ഉക്രെയ്ന്‍ സംഘര്‍ഷാവസ്ഥ ആഗോള ദക്ഷിണ രാഷ്ട്രങ്ങള്‍ക്ക് ഒരു അവസരമാണോ?
ജോമോ ക്വാമേ സുന്ദരം / ടി കെ രാജലക്ഷ്മി
ഖസാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ അഡൈ്വസറും മലേഷ്യന്‍ അക്കാദമി ഓഫ് സയന്‍സ് ഫെലോയും യൂനിവേഴ്‌സിറ്റി ഓഫ് മലായയിലെ റിട്ട. പ്രൊഫസറുമാണ് ജോമോ ക്വാമേ സുന്ദരം (ജോമോ കെ എസ്). സാമ്പത്തിക വികസന വിഭാഗത്തിലെ യു എന്‍ അസി. സെക്രട്ടറി, ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ അസി. ഡയറക്ടര്‍ ജനറല്‍, ആഗോള സാമ്പത്തിക വികസന സംഘടനയുടെ സ്ഥാപകന്‍, മലേഷ്യന്‍ സാമൂഹിക ശാസ്ത്ര സംഘടനയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. നൂറോളം പുസ്തകങ്ങളുടെ എഡിറ്ററും രചയിതാവുമാണ്. സാമ്പത്തികരംഗത്തെ സംഭാവനകള്‍ക്ക് 2007-ല്‍ വാസിലി ലിയോന്റിഫ് പുരസ്‌കാരത്തിന് അര്‍ഹനായി. ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ ആഗോള ദക്ഷിണ രാജ്യങ്ങളില്‍ ഉണ്ടായ അനന്തരഫലങ്ങളെക്കുറിച്ച് ഫ്രണ്ട്‌ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍.
? ഉക്രെയ്ന്‍ സംഘര്‍ഷാവസ്ഥ ആഗോള സമ്പദ്ഘടനയില്‍ ഉണ്ടാക്കിയ സാഹചര്യം താല്‍ക്കാലിക സമ്മര്‍ദം മാത്രമാണോ? അതോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമോ?
പലതിനും മാറ്റം സംഭവിച്ചേക്കാം. പക്ഷേ, കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി തുടരുന്ന അമേരിക്കന്‍ ആധിപത്യത്തിനു ശേഷം സുദീര്‍ഘമായ മറ്റൊരു ശീതയുദ്ധത്തിന്റെ തുടക്കം കുറിക്കലിന് നമ്മള്‍ സാക്ഷ്യം വഹിച്ചേക്കാം. ആഗോള സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള മിഖായേല്‍ ഗോര്‍ബച്ചേവിന്റെ പരിശ്രമങ്ങളും അന്തര്‍ദേശീയ സഹകരണവും കൃത്യമായ ഒരു രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു. പക്ഷേ, സോവിയറ്റ് യൂനിയന്റെയും അതിന്റെ ഭീഷണി മൂലം നാറ്റോ സഖ്യത്തെ വിപുലീകരിക്കുന്നതിന്റെയും തകര്‍ച്ചയെ തുടര്‍ന്ന് 1990-കളില്‍ തന്നെ രൂപംകൊണ്ട അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകത്തോടെ ഈ ശ്രമങ്ങള്‍ വിഫലമായിത്തീര്‍ന്നു.
