മുന്നാക്ക സംവരണം ഭരണത്തുടര്‍ച്ചയും മൃദുഹിന്ദുത്വ സമീപനവും
എ മുഹമ്മദ് ഹനീഫ
രാജ്യത്താദ്യമായി മുന്നാക്ക സംവരണം എന്ന സംഘ്പരിവാര്‍ പദ്ധതി നടപ്പാക്കിയത് പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങള്‍ രാഷ്ട്രീയമായും സാമൂഹികമായും ശാക്തീകരിക്കപ്പെട്ട കേരളത്തിലാണ്. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ മറുവശത്ത് നിലകൊള്ളുന്ന സിപിഐഎമ്മാണ് അത് നടപ്പാക്കിയത്. മുന്നാക്ക സമുദായക്കാര്‍ സമ്പൂര്‍ണ ആധിപത്യം വഹിക്കുന്ന ദേവസ്വം ബോര്‍ഡുകളിലാണ് അത് നടപ്പാക്കിയത്. സാമ്പത്തിക സംവരണം തത്വത്തിലും പ്രയോഗത്തിലും സാമൂഹികനീതിയുടെ ചരിത്രത്തിലെ വിരോധാഭാസമായി മാറുന്നതിനാണ് കേരളം കാര്‍മികത്വം വഹിച്ചത്.
2017 നവംബര്‍ 16-നാണ് കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക സംവരണം നിലവില്‍ വരുന്നത്. ദേവസ്വം ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങളില്‍ മുന്നാക്ക സംവരണത്തിന് ഭരണഘടനാ ഭേദഗതി ആവശ്യമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. അതോടൊപ്പം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതിക്ക് വേണ്ടി ബിജെപി സര്‍ക്കാരില്‍ ഇടതുമുന്നണിയും സംസ്ഥാന സര്‍ക്കാരും സമ്മര്‍ദം ശക്തിപ്പെടുത്തും എന്നുകൂടി അദ്ദേഹം പ്രഖ്യാപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന്‍, ഒരു പടികൂടി കടന്ന്, രാജ്യത്തെ മുന്നോക്കക്കാര്‍ക്ക് കേരള മാതൃകയില്‍ സംവരണമേര്‍പ്പെടുത്താന്‍ നരേന്ദ്രമോദിയെ വെല്ലുവിളിക്കുക കൂടി ചെയ്തു.
രാജ്യത്ത് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ആദ്യത്തെ ഔദ്യോഗിക നീക്കം, 1957-ല്‍ ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് ചെയര്‍മാനായ ഒന്നാം ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശയാണ്. ആറംഗ കമ്മീഷനിലെ മുഴുവന്‍ പേരും മുന്നാക്കാരായിരുന്നു. സമുദായ പ്രതിബദ്ധതയും രാഷ്ട്രീയ ജാഗ്രതയും ഇച്ഛാശക്തിയുമുണ്ടായിരുന്ന അക്കാലത്തെ പിന്നാക്ക സമുദായ നേതാക്കള്‍ നമ്പൂതിരിപ്പാടിന്റെ കൗശലബുദ്ധിയെ ചെറുത്തുതോല്‍പ്പിച്ചു. കെ എം സീതി സാഹിബ്, കെ സുകുമാരന്‍, കെ ആര്‍ നാരായണന്‍ തുടങ്ങിയ നേതാക്കളുടെ ധീരമായ നിലപാടിനു മുന്നില്‍ ഇഎംഎസിന് പിന്‍വാങ്ങേണ്ടിവന്നു.
