18 Friday
April 2025
2025 April 18
1446 Chawwâl 19

കശ്മീരും പൗരന്മാരും സാജി, കോഴിക്കോട്

കശ്മീരും പൗരന്മാരും സാജി, കോഴിക്കോട് ഭരണഘടന യിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷമുള്ള ജമ്മു കാശ്മീരിലെ അവസ്ഥ വളരെ ദയനീയമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ പറഞ്ഞത് അവിടെ ജനങ്ങളുടെ സ്ഥിതി മോശമാണെന്നും പ്രതികൂലാവസ്ഥയിലാണ് എന്നുള്ളതുമാണ്. മനുഷ്യാവകാശ ധ്വംസനത്തിനെതിരെ മൗനം പാലിക്കാന്‍ അവര്‍ക്കാവില്ല എന്നുള്ളതുകൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്. ജമ്മു കാശ്മീരിലെ സ്ഥിതി സാധാരണ നിലയിലായി എന്നു ബി ജെ പി സര്‍ക്കാര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മെര്‍ക്കലിന്റെ ഈ പ്രസ്താവന. കാശ്മീര്‍ ശാന്തമാണെന്ന് ലോകത്തോട് പ്രഖ്യാപിക്കാന്‍ ബി ജെ പി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത യൂറോപ്യന്‍ പാര്‍ലമന്റെ് മെമ്പര്‍മാരുടെ സന്ദര്‍ശനം പരിഹാസ്യമായിത്തീര്‍ന്നത് ലോകം കണ്ടു. അതിനെതിരെ ഫിന്‍ലാന്റ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത് ഇന്ത്യയില്‍ നിന്നുള്ള ഒരു സംഘടനയോ, രാഷ്ട്രീയ കൂട്ടായ്മയോ കാശ്മീരിലെ ഇപ്പോഴുള്ള അവസ്ഥ പഠിക്കാന്‍ പോകണം എന്നായിരുന്നു. സ്വന്തം രാജ്യത്തെ സ്ഥിതി അറിയാനും അവരെ സഹായിക്കാനും അന്യനാട്ടുകാരേക്കാള്‍ ബാധ്യതപ്പെട്ടവര്‍ സ്വന്തം നാട്ടുകാര്‍ തന്നെയാണ്. അതിനാല്‍ രാഷ്ട്രീയ, മത, സാമൂഹിക നേതാക്കളുടെ കൂട്ടായ്മയില്‍ കാശ്മീരിലേക്ക് ഒരു യാത്ര സംഘടിപ്പിക്കുന്നത് അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണ്. ബി ജെ പി സര്‍ക്കാറിന്റെ രാഷ്ട്രീയ അജണ്ടയും അപക്വതയും ഒരു വിശാല ജനവിഭാഗത്തിന്റെ ദുരിതത്തിന് കാരണമായിക്കൂടാ. ഇതുമൂലം ആ ജനതയ്ക്ക് അനുഭവിക്കേണ്ടി വന്ന നഷ്ടങ്ങളുടെയും ജീവഹാനിയുടെയും കണക്കെടുക്കാനും പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനും ഈയൊരു യാത്രക്ക് സാധിക്കേണ്ടതുണ്ട്. പാര്‍ലമെന്റിന്റെ കൂട്ടായ തീരുമാനത്തിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനു പകരം ഒറ്റയടിക്ക് ആരും അറിയാതെ ഭീകതരയുടെ പേരു പറഞ്ഞ് ഒരു നടപടിക്കു തുനിയുന്നത് ഒരു നിശ്ചിത താല്‍പര്യമല്ലാതെ മറ്റൊന്നുമല്ല എന്നുള്ളത് ആര്‍ക്കും വ്യക്തമാകുന്നതാണ്. അതിനെതിരെ രാഷ്്ട്രീയ, മത നേതാക്കള്‍ മൗനം പാലിക്കുന്നത് ഭൂഷണമല്ല. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താനും അതിനെതിരെയുള്ള നീക്കങ്ങള്‍ ആരില്‍ നിന്നായാലും തടയാനും ഭരണഘടന നമ്മെ അനുവദിക്കുന്നു.

Back to Top