ബഹുമുഖ വാദവും തുടര്‍ന്ന് രണ്ടാം ലോകമഹായുദ്ധകാലാനന്തരം രൂപംകൊണ്ട, മുഖ്യമായും യു എന്നുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും യു എസ്-നാറ്റോ താല്‍പര്യങ്ങളെ സഹായിക്കുന്നതുവരെ ക്ഷയിച്ചുകൊണ്ടേയിരുന്നു. അതിനിടെ റഷ്യക്കും സഖ്യകക്ഷികള്‍ക്കും എതിരെയുള്ള വിലക്കുകള്‍ ആഗോള വാണിജ്യ സഹകരണരംഗത്തെ തടസ്സപ്പെടുത്തി. നാം ഇന്ന് ജീവിക്കുന്നത് സൈനികവത്കരിക്കപ്പെട്ട സ്തംഭനാവസ്ഥയുടെ കാലത്താണ്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സമ്പന്ന രാജ്യങ്ങളില്‍ യഥാര്‍ഥ വേതനം കുറഞ്ഞതോടെ വ്യാപാര ഉദാരവത്കരണം വലിയതോതില്‍ അവസാനിച്ചു. എന്നിരുന്നാലും, സാമ്പത്തിക ആഗോളവത്കരണം സമ്മിശ്ര പ്രത്യാഘാതങ്ങളോടെ തുടര്‍ന്നു. ആഗോള ദക്ഷിണ രാജ്യങ്ങളില്‍ അസമത്വങ്ങള്‍ ഉയരുമ്പോഴും പല ഏഷ്യന്‍ വികസ്വര രാജ്യങ്ങളും വളര്‍ന്നു. പഴഞ്ചന്‍ ജനകീയവാദത്തെയും ബഹുവര്‍ഗ ജനകീയ മുന്നണികളെയും പുരോഗമന സാമ്രാജ്യത്വവിരുദ്ധരെയും പിന്തള്ളിക്കൊണ്ട് എല്ലായിടത്തുമുള്ള അവസരവാദ രാഷ്ട്രീയക്കാര്‍ വംശീയ ജനകീയവാദത്തെ പുല്‍കി. പലപ്പോഴും അവര്‍ ജിംഗോയിസ്റ്റ് തീവ്രദേശീയവാദ വാചാടോപങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നു.
2008-09ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പാരമ്പര്യേതര പണനയങ്ങള്‍ക്ക് അനുകൂലമായ സാമ്പത്തിക ശ്രമങ്ങള്‍ പെട്ടെന്ന് ഉപേക്ഷിച്ചു. അളവ് ലഘൂകരിക്കല്‍, ട്രഷറി ബോണ്ടുകള്‍ ബാക്കി രാജ്യങ്ങള്‍ക്ക് വിറ്റ് അനിശ്ചിതമായി വായ്പ നല്‍കാനുള്ള യുഎസിന്റെ ‘അധികമായ കുത്തകാവകാശം’ തുടങ്ങിയവ അവസാനിച്ചപ്പോള്‍ അര നൂറ്റാണ്ട് മുമ്പ് ബ്രെട്ടന്‍വുഡ്‌സ് സമ്പ്രദായം നിക്‌സണ്‍ അവസാനിപ്പിച്ചപ്പോഴുള്ള അവസ്ഥയാണ് ഉണ്ടായത്. മറ്റ് സമ്പന്ന സമ്പദ്‌വ്യവസ്ഥകള്‍ക്ക് പോളിസി സ്‌പേസ് കുറവാണ്, വികസ്വര രാജ്യങ്ങള്‍ക്ക് ഇതിലും കുറവാണ്. തീര്‍ച്ചയായും വികസ്വര രാജ്യങ്ങളുടെ മൂലധന അക്കൗണ്ടിനും പരമാധികാര കടം മാനേജ്‌മെന്റിനുമുള്ള സ്വന്തം ശേഷിയെ ഇത് ആശ്രയിച്ചിരിക്കുന്നു.
? യൂറോപ്പിനെ മാത്രമല്ല, ഈ സംഘര്‍ഷത്തിന്റെ അനന്തരഫലം ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ടോ?