സാമ്പത്തിക സംവരണം എന്ന ആശയം തന്നെ തന്റെ സംഭാവനയാണെന്ന് ഇഎംഎസ് അവകാശപ്പെട്ടിട്ടുണ്ട്. സവര്‍ണ മേല്‍ത്തട്ടുകാര്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന ജാതീയ പദ്ധതിയെ ‘സാമ്പത്തികം’ എന്ന വ്യാജസംജ്ഞ നല്‍കി സോഷ്യലിസ്റ്റുവല്‍ക്കരിക്കാന്‍ കഴിഞ്ഞു എന്നതാണ് ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ യഥാര്‍ത്ഥ സംഭാവന. അതുവഴി, ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കളെ ‘ബ്രാഹ്മിന്‍ ബോയ്‌സ്’ എന്ന് വിശേഷിപ്പിച്ച, ഡോ. ബി ആര്‍ അംബേദ്കറുടെ കാഴ്ചപ്പാടിനെ ഇഎംഎസ് പൂര്‍ണമായി ശരിവെക്കുകയും ചെയ്തു. രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരുന്നുകൊണ്ട് അവയുടെ നയരൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ബ്രാഹ്മണ നേതൃത്വങ്ങളുടെ ഇഷ്ടപദ്ധതി കൂടിയാണ് മുന്നാക്ക സംവരണം.
മുന്നാക്ക സംവരണം നടപ്പിലാക്കുന്നതില്‍ സംഘ്പരിവാറിന് പ്രത്യയശാസ്ത്രപരമായ ദീര്‍ഘകാല ലക്ഷ്യങ്ങളുള്ളപ്പോള്‍ തന്നെ നരേന്ദ്രമോദിക്കും ബിജെപിക്കും മുന്നില്‍ ഒരടിയന്തര ലക്ഷ്യം കൂടി ഉണ്ടായിരുന്നു. 2019 ഏപ്രില്‍, മെയ് മാസങ്ങളില്‍ രാജ്യത്ത് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കുന്നതിനുള്ള അധികശക്തി സമാഹരിക്കലാണ് ആ ലക്ഷ്യം. സാമ്പത്തിക സംവരണത്തിലൂടെ മുന്നാക്ക വോട്ടുകള്‍ ഒന്നൊഴിയാതെ സ്വന്തം പെട്ടിയില്‍ ശേഖരിക്കാന്‍ കഴിഞ്ഞാല്‍ വിജയം സുനിശ്ചിതമാണെന്ന് ബിജെപിയുടെ ബുദ്ധികേന്ദ്രങ്ങള്‍ കണ്ടെത്തി. ആ കണക്കുകള്‍ തെറ്റിയില്ല. രാജ്യത്താകമാനം ഓരോ സവര്‍ണ കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസ അവസരവും സര്‍ക്കാര്‍ ജോലിയും ഉറപ്പായും എത്തിക്കുന്ന മഹാത്ഭുതത്തിന്റെ കാരണഭൂതന്‍ സാക്ഷാല്‍ നരേന്ദ്രമോദിയുടെ കൈക്കുമ്പിളിലേക്ക് താമരപ്പൂക്കള്‍ എന്നപോലെ അവര്‍ വോട്ടുകളര്‍പ്പിച്ചു. സംഖ്യകക്ഷികളുടെ രാജ്യം ഭരിക്കാനുള്ള കേവല ഭൂരിപക്ഷം പാര്‍ലമെന്റില്‍ ഒറ്റക്കുനേടി നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരം കയ്യടക്കി.
ഭരണത്തുടര്‍ച്ച
കേരളത്തില്‍ മുന്നാക്ക വോട്ടുകളുടെ ആനുകൂല്യം പിണറായി വിജയന്‍ സര്‍ക്കാരിനായിരുന്നു. ശബരിമല വിവാദത്തില്‍, ഹൈന്ദവ സമൂഹത്തിലെ മുന്നാക്ക വിഭാഗങ്ങള്‍ സ്വീകരിച്ച ശത്രുതാപരമായ നിലപാട്, 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തറപറ്റിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, അതേ മുന്നാക്ക വിഭാഗങ്ങള്‍, മുന്നാക്ക സംവരണം നടപ്പാക്കപ്പെട്ടതോടെ, 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ ശത്രുതയും മറന്ന് പിണറായി വിജയന്റെ ഭരണത്തുടര്‍ച്ചക്ക് വേണ്ടി വോട്ടുചെയ്തു. യുഡിഎഫിന്റെ ശക്തിസ്രോതസ്സുകളില്‍ അത് പിളര്‍പ്പ് സൃഷ്ടിക്കുകയും ചെയ്തു.
