചക്കും ആക്കം കൂട്ടി. പകരം അണുകുടുംബങ്ങളുടെ ആവിര്‍ഭാവത്തിന് തുടക്കം കുറിച്ചു. കാര്‍ഷിക വൃത്തിയില്‍ നിന്ന് ജോലി തേടി പുറംലോകത്തേക്ക് ചേക്കേറുന്നതും കേരളത്തില്‍ തന്നെ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലെ ഫഌറ്റുകളിലേക്കും, വില്ലകളിലേക്കും ലോഡ്ജ് മുറികളിലേക്കും ചേക്കേറിയതും പുതിയൊരു അണുകുടുംബ സംസ്‌കാരത്തിന് തുടക്കം കുറിച്ചു. അച്ഛന്‍, അമ്മ, കുട്ടികള്‍ എന്നിങ്ങനെ പരിമിതമായി കുടുംബസങ്കല്പം ഒതുങ്ങിയതോടെ കുടുംബത്തിനുള്ളിലും സമൂഹത്തിനുള്ളിലും നേരിട്ടുകൊണ്ടിരിക്കുന്ന സമ്മര്‍ദങ്ങളും പ്രയാസങ്ങളും മറ്റുള്ളവരോട് തുറന്നു പറയാനും, പ്രശ്‌നങ്ങള്‍ പങ്കുവെക്കാനുമുള്ള സാഹചര്യങ്ങള്‍ കുറഞ്ഞു. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കുടുംബകാരണവരുടെ പങ്ക് പരിമിതമായതുകൊണ്ട് സമ്മര്‍ദങ്ങള്‍ കുടുംബനാഥനായ പുരുഷനില്‍ ഒതുങ്ങി. ഇന്ന് കേരളത്തില്‍ 865 ശതമാനത്തോളം അണുകുടുംബങ്ങളാണ്. കുടുംബങ്ങളിലെ സംഘര്‍ഷവും ശൈഥില്യവും വിവാഹബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നത് അണുകുടുംബങ്ങളുടെ പൊതു സ്വഭാവമായിത്തീര്‍ന്നിരിക്കുന്നു.

സാമൂഹ്യ പിന്തുണ സംവിധാനങ്ങളുടെ അഭാവം
കേരളത്തിലെ വലിയൊരു വിഭാഗം പ്രതീക്ഷയോടെ കണ്ടിരുന്ന പല പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും മൂല്യതകര്‍ച്ചയില്‍ പെട്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഇത്തരം പല സാമൂഹ്യ പിന്തുണാ പ്രസ്ഥാനങ്ങളും വ്യക്തികളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ വിമുഖത കാണിച്ചതോടെ വ്യക്തികള്‍ അവരവരിലേക്ക് ചുരുങ്ങുകയും തന്മൂലം കുടുംബവും അതിനുള്ളിലെ വ്യക്തികളും ഒറ്റപ്പെട്ട അവസ്ഥയിലേക്ക് മാറുകയും ചെയ്തു.