നാറ്റോ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ലോകമെമ്പാടും എണ്ണ-വാതകവില കുത്തനെ ഉയരുന്നത് നാം കണ്ടു. പ്രധാനമായും യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തുകൊണ്ട്, പ്രത്യേകിച്ച് റഷ്യയില്‍ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്നവരെയാണ് ഇത് ബാധിച്ചത്. കയറ്റുമതിയില്‍ വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്തും ചൈനയുടെയും മറ്റ് സൗഹൃദ രാജ്യങ്ങളുടെയും വിപണികളെ ആശ്രയിക്കുന്നത് വര്‍ധിപ്പിച്ചും ഇതിനെ മറികടക്കാന്‍ റഷ്യക്ക് കഴിഞ്ഞു. അങ്ങനെ റഷ്യയുമായുള്ള ചൈനയുടെ സഖ്യം ശക്തമായി. എന്നാല്‍ ഏറ്റവും അപകടകരമെന്നു പറയട്ടെ, ശുദ്ധമായ, പ്രത്യേകിച്ച്, പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിലേക്കുള്ള ദീര്‍ഘകാല വാഗ്ദാനങ്ങള്‍ ഉപേക്ഷിക്കുകയും മാറ്റിവയ്ക്കുകയും ചെയ്യുക വഴി ആഗോളതാപനം വര്‍ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. കല്‍ക്കരി ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് കഴിഞ്ഞ വര്‍ഷത്തെ ഗ്ലാസ്‌ഗോ വാഗ്ദാനം ചെയ്ത് മാസങ്ങള്‍ക്കു ശേഷം, ശീതകാലം ആസന്നമായതിനാല്‍ ഊര്‍ജക്ഷാമവും വിലയും നേരിടാന്‍ യൂറോപ്യന്മാര്‍ പാടുപെടുകയും കല്‍ക്കരിയിലേക്ക് മടങ്ങുകയും ചെയ്തു. റഷ്യയും ഉക്രെയ്‌നും പ്രധാന ഗോതമ്പ് വിതരണക്കാരാണ്. ഉപരോധം മാത്രമല്ല കരിങ്കടല്‍ തുറമുഖങ്ങളില്‍ സ്ഥാപിച്ച ഖനികളും കയറ്റുമതിയെ ബാധിച്ചു. ധാന്യങ്ങളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും വിലയും ഉയര്‍ന്നു.
? ചില നിരീക്ഷകര്‍ സൂചിപ്പിച്ചതുപോലെ, ഈ സംഘര്‍ഷം ആഗോളവത്കരണത്തെ ഇല്ലാതാക്കുന്നതിനുള്ള ഒരു ഉത്തേജകമാവുകയാണെങ്കില്‍, ആഗോള അസമത്വത്തിന്റെ ഘടനകളെ ദുര്‍ബലപ്പെടുത്താന്‍ കഴിയും എന്നതിനാല്‍ ഗ്ലോബല്‍ സൗത്ത് ഇതിനെ സ്വാഗതം ചെയ്യുമോ? അതോ തുടര്‍ന്നുണ്ടാകുന്ന അപകടകരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കാരണം ഭയപ്പെടേണ്ടതുണ്ടോ?
1995-ല്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ രൂപീകരിക്കപ്പെട്ടതിനു ശേഷം വ്യാപാര ഉദാരവത്കരണം മന്ദഗതിയിലാവുകയാണുണ്ടായത്. സ്വതന്ത്ര വ്യാപാര കരാറുകളെ കുറിച്ച് ഇപ്പോഴും ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇവയില്‍ കൂടുതലും ഉഭയകക്ഷി ബഹുരാഷ്ട്ര സ്വതന്ത്ര വ്യാപാര കരാറുകളാണ് ഉണ്ടാവുന്നത്. സ്വതന്ത്ര വ്യാപാര ഗുരു ജഗദീഷ് ഭഗവതി പോലും അതിനെ ‘ചിതലുകള്‍’ എന്നു വിളിച്ച് അപലപിക്കുന്നു. സ്വതന്ത്രരെ തുരങ്കം വെക്കുന്നതാണ് ബഹുമുഖ വ്യാപാരം.
