4 Wednesday
February 2026
2026 February 4
1447 Chabân 16

ഐ എസ് തലവന്‍ ബഗ്ദാനി കൊല്ലപ്പെട്ടതായി ട്രംപ്

അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി യു.എസ് സൈനികനടപടിക്കിടെ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ശനിയാഴ്ച രാത്രി സിറിയയില്‍ നടത്തിയ പ്രത്യേക സൈനികാക്രമണത്തിനിടെ ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് വാഷിങ്ടണില്‍ അറിയിച്ചു. പിടിക്കപ്പെടുമെന്നായപ്പോള്‍ ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ട്രംപ് വിവരിച്ചു.
”പ്രത്യേക ദൗത്യസംഘത്തിലെ കമാന്‍ഡോകളായ ഡെല്‍റ്റ ഫോഴ്‌സാണ് ആക്രമണം നടത്തിയത്. കമാന്‍ഡോ നീക്കത്തിന് മുന്നില്‍പെട്ട ബഗ്ദാദി തന്റെ മൂന്നു കുട്ടികളുമായി ഒരു തുരങ്കത്തിനകത്തേക്കു കടന്നു. അവിടെവെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു കുട്ടികളും കൊല്ലപ്പെട്ടു
” ഇന്ത്യന്‍സമയം വൈകീട്ട് ആറരക്ക് ട്രംപ് വിഡിയോ വഴി പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.സൈനികനടപടികള്‍ താന്‍ തത്സമയം വീക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഹീറോ ആയല്ല, ഭീരുവായാണ് ബഗ്ദാദി മരിച്ചത്. മരണ സമയത്ത് ഉറക്കെ നിലവിളിക്കുകയായിരുന്നു. ഐ.എസില്‍ ചേരാന്‍ പോകുന്നവര്‍ ഇതും ഓര്‍ക്കണം. യുഎസിന്റെ ഭാഗത്ത് ആള്‍നാശമൊന്നുമില്ലെന്നും ട്രംപ് വ്യക്തമാക്കി. ബഗ്ദാദിയെ കൊലപ്പെടുത്താന്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കിയതിന് റഷ്യ, തുര്‍ക്കി, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കും സിറിയന്‍ കുര്‍ദുകള്‍ക്കും ട്രംപ് അഭിനന്ദനം അറിയിച്ചു. രണ്ടാഴ്ച മുമ്പ് പദ്ധതിയിട്ട നീക്കങ്ങളാണ് ഇപ്പോള്‍ ലക്ഷ്യം കണ്ടതെന്നും ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ‘ലൈവ്’ ആയി ട്രംപ് ആക്രമണം കണ്ടിരുന്നു.നേരത്തേ, ‘വലിയൊരു കാര്യം സംഭവിച്ചിരിക്കുന്നു’ എന്ന ട്രംപിന്റെ ട്വീറ്റും ഞായറാഴ്ച രാവിലെ ഒമ്പതിന് ട്രംപ് വളരെ വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് വൈറ്റ് ഹൗസിന്റെ അറിയിപ്പും വന്നിരുന്നു. ഇതിനു പിറകെ ബഗ്ദാദിയുടെ മരണം ചില അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുകയുമുണ്ടായി.
എട്ടുവര്‍ഷം മുമ്പാണ് അമേരിക്ക ബഗ്ദാദിയെ ഭീകരനായി പ്രഖ്യാപിക്കുന്നത്. ഇയാളുടെ തലക്ക് 10 മില്യണ്‍ ഡോളറും പ്രഖ്യാപിച്ചിരുന്നു

Back to Top