മുന്നാക്ക ക്രിസ്ത്യാനികളുടെ രാഷ്ട്രീയ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റത്തിലും ഈ ‘മുന്നാക്ക ഫാക്ടര്‍’ കാണാം. മുന്നാക്ക ക്രിസ്ത്യന്‍ സഭകള്‍ കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യം, തല്‍ക്ഷണം നടപ്പാക്കിയ പിണറായി വിജയനോടുള്ള ഉപകാര സ്മരണയാണ് ഈ മുന്നണി മാറ്റം. യഥാര്‍ഥത്തില്‍ ചേരിമാറിയത് കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയല്ല, മറിച്ച് അതിനെ മുന്നില്‍ നിര്‍ത്തി, അതിന്റെ മറപിടിച്ച് മുന്നാക്ക ക്രിസ്ത്യന്‍ സഭകളും കുഞ്ഞാടുകളുമാണ്. തെരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയിലെ പിളര്‍പ്പിനെ പോലും അവഗണിച്ച് മുന്നണി മാറാന്‍ ജോസ് കെ മാണിയെ പ്രേരിപ്പിച്ചതും സഭാ നേതൃത്വം പകര്‍ന്നു നല്‍കിയ ധൈര്യമാണ്. 2021- ലെ തെരഞ്ഞെടുപ്പ് വിശകലനത്തില്‍ മുന്നാക്ക വോട്ടുകളുടെ ഈ ഗതിമാറ്റം പ്രകടമാണ്.
രാജ്യത്തെയാകമാനം പ്രകമ്പനം കൊള്ളിച്ച രാഷ്ട്രീയ വിവാദങ്ങളെ മറവിയിലേക്ക് തള്ളിമാറ്റി നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരം കയ്യടക്കി. വംശീയ കൊലകളുടെ പേരില്‍ ദലിത് സമൂഹം ഒന്നടങ്കം തെരുവിലിറങ്ങിയ ഗുജറാത്തിലും യു പിയിലും രാജ്യത്തെ നിരവധി സമര ഭൂമികളിലും പോലും ബിജെപി ജയിച്ചുകയറി. കേരളത്തില്‍, മുന്നണികള്‍ മാറിമാറി അധികാരം പങ്കിടുന്ന രാഷ്ട്രീയ ബലാബലത്തിന്റെ ചരിത്രം തിരുത്തി ഭരണത്തുടര്‍ച്ച നേടാന്‍ മുന്നാക്ക വോട്ടുകളുടെ ആനുകൂല്യം പിണറായി വിജയന് പിന്‍ബലമായി. സവര്‍ണ/മുന്നാക്ക വോട്ടുകളുടെ ഏകീകരണം സുനിശ്ചിത വിജയത്തിനുള്ള മിനിമം ഗ്യാരണ്ടിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. മറുവശത്ത്, പിന്നാക്ക/ ന്യൂനപക്ഷ/ കീഴാളപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് കൊടിപിടിക്കാന്‍ ബിജെപി വിരുദ്ധ പ്രതിപക്ഷത്തുനിന്ന് പിന്നാക്ക രാഷ്ട്രീയ പാര്‍ട്ടികളടമുള്ള ഒരു ശക്തിയും മുന്നോട്ടു വന്നതുമില്ല.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് നടപ്പിലാക്കിയതും നടപ്പാക്കാന്‍ ശ്രമിക്കുന്നതുമായ പല നിയമങ്ങളുടെയും പ്രാരംഭഘട്ടത്തില്‍ തന്നെ പ്രതിപക്ഷ കക്ഷികള്‍ ജാഗ്രതാപൂര്‍ണമായ സമീപനം സ്വീകരിച്ചിട്ടുണ്ട്. ഏക സിവില്‍കോഡിന് അനുകൂലമായ താത്വിക നിലപാട് കാലങ്ങളായി സ്വീകരിച്ചുപോരുന്ന ഇടതുപക്ഷ കക്ഷികള്‍, മോദി സര്‍ക്കാര്‍ അതേനിയമം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ക്കുകയുണ്ടായി. മുത്വലാഖ് നിയമം, പൗരത്വനിയമം, ദേശീയ വിദ്യാഭ്യാസ നയം പോലുള്ള നിരവധി രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിരോധമുണ്ടായി. സംഘ്പരിവാറിന്റെ ബൗദ്ധിക കേന്ദ്രങ്ങളില്‍ രൂപം കൊള്ളുന്ന പുത്തന്‍ നിയമങ്ങളുടെ കരടുരൂപങ്ങള്‍ സാമൂഹികശരീരത്തെ അപായപ്പെടുത്തുന്ന മാരകായുധങ്ങളാണ് എന്ന തിരിച്ചറിവാണ്, ആശയപരമായി യോജിപ്പുള്ള വിഷയങ്ങളില്‍ പോലും വിയോജിപ്പുമായി രംഗത്തിറങ്ങാന്‍ പല പ്രതിപക്ഷ കക്ഷികളെയും പ്രേരിപ്പിച്ചത്.