സമഗ്രവും പുരോഗമനപരവുമായ ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പിന്റെ കാര്യത്തിലെന്നപോലെ, നിക്ഷേപകരുടെ അവകാശങ്ങളും ബൗദ്ധിക സ്വത്തുക്കളും പോലുള്ള വ്യാപാരേതര പ്രശ്‌നങ്ങളാണ് ഇന്ന് മിക്ക സ്വതന്ത്ര വ്യാപാര കരാറുകളിലും ഉള്‍പ്പെടുന്നത്. ചൈനയെ വളയാനും ഒറ്റപ്പെടുത്താനുമുള്ള ഒരു ഉപാധിയായി ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പിനെ ആദ്യം ഒബാമ ഉപയോഗിച്ചു. എന്നാല്‍ നിക്ഷേപക-ഭരണകൂട തര്‍ക്ക പരിഹാര വ്യവസ്ഥകളുടെ അപകടം ചൂണ്ടിക്കാട്ടി ട്രംപ് പിന്‍വാങ്ങി. എന്നിരുന്നാലും ഏറ്റവും അടുത്ത യു എസ് സഖ്യകക്ഷികള്‍ അതുമായി മുന്നോട്ടുപോയി. അതിനാല്‍ നമുക്ക് യു എസ് കോര്‍പറേറ്റ് ഉപദേഷ്ടാക്കള്‍ തയ്യാറാക്കിയ 6350 പേജുള്ള ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പിന്റെ വിരോധാഭാസം നിലവിലുണ്ട്. യു എസ് അതില്‍ കക്ഷിയല്ല എന്നിരുന്നാലും, ശക്തമായ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അത് പ്രയോജനപ്പെടുത്താനുള്ള വഴികളും മാര്‍ഗങ്ങളും ഉള്ളതിനാല്‍ വികസ്വര രാജ്യങ്ങളായ പങ്കാളികള്‍ക്ക് ഇതൊരു അപകടമാണ്.
പാശ്ചാത്യ ആധിപത്യത്തെ മറികടക്കുന്നത് എളുപ്പമല്ല. കാരണം വന്‍ശക്തികള്‍ക്കിടയില്‍, പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, നിയോകൊളോണിയല്‍ ക്രമീകരണങ്ങളാല്‍ രൂപപ്പെട്ട ഒരു അന്തര്‍സംസ്ഥാന സംവിധാനമാണ് നമുക്കുള്ളത്. പിന്നെ, സ്വകാര്യ അധികാര കേന്ദ്രങ്ങളും നമുക്കുണ്ട്. കാലക്രമേണ, സമ്പത്ത് ഉണ്ടാക്കുന്നതിനുള്ള പുതിയ രീതികള്‍ ഉയര്‍ന്നുവന്നു. അതില്‍ ചിലത് കൂടുതല്‍ മൂലധന ശേഖരണം സാധ്യമാക്കാന്‍ സഹായിച്ചു. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സംഭവിക്കുന്നത് ഇതാണ്.
കോവിഡ്-19 പാന്‍ഡെമിക് സമയത്ത് ട്രിപ്‌സ് ഒഴിവാക്കാനുള്ള വികസ്വര രാജ്യങ്ങളുടെ പിന്തുണയുള്ള ഇന്ത്യന്‍-ദക്ഷിണാഫ്രിക്കന്‍ അഭ്യര്‍ഥന ലോക വ്യാപാര സംഘടനാ കൗണ്‍സിലിലെ പാശ്ചാത്യ രാജ്യങ്ങള്‍ നിരസിച്ചു. ഇത് അത്തരം അധികാരത്തിന്റെ യഥാര്‍ഥ ആവശ്യകതയെക്കുറിച്ച് നമ്മെ ഓര്‍മിപ്പിക്കുന്നു. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം പറയാന്‍ എളുപ്പമാണ്. അതിനാല്‍, ആഗോളവത്കരണത്തിനും ആഗോളവത്കരണമില്ലായ്മക്കും ഇടയിലല്ല യഥാര്‍ഥ തെരഞ്ഞെടുപ്പ്. എന്തായാലും, ഈ ദ്വന്ദ്വം യഥാര്‍ഥത്തില്‍ ലോകത്തിന്റെ ചോയ്‌സല്ല.
? ഡോളറിന്റെ ആധിപത്യത്തില്‍ അധിഷ്ഠിതമല്ലാത്ത ഒരു പുതിയ ആഗോള ധനകാര്യ വ്യവസ്ഥ സാധ്യമാണോ?
