23 Thursday
October 2025
2025 October 23
1447 Joumada I 1

കുതന്ത്രങ്ങള്‍ക്കെതിരെ  ഒന്നിച്ചു നില്‍ക്കണം  മനോജ്- കോഴിക്കോട്

ബി ജെ പിയുടെ എന്‍ ആര്‍ സി കുതന്ത്രങ്ങളെ തളയ്ക്കാന്‍ ദീര്‍ഘ വീക്ഷണമുള്ള നീക്കങ്ങള്‍ കൂടിയേ തീരൂ. കേന്ദ്രവും സംസ്ഥാനങ്ങളും ബന്ധിക്കപ്പെട്ടിരിക്കുന്നത് ഭരണഘടനയിലൂടെയാണ്. അതിനെ നശിപ്പിച്ചുകൊണ്ടുള്ള ഒരു നീക്കം കേന്ദ്രം നടത്തുമ്പോള്‍ കേന്ദ്ര  സംസ്ഥാന ബന്ധം വിച്ഛേദിക്കപ്പെടുന്നു.  ബി ജെ പിയും ആര്‍ എസ് എസും ഒന്നു തന്നെയാണ്. ആര്‍ എസ് എസ്സിനെ കുറ്റപ്പെടുത്തി ബി ജെ പിയെ നല്ലതാക്കാന്‍ നോക്കേണ്ട. ആര്‍ എസ് എസ്സിന്റെ രാക്ഷസ രാഷ്ട്രീയ പാര്‍ട്ടിയാണ് ബി ജെ പി. ഹിന്ദു വിശ്വാസപ്രകാരം രാക്ഷസന്‍ ലോകത്ത് നാശം വിതയ്ക്കുന്നവരാണ്. അവരില്‍ നിന്നും ഒരു നന്മയും നിങ്ങള്‍ പ്രതീക്ഷിക്കേണ്ട. അങ്ങനെ ബി ജെ പി യെ രാക്ഷസനായി മനസ്സിലാക്കുക. ഹിന്ദു മതത്തില്‍ പറയുന്ന സര്‍വ നന്മകളെയും തളിപ്പറയുന്നവരും അതിന് വിപരീതം പ്രവര്‍ത്തിക്കുന്നവരുമാണ് ബി ജെ പിക്കാര്‍. അതുകൊണ്ട് അവരെ ഹിന്ദുവിന്റെ പ്രതിനിധിയായി കാണാന്‍ സാധിക്കില്ല. മറിച്ച് ഹിന്ദുമതത്തെ അവഹേളിക്കുന്നവരും നശിപ്പിക്കുന്നവരുമാണ് യഥാര്‍ഥത്തില്‍ ബി ജെ പിക്കാര്‍. അവര്‍ പിന്‍പറ്റുന്ന മനുസ്മൃതി ഹിന്ദു മത ഗ്രന്ഥത്തിന്റെ അടിസ്ഥാന വേദങ്ങളുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ ബി ജെ പി യുടെ തനിനിറം ലോകത്തിന് കാണിച്ചുകൊടുക്കുക. വര്‍ഗീയമായി ചിന്തിക്കുന്ന ബി ജെ പി മുസ്‌ലിംകളെ ഉന്മൂലന നാശം ചെയ്യാന്‍ വേണ്ടി തടവറകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഭാരതീയ ജനത സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ്. മനസ്സില്‍ ഭീകരതയും കടുത്ത വിദ്വേഷവും കൊണ്ടുനടക്കുന്ന ബി ജെ പി വര്‍ഗീയതയുടെ മൂര്‍ത്തി രൂപമായി വെളിപ്പെട്ടിരിക്കുന്നു. ഇവരുടെ പൈശാചിക മനോഭാവത്തിനു മുമ്പില്‍ ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാര്‍ പോലും തലതാഴ്ത്തിപ്പോകും. ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജി നയിച്ച ഉപരോധം ബി ജെ പിക്കെതിരെ ഭാരത ജനത നടത്തേണ്ടിയിരിക്കുന്നു. ഒരു ഇടപാടിലും അവരെ കൂട്ടാതിരിക്കുകയും, ഒരു സഹായവും അവരോട് ചെയ്യാതിരിക്കുകയും വേണം. ഭാരതം എന്നും മതേതര രാഷ്ട്രമായിരുന്നു. അത് ഇന്നും ഭാവിയിലും അങ്ങനെ തന്നെയായി തുടരണം. അതിനെതിരെ ബി ജെ പി നടത്തുന്ന നീക്കങ്ങളെ സര്‍വ ശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുന്നവരില്‍ മുമ്പില്‍ നില്‍ക്കുന്നവര്‍ ഇവിടത്തെ ഹിന്ദുക്കള്‍ തന്നെയാണ്. ബി ജെ പിക്കാര്‍ ഹിന്ദുമതം പ്രതിനിധാനം ചെയ്യുന്നവരല്ല എന്ന് അവര്‍ ഇതിനകം മനസ്സിലാക്കി കഴിഞ്ഞു. ബി ജെ പിക്കാര്‍ പ്രതിനിധാനം ചെയ്യുന്നത് സവര്‍ക്കര്‍ തുടങ്ങിയ ആര്‍ എസ് എസ് കുടില ചിന്തകള്‍ മാത്രമാണ്. അത് രാഷ്ട്രത്തെയും ജനതയെയും നാശത്തിലേക്കാണ് നയിക്കുക. മറിച്ച് പുരോഗതിയിലേക്കല്ല എന്നും അവര്‍ ഇപ്രകാരം മനസ്സിലാക്കി കഴിഞ്ഞു.

Back to Top