വിദ്യാഭ്യാസ രീതിയും നിലവാരവും
പ്രാചീന കാലം മുതല്‍ വിദ്യാഭ്യാസത്തിന് പ്രഥമ സ്ഥാനം കൊടുത്തിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. ഉയര്‍ന്ന സാക്ഷരതാ നിരക്കും, വിദ്യാഭ്യാസ നിരക്കും സൂചിപ്പിക്കുന്നത് ഇതാണ്. എന്നാല്‍ സമീപകാലത്ത് രൂപം കൊണ്ട മത്സരബുദ്ധിയും അയഥാര്‍ഥമായ ജോലിമോഹങ്ങളും, മോഹഭംഗങ്ങളും വൈകാരികമായ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കി. വിദ്യാഭ്യാസത്തിന് സമൂഹത്തിലുള്ള പ്രാധാന്യം മൂലം ഉയര്‍ന്ന വിദ്യാഭ്യാസം, കുടുംബത്തിന്റെ അഭിമാനം നിലനിര്‍ത്താനുള്ള മാര്‍ഗമായി മാറി. മൊത്തം കുടുംബത്തിന്റെ ഏക ഉത്തരവാദിത്തം കുട്ടികളുടെ വിദ്യാഭ്യാസത്തിലേക്ക് കേന്ദ്രീകരിക്കുകയും തന്മൂലം കുടുംബത്തിന്റെ മൊത്തം പ്രതീക്ഷ ചുമലിലേറ്റി വരേണ്ടിവന്ന കുട്ടി സമ്മര്‍ദത്തിലാവുകയും ചെയ്തു. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ സമ്മര്‍ദം വര്‍ധിച്ചതോടെ ഈ മേഖലയിലും വൈകാരിക സംഘര്‍ഷങ്ങള്‍ രൂക്ഷമായി. വിവിധ പരീക്ഷാഫലപ്രഖ്യാപന വേളയില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നത് എന്തൊരു അര്‍ഥശൂന്യതയാണ് നമ്മുടെ വിദ്യാഭ്യാസരീതി കുട്ടികള്‍ക്ക് നല്‍കുന്നത് എന്നതിനും ഉത്തമോദാഹരണമാണ്.

തൊഴിലിന് വേണ്ടി അന്യനാടുകളിലേക്കുള്ള കുടിയേറ്റം
കേരളത്തില്‍ കാര്‍ഷിക തകര്‍ച്ച ഉണ്ടായപ്പോള്‍ അതിനനുസൃതമായ വ്യവസായ വത്കരണം നടക്കാതിരിക്കുന്നത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. 1970 കളുടെ തുടക്കത്തില്‍ കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്കുണ്ടായ തൊഴിലന്വേഷകരുടെ പ്രവാഹം ഇതിന്റെ തുടര്‍ച്ചയാണ്. ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിലേക്ക് ഒഴുകിയെത്തിയ വിദേശ പണം കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ താല്‍ക്കാലികമായി പുഷ്ടിപ്പെടുത്തി. സമൂഹത്തിന്റെ സലര്‍വമേഖലകളിലും ഗള്‍ഫ് പണത്തിന്റെ ചലനങ്ങള്‍ കണ്ടുതുടങ്ങി. പക്ഷേ, ഒരു തരത്തില്‍ ഇത് ധനികര്‍ കൂടുതല്‍ ധനികരാവാനും ദരിദ്രര്‍ ദരിദ്രരാവാനുമാണ് സഹായിച്ചത്. ഗള്‍ഫ് പണത്തിന്റെ ഒഴുക്കില്‍ ധാരാളം ഇടത്തരക്കാര്‍ സാമ്പത്തികമായി ഉയര്‍ച്ച പ്രാപിച്ചു. എന്നാല്‍ ഈ താല്‍ക്കാലിക ഉയര്‍ച്ച അധിക നാള്‍ നീണ്ടുനിന്നില്ല. ഗള്‍ഫിലെ ജോലിസാധ്യത മങ്ങുകയും ഉള്ള ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സ്ഥിതി വന്നപ്പോള്‍ പുതുതായി സാമ്പത്തിക വളര്‍ച്ച നേടിയവര്‍ക്ക് ജീവിതനിലവാരം പിടിച്ചുനിര്‍ത്താന്‍ ബുദ്ധിമുട്ടായി. താഴ്ന്ന വരുമാനക്കാരേയും ഇടത്തട്ടുകാരനേയുമാണ് ഈ പ്രശ്‌നം രൂക്ഷമായി ബാധിച്ചത്. വീടു പുലര്‍ത്താന്‍ അന്യദേശങ്ങളില്‍ കഴിയേണ്ടിവരുന്നവരുടെ അഭാവം ഇവരുടെ കുടുംബബന്ധങ്ങളില്‍ വരുത്തുന്ന താളപ്പിഴകള്‍ ചെറുതല്ല. കേരളത്തില്‍ ആത്മഹത്യാപ്രവണത വര്‍ധിക്കുവാന്‍ ഇവ ഒരു പ്രധാന കാരണമാണ്.