രാഷ്ട്രീയ പരാജയം
നൂറ്റി മൂന്നാം ഭരണഘടനാ ഭേദഗതയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയ ജാഗ്രത പൂര്‍ണമായും കയ്യൊഴിഞ്ഞു. ഭരണഘടനാ ഭേദഗതിയെ കൂട്ടം ചേര്‍ന്ന് പിന്തുണച്ചു. ഭരണകൂടത്തിന്റെ നീക്കങ്ങളില്‍ സദാ സംശയമുയര്‍ത്തുമ്പോഴാണ് പ്രതിപക്ഷത്തിന്റെ ജനാധിപത്യജാഗ്രത നിറവേറുന്നത് എന്ന യാഥാര്‍ഥ്യം അവര്‍ മറക്കുകയും ചെയ്തു.
പിന്നോക്ക സമുദായങ്ങള്‍ക്കിടയില്‍ മണ്ഡല്‍ ഉയര്‍ത്തിവിട്ട ഉണര്‍വിന്റെ രാഷ്ട്രീയ ഉല്‍പ്പന്നങ്ങളാണ് സമാജ് വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാദളും. മുലായം സിംഗ് യാദവ്, ലാലു പ്രസാദ് യാദവ് തുടങ്ങിയ ജനതാപരിവാര്‍ നേതാക്കള്‍, സോഷ്യലിസ്റ്റ് മേല്‍ക്കുപ്പായങ്ങള്‍ അഴിച്ചുവെച്ച് പിന്നാക്ക രാഷ്ട്രീയത്തിന്റെ ഉശിരുള്ള വക്താക്കളായി.
ബാബരിയനന്തര യുപി രാഷ്ട്രീയത്തില്‍ മുസ്‌ലിം അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ‘മൗലാനാ മുലായം’ എന്ന വിളിപ്പേര് കേള്‍ക്കേണ്ടി വന്നിട്ടുണ്ട് മുലായം സിംഗ് യാദവിന്. സമാനമായ ആക്ഷേപങ്ങള്‍ ബിഹാറില്‍ ലാലു പ്രസാദ് യാദവും നേരിട്ടു. ബിജെപിയുടെ വര്‍ഗീയ ഏകീകരണ അജണ്ടകള്‍ക്ക് കുറുകെ സാമൂഹികനീതി രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നേറാന്‍ അവരെ പ്രാപ്തരാക്കിയത് മണ്ഡല്‍ വ്യവഹാരങ്ങള്‍ പകര്‍ന്നുനല്‍കിയ ഉള്‍ക്കരുത്താണ്.