അത്തരമൊരു ബദല്‍ സാമ്പത്തിക വ്യവസ്ഥ പ്രായോഗികം മാത്രമല്ല, അഭികാമ്യവുമാണ്. ഉദാഹരണത്തിന്, 1944-ല്‍ ബ്രെട്ടണ്‍വുഡ്‌സില്‍ പങ്കെടുത്ത യു എസ് ഇതര ആളുകള്‍ വ്യത്യസ്ത നിര്‍ദേശങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. അവയില്‍ ഇപ്പോള്‍ കെയ്‌നിനെക്കുറിച്ച് നമുക്ക് കൂടുതല്‍ അറിയാം. യൂറോഡോളര്‍ മാര്‍ക്കറ്റ് ഗ്രീന്‍ബാക്കിനെ ദുര്‍ബലപ്പെടുത്തിയതിനു, ശേഷം 1971 ആഗസ്തില്‍, യുഎസ് 1944-ലെ പ്രതിബദ്ധതകളില്‍ നിന്ന് പ്രസിഡന്റ് നിക്‌സണ്‍ പിന്മാറി. അത് മറ്റൊരു മാറ്റത്തിനുള്ള സാധ്യത നല്‍കുന്നു. ബ്രെട്ടണ്‍വുഡ്‌സ് സമ്പ്രദായം അവസാനിച്ചതോടെ പിന്നീടുണ്ടായത് ഒരു ‘നോണ്‍-സിസ്റ്റം’ ആയിരുന്നു.
എണ്ണ-വാതക ഇടപാടുകള്‍ ഡോളറില്‍ എന്ന വ്യവസ്ഥയില്‍ പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ സുഊദി അറേബ്യയിലെ രാജാവ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സുഊദ് ഒപെക് പങ്കാളികളുമായി നടത്തിയ ഒത്തുതീര്‍പ്പിനെ യു എസ് അംഗീകരിച്ചതോടെ ഡോളറിന്റെ സ്ഥാനം ഒരു പരിധി വരെ സുരക്ഷിതമായി. ആ എണ്ണ ‘പുതിയ സ്വര്‍ണ’മായിരുന്നു. കൂടാതെ പെട്രോ-ഡോളര്‍ എന്ന പുതിയ നാമവും ഉയര്‍ന്നുവന്നു. ഡോളറിന്റെ ആധിപത്യം യുഎസിന് ഒരു ‘അമിതമായ പ്രത്യേകാവകാശം’ നല്‍കി. ലോകത്തിനു ബോണ്ടുകള്‍ വിറ്റ് കടം വാങ്ങാന്‍ പ്രാപ്തമാക്കുകയും ചെയ്തു.
ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയ്‌ക്കെതിരായ യുഎസ്-നാറ്റോ ഉപരോധം അപ്രതീക്ഷിതമായ ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. അന്താരാഷ്ട്ര പേയ്‌മെന്റ് സംവിധാനങ്ങളില്‍ നിന്ന് റഷ്യയെയും മറ്റുള്ളവരെയും ഒഴിവാക്കാനുള്ള യുഎസ് നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ ബദല്‍ ക്രമീകരണങ്ങള്‍ ഏകീകരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കി. കൂടുതല്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ ഡോളറിനെ മറികടക്കുന്നതിനാല്‍ അവ ഡോളറിന്റെ സ്ഥാനം നശിപ്പിച്ചേക്കാം, എന്നാല്‍ ഇത് ഉടനടി സംഭവിക്കാന്‍ സാധ്യതയില്ല. ഇതിനകം, യു എസ് ഫെഡ് പലിശനിരക്ക് വര്‍ധിപ്പിച്ചത് ഡോളറിനെ ശക്തിപ്പെടുത്താന്‍ സഹായിച്ചു.
? ഉയര്‍ന്നുവരുന്ന ഏതൊരു പുതിയ ലോകക്രമത്തിലും വികസ്വര രാജ്യങ്ങള്‍ക്ക് സ്വയംഭരണപരമായ പ്രവര്‍ത്തനത്തിനുള്ള അവരുടെ വ്യാപ്തി വിപുലീകരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എന്തു ചെയ്യാന്‍ കഴിയും?