ഉപഭോഗ സംസ്‌കാരം
ഗള്‍ഫ് നാടുകളില്‍ നിന്നെത്തിയ പണം ജനങ്ങളുടെ ക്രയവിക്രയ ശേഷി വര്‍ധിപ്പിച്ചു എന്നു മാത്രമല്ല, അന്ധമായ വിദേശവത്ക്കരണത്തിനും തന്മൂലം നമ്മുടെ നാടിന്റെ തനതായ സാംസ്‌കാരിക പാരമ്പര്യത്തിനു മൂല്യച്യുതി വരുത്തുകയും ചെയ്തു. സ്വന്തമായി അധ്വാനിക്കാതെ ഏതു സാധനവും എന്ത് വിലയും കൊടുത്ത് വാങ്ങിക്കൂട്ടുക എന്നത് മലയാലിയുടെ ജീവിതശൈലിയായി മാറിക്കഴിഞ്ഞു. ഇങ്ങനെ കൊഴുപ്പിക്കുവാന്‍ സ്വര്‍ണം മുതല്‍ ഇലക്‌ട്രോണിക് സാമഗ്രികളുടെയും ആഡംബര കാറുകളുടെയമടക്ക് ബഹുരാഷ്ട്ര / ദേശീയ കമ്പനികളുടെ മികച്ച കമ്പോളമായി കേരളം മാറി. ഇതില്‍ കൈ കോര്‍ക്കാന്‍ തുച്ഛമായ വരുമാനമുള്ളവര്‍ക്കും സ്ഥിരമായ വരുമാനമുള്ളവര്‍ക്കും ഇതേ കമ്പനികളും, ലോണുകളും കൊട്ടിഘോഷിക്കുന്ന ‘0’ ശതമാന പലിശ നിരക്ക് വായ്പാവ്യവസ്ഥയും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രത്യേക മുതല്‍ മുടക്കൊന്നുമില്ലാതെ തന്നെ വാങ്ങിക്കാം എന്ന സ്ഥിതി സംജാതമാക്കി. 80 കളിലും 90 കളിലുമായി സംഭവിച്ച മാധ്യമങ്ങളുടെ വ്യാപനവും ഇന്റര്‍നെറ്റിന്റെ സ്വാധീനവും ലോകത്തിലെവിടെയുമുള്ള ഉല്പന്നങ്ങളെ കേരളീയര്‍ക്ക് നിത്യപരിചിതമാക്കി. ഉയര്‍ന്ന ജീവിതനിലവാരം എത്തിപ്പിടിക്കാനുള്ള ആഗ്രങ്ങള്‍ക്ക് പരിധിയില്ലാതായതോടെ മലയാളികള്‍ വീടുവിറ്റുപോലും ആഢംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടുവാനും, സ്വകാര്യ ധനസ്ഥാപനങ്ങളില്‍ ഉയര്‍ന്ന പലിശക്കുപോലും കടമെടുക്കുകയും അത് തിരിച്ചടയ്ക്കാനാകാതെ കടക്കെണിയില്‍ അകപ്പെടുകയും ചെയ്തു. സാമ്പത്തിക പരാധീനതമൂലം ആത്മഹത്യ ചെയ്തു എന്ന് പത്രമാധ്യമങ്ങളില്‍ ലളിതവത്ക്കരിക്കപ്പെട്ട് നാം വായിക്കുന്ന ആത്മഹത്യകളുടെ പിന്നാമ്പുറ വിശേഷണങ്ങള്‍ ഒരുപക്ഷേ ഇതൊക്കെയാവാം.