എന്നാല്‍, മുന്നാക്ക സംവരണം എന്ന സംഘ്പരിവാര്‍ പദ്ധതിക്കു മുമ്പില്‍ എസ്പി, ആര്‍ജെഡി, ബിഎസ്പി പോലുള്ള പിന്നാക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപോലും സാമൂഹികനീതി രാഷ്ട്രീയത്തിന്റെ ഉള്‍ക്കരുത്ത് പൂര്‍ണമായും ചോര്‍ന്നുപോയി. മുന്നാക്ക സംവരണത്തിന്റെ പ്രത്യയശാസ്ത്ര വക്താക്കളായ ബിജെപിക്കും സിപിഎമ്മിനും കോണ്‍ഗ്രസിനുമൊപ്പം പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവര്‍ വോട്ടുചെയ്തു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നാക്ക സംവരണത്തെ പിന്തുണച്ചു; ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗും എംഐഎമ്മും ഒഴികെ.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായി പട്ടികജാതി പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 131 ലോക്‌സഭാ അംഗങ്ങളുണ്ട്. നിയമനിര്‍മാണ സഭകളില്‍ സംവരണ സമ്പ്രദായം നിലനില്‍ക്കുന്നത് കൊണ്ട് മാത്രം എത്തിപ്പെട്ടവരാണവര്‍. സംവരണ വ്യവസ്ഥയെ സംരക്ഷിക്കാന്‍ ധാര്‍മികമായും നൈതികമായും ബാധ്യതയുള്ള അതിന്റെ ഗുണഭോക്താക്കളാണവര്‍. പക്ഷേ, നൂറ്റിമൂന്നാം ഭേദഗതി ബില്ലിനെതിരെ അവരിലൊരാള്‍ പോലും സഭയില്‍ കൈയുയര്‍ത്തിയില്ല. കാരണം, അവരുടെ സാമുദായിക പ്രതിബദ്ധതയുടെ മുകളില്‍ പാര്‍ട്ടികളുടെ വിപ്പ് പതിഞ്ഞു കിടക്കുന്നുണ്ട്.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി പട്ടികവര്‍ഗ സംവരണ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന മുറവിളി ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. ഇതുസംബന്ധിച്ച പരാതി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. സംവരണതത്വം കണ്‍മുന്നില്‍ തകിടം മറിക്കപ്പെട്ടപ്പോള്‍ കുറ്റകരമായ നിശബ്ദത പാലിച്ച ലോക്‌സഭയിലെ സംവരണീയ അംഗങ്ങളുടെ ഭാഗധേയമാണ് കോടതി നിര്‍ണയിക്കാന്‍ പോകുന്നത്.
ചുരുക്കത്തില്‍, മുന്നാക്ക സംവരണം എന്ന സംഘ്പരിവാര്‍ അജണ്ട നടപ്പില്‍ വരുത്തിയത് രാജ്യത്തെ സര്‍വകക്ഷികളും ഒന്നിച്ചുചേര്‍ന്ന ഐക്യമുന്നണിയാണ് എന്നുപറയാം. ‘ചരിത്രപരമായ ദൗത്യം നിറവേറ്റി’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവേശഭരിതരായ അവകാശവാദത്തെ അവര്‍ കയ്യടിച്ച് അംഗീകരിച്ചു. ഒരു പടി കൂടി കടന്ന്, സാമ്പത്തിക സംവരണം എന്ന ആശയം തന്നെ തങ്ങളുടേതാണ് എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടത്. സുപ്രീംകോടതി ശരിവെച്ച നിയമനിര്‍മാണത്തിന്റെ പിതൃത്വം ആര്‍ക്കാണെന്ന കാര്യത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും.
മുസ്‌ലിംലീഗിന്റെ
നിലപാട്
സാമുദായിക സംവരണതത്വം സംരക്ഷിച്ചു നിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. സാമ്പത്തിക സംവരണ നീക്കങ്ങളെ അത് എല്ലാകാലത്തും എതിര്‍ത്തിട്ടുണ്ട്.
ഒന്നാം ഭരണപരിഷ്‌കാര കമ്മീഷന്റെ സാമ്പത്തിക സംവരണ ശുപാര്‍ശകള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് ലീഗ് സംഘടിപ്പിച്ചത്. 1958 ഒക്ടോബര്‍ അഞ്ചിന് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി ഇക്കാര്യത്തില്‍ പ്രമേയം പാസാക്കി. 1958 ഡിസംബര്‍ ആറിന് സി എച്ച് മുഹമ്മദ് കോയ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഈ പ്രമേയത്തിന്റെ മറുപടി പ്രസംഗത്തിലാണ് ‘പ്രളയകാലം വരെ സംവരണം തുടരാനാവില്ല’ എന്ന കുപ്രസിദ്ധമായ സംവരണ വിരുദ്ധ പ്രഖ്യാപനം ഇഎംഎസ് നമ്പൂതിരിപ്പാട് നടത്തിയത്.
കോണ്‍ഗ്രസിന്റെ മണ്