വികസ്വര രാജ്യങ്ങള്‍ക്ക് ശീതയുദ്ധകാലത്തും ഇപ്പോഴും യോജിച്ച മൂന്നാം ശക്തിയാകാന്‍ ചരിത്രപരമായ വിവിധ അവസരങ്ങളുണ്ട്. 1961 മുതല്‍ ചേരിചേരാ പ്രസ്ഥാനം ആ സാധ്യതയെ ഉള്‍ക്കൊള്ളിച്ചു. അത് യുഎന്‍ സംവിധാനത്തിലെ വികസ്വര രാജ്യങ്ങളുടെ ജി-77 കോക്കസുമായി അടുത്തു ചേര്‍ന്നു. എന്നാല്‍, ബഹുമുഖ ക്രമീകരണങ്ങളുടെ യുഎന്‍ വിഭാഗത്തിനപ്പുറം, സ്ഥാപനവത്കരിക്കപ്പെട്ടതല്ലാതെ, ജി-77 നന്നായി സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ബാന്‍ഡുങ്ങില്‍ ആരംഭിച്ച ആഫ്രോ-ഏഷ്യന്‍ ഐക്യദാര്‍ഢ്യം കെട്ടിപ്പടുക്കാനോ വിപുലീകരിക്കാനോ ‘നാമി’ന് കഴിഞ്ഞില്ല.
ആഗോള ദക്ഷിണ രാജ്യങ്ങളിലെ വിവിധ സാമ്പത്തിക സാഹചര്യങ്ങള്‍ സഹകരണത്തിനും ഐക്യദാര്‍ഢ്യത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് തുടരുന്നു. എന്നാല്‍ ഇവ ജി-77 സഹകരണത്തിന്റെ വഴിയില്‍ നിന്നില്ല എന്നത് ന്യൂയോര്‍ക്കിലെ ജി-77ല്‍ അതുപോലെ ജനീവയിലെയും മറ്റ് യുഎന്‍ ഹബ്ബുകളില്‍ നിന്നും വ്യക്തമാകുന്നു. യുഎന്‍ സംവിധാനത്തിനു പുറത്ത് ണഠഛ യുടെ രൂപീകരണം, അതിന്റേതായ സവിശേഷ ഭരണവും മറ്റ് സംവിധാനങ്ങളും ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. സൗത്ത് കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൗത്ത് സെന്റര്‍ രൂപീകരിക്കുക വഴി ആഗോള ദക്ഷിണ രാജ്യങ്ങളുടെ പങ്കിട്ട കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുന്നതിന് വിശകലനപരവും നയപരവുമായ സംയോജനം നല്‍കുന്നതില്‍ സജീവമായ പങ്കു വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഖേദകരമെന്നു പറയട്ടെ, ഇത് യാഥാര്‍ഥ്യമായില്ല.
ഐക്യദാര്‍ഢ്യം പുനര്‍നിര്‍മിക്കാനും ഏകീകരിക്കാനും കഴിയുമെങ്കില്‍, മൂന്നാമതൊരു ശക്തി ഉയര്‍ന്നുവരാനും നാറ്റോയില്‍ നിന്നു വിട്ടുനില്‍ക്കാനും നിലവില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനായി സംഘടിപ്പിക്കപ്പെട്ട ‘അദേഴ്‌സ്’ ക്യാമ്പിനും സാധ്യമാണ്. രണ്ട് ക്യാമ്പുകളില്‍ നിന്നും സ്ഥിരമായി മാറിനില്‍ക്കുന്നതിലൂടെ മാത്രമേ ആഗോള ദക്ഷിണ രാജ്യങ്ങള്‍ക്ക് സമാധാനത്തിനുള്ള ശക്തിയായി തങ്ങളെ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. തീര്‍ച്ചയായും ഇത് പറയാന്‍ എളുപ്പമാണ്, പ്രത്യേകിച്ച് ദക്ഷിണ നേതാക്കള്‍ അത്തരമൊരു കാര്യം ആഗ്രഹിക്കുന്നഈസമയത്ത്.
വിവ. ജംഷിയ കെ