ബഹുജന മാധ്യമങ്ങളുടെ വ്യാപനവും സ്വാധീനവും കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്കും, വിദ്യാഭ്യാസ നിരക്കും ബഹുജനമാധ്യമങ്ങളുടെ പ്രചാരം വേഗത്തിലാക്കി. പത്രങ്ങളുടെയും മാസികകളുടെയും സര്‍ക്കുലേഷന്‍ വര്‍ധനവിനോടൊപ്പം 80 കളില്‍ ടെലിവിഷനും കേരളത്തില്‍ കടന്നുവന്നു. 90കളോടെ കേബിള്‍ ടിവിയും കേരളത്തില്‍ വ്യാപകമായി. 2000ത്തോടെ ലോകത്തിലെവിടെയുമുള്ള ചാനലുകള്‍ വീക്ഷിക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞു. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെയും സ്വാധീനവും ഇതിനൊക്കെ പുറമെയാണ്. സിനിമ അതിന്റെ ആരംഭം മുതലേ ജനപ്രിയ മാധ്യമമെന്ന നിലയില്‍ പ്രഥമ സ്ഥാനത്താണ്. ജീവിതത്തെയും ആത്മഹത്യയെയും ആദര്‍ശവത്ക്കരിച്ചു കൊണ്ടുള്ള സിനിമയും, സാഹിത്യവും നേടുന്ന വ്യാപകമായ ജനപ്രീതി ദുര്‍ബലമായി കൊണ്ടിരിക്കുന്ന സാമൂഹിക ശക്തിയെയാണ് കാണിക്കുന്നത്. തങ്ങളുടെ മരണത്തിലൂടെ ആത്മഹത്യയെ ആദര്‍ശവല്ക്കരിച്ചവരാണ് ഇടപ്പള്ളി രാഘവന്‍ പിള്ളയും കഥാകാരി രാജലക്ഷ്മിയും നന്തനാരും, ടി പി കിഷോറും, സുബ്രഹ്മണ്യദാസും. ആത്മഹത്യയല്ലാതെ ജീവിതത്തില്‍ മറ്റൊരു വഴിയില്ല എന്ന് മരണത്തലൂടെ പ്രഖ്യാപിച്ച സിനിമാ നടികളാണ് വിജയശ്രീയും, ശോഭയും, സില്‍ക്ക് സ്മിതയും. അവര്‍ക്ക് ലഭിച്ച മാധ്യമ ശ്രദ്ധകൊണ്ടുതന്നെ ആത്മഹത്യയുടെ കാര്യത്തില്‍ മികച്ച മാതൃകയായി അവര്‍ മലയാളി മനസ്സില്‍ നിറയുന്നു.

തൊഴിലില്ലായ്മ
സാക്ഷരതയിലും അഭ്യസ്ഥ വിദ്യരിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും ഏകദേശം അഞ്ച് ദശലക്ഷത്തോലം തൊഴിലന്വേഷകര്‍ കേരളത്തില്‍ ഉണ്ടെന്നതാണ് കണക്ക്. ആര്‍ജിച്ച വിദ്യാഭ്യാസത്തിന് അനുസരിച്ച് തൊഴില്‍ ലഭിക്കാത്തതും കേരളത്തിലെ യുവാക്കളെ നിരാശരാക്കുന്നു. അതോടൊപ്പം തന്നെ കാര്‍ഷിക മേഖലയിലും പരമ്പാഗത തൊഴില്‍ മേഖലയിലും ഉള്ള താല്പര്യക്കുറവും ഗള്‍ഫ് നാടുകളില്‍ നിന്നും തൊഴിലില്ലാതെ തിരിച്ചുവരുന്നവരുടെ എണ്ണവും കണക്കാക്കിയാല്‍ ദിനം തോറും തൊഴില്‍ രഹിതരുടെ എണ്ണം ഭീമമായി കൂടിവരുന്നതായി കാണുന്നു. നമ്മുടെ സേവനമേഖലയിലെ പരിമിതമായ അവസരങ്ങള്‍ കൊണ്ട് നികത്താവുന്ന വിടവല്ല ഇത് എന്നോര്‍ക്കണം. സാമ്പത്തിക പ്രതിസന്ധിക്കപ്പുറം ഗുരുതരമായ ജീവിത പ്രതിസന്ധിയിലേക്കാണ് ഈ അവസ്ഥ കേരളത്തിലെ ജനതയെ കൊണ്ടെത്തിക്കുന്നത്.

മദ്യാസക്തി
ഏറ്റവും ഉയര്‍ന്ന മദ്യാസക്തി പ്രകടിപ്പിക്കുന്ന സമൂഹമാണ് കേരളത്തിലേത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നതിന് പകരം മദ്യത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നിലയിലെത്തിയിട്ടുണ്ട് നമ്മുടെ ജനതയുടെ മദ്യാസക്തി. ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ആളോഹരി പ്രതിവര്‍ഷ മദ്യ ഉപയോഗം 8.3 ലിറ്ററാണ്. നമ്മുടെ സംസ്ഥാന ജനസംഖ്യയില്‍ 15 ശതമാനം പേരെങ്കിലും സ്ഥിരമായി മദ്യം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അമിത മദ്യപാനം ചികിത്സയര്‍ഹിക്കുന്ന രോഗമാണെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. ഇത്തരക്കാരില്‍ 100 ല്‍ 15 പേരെങ്കിലും ആത്മഹത്യ ചെയ്യുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യാസക്തര്‍ ചെറുപ്പക്കാരാണെന്നതും ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണെന്നതും ആത്മഹത്യ ചെയ്യുന്ന സമയത്ത് ബഹുഭൂരിപക്ഷവും മദ്യം കഴിച്ചിരുന്നു എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ട കാര്യങ്ങളാണ്. മദ്യം തലച്ചോറിലെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും തലച്ചോറിലെ സിറടോണിന്റെ അളവ് കുറയ്ക്കുകയും ചെയ്യുമ്പോള്‍ ആത്മഹത്യാവാസന ഉടലെടുക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ കുടുംബ ആത്മഹത്യകളുടെയും സ്ത്രീകളുടെ ആത്മഹത്യകളുടെയും കാരണങ്ങള്‍ അവലോകനം ചെയ്യുമ്പോഴും ഭര്‍ത്താവിന്റെ അമിത മദ്യപാനമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് കേരളത്തില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുുന്നു. ചുരുക്കത്തില്‍ കുടുംബ ബന്ധങ്ങളുടെ ശൈഥില്യത്തിലേക്കും അരാജകത്വത്തിലേക്കുമാണ് അമിത മദ്യപാന പ്രവണത കൊണ്ടെത്തിക്കുന്നത്.

ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം
വികസിത രാജ്യങ്ങളോട് കിടപിടിക്കുമാറ് കേരള ജനതയുടെ ആയുര്‍ദൈര്‍ഘ്യം ഇന്ന് 70 വയസ്സിന് മേലെയാണ്. എന്നാല്‍ വാര്‍ധക്യത്തില്‍ പിടിപെടുന്ന രോഗങ്ങളെയും മറ്റു സാമൂഹ്യ മാനസിക പ്രശ്‌നങ്ങളെയും കണ്ടുപിടിക്കാനും പരിഹരിക്കാനുമുള്ള വിഭവ ശേഷിയോ, പരിജ്ഞാനമോ ഇന്നും കേരളം ആര്‍ജിച്ചിട്ടില്ല. മാത്രമല്ല, ഇവര്‍ക്കു വേണ്ട ശുശ്രൂഷയും പരിരക്ഷയും ഇന്നത്തെ അണുകുടുംബങ്ങളില്‍ നിന്നും ഇവര്‍ക്ക് കിട്ടുന്നില്ല. വിലക്കയറ്റം മൂര്‍ധന്യാവസ്ഥയില്‍ എത്തിയതോടെ സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്തവിധം വിലകൂടിയതായിപ്പോയി ഇന്നത്തെ ആരോഗ്യമേഖല. വാര്‍ധക്യത്തില്‍ ഉണ്ടാകാവുന്ന വിഷാദരോഗം, റിട്ടയര്‍മെന്റ്, കാന്‍സര്‍ എന്നിവ, ഉറ്റവരുടെയും ഉടയവരുടെയും മരണം, മക്കള്‍ ജോലിക്കായി വീടുവിട്ടുപോകുക എന്നിവ വൃദ്ധജനങ്ങളില്‍ ആത്മഹത്യാപ്രവണത വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ മേഖലയിലെ വൃദ്ധപരിപാലന കേന്ദ്രങ്ങളുടെ അഭാവവും, കുടുംബത്തിലെ ഒറ്റപ്പെടലും ആത്മഹത്യാ പ്രവണതക്ക് ആക്കം കൂട്ടുന്നു. ചുരുക്കത്തില്‍ ആയൂര്‍ദൈര്‍ഘ്യം ഉറപ്പാക്കുന്നതിനോടൊപ്പം ദീര്‍ഘകാലം ജീവിച്ചിരിക്കുന്നവര്‍ക്ക് ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കുന്നതില്‍ നമുക്ക് നേരിട്ട പരാജയം സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

ആഗോളവത്കരണം
1990-കളോടെ കേരളത്തില്‍ ഉണ്ടായ സാമ്പത്തിക പരിഷ്‌ക്കരണവും അത് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും ആത്മഹത്യാ നിരക്കിലുള്ള വര്‍ധനവും തമ്മില്‍ പ്രകടമായ ബന്ധമുണ്ട്. കാര്‍ഷിക മേഖലയിലും, തോട്ടം മേഖലയിലും, പരമ്പരാഗത വ്യവസായ മേഖലകളിലും വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ ചൂണ്ടിക്കാണിക്കുന്നത് ഈ മേഖലകളില്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന വിവിധ നയങ്ങളുടെ പരാജയത്തെയാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും സ്വകാര്യ മേഖല പിടിമുറുക്കിയതോടെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്ത വിധം ദുരിതമേറിയതായി മാറിയിട്ടുണ്ട് ജീവിതം. അനുദിനം വര്‍ധിച്ചുവരുന്ന പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള സാമ്പത്തിക അന്തരവും ആഡംബര ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശവും യാഥാര്‍ഥ്യവും തമ്മിലുള്ള സംഘര്‍ഷം ആത്മഹത്യയെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള എളുപ്പമാര്‍ഗമായി കണക്കാക്കാന്‍ കേരളീയ കുടുംബങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു.
ഒറ്റക്കുള്ള ആത്മഹത്യകളില്‍നിന്ന് സമീപകാലങ്ങളില്‍ കൂട്ട ആത്മഹത്യ/കുടുംബ ആത്മഹത്യകളിലേക്കുള്ള ചുവടുമാറ്റം സാമ്പത്തിക നവീകരണത്തിന്റെയും സാംസ്‌കാരിക മൂല്യച്യുതിയുടെയും മാധ്യമങ്ങള്‍ മനുഷ്യമനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നതിന്റെയും ഉപോല്പന്നമായി കണക്കാക്കാം. സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോരാട്ടത്തിന്റെ ഫലമായി നടപ്പാക്കപ്പെട്ട സാമൂഹ്യ സുരക്ഷാപദ്ധതികള്‍ ദുര്‍ബലമാകുകയും ജനങ്ങള്‍ ആശയര്‍പ്പിച്ചിരുന്ന ബഹുജന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുമടങ്ങുന്ന സാമൂഹ്യ നിര്‍മിതികള്‍ അവരവരുടെ പങ്ക് ശരിയായ വിധം നിര്‍വഹിക്കാതിരിക്കുകയും ചെയ്തതോടെ ഭൂരിപക്ഷ ജനങ്ങളുടെയും ജീവിതം നിലനില്പിനുള്ള പോരാട്ടമായി മാറിയിരിക്കുന്നു. കുടുംബബന്ധങ്ങളിലെ ശൈഥില്യങ്ങളും വ്യക്തിജീവിത സംഘര്‍ഷങ്ങളും കൂടി ഈ പോരാട്ടത്തിന്റെ ഭാഗമാകുമ്പോള്‍ ആത്മഹത്യ ഒരുപക്ഷേ ഇതില്‍ നിന്നെല്ലാമുള്ള ഒളിച്ചോട്ടമായോ മറിച്ച് വിജയമായോ കണക്കാക്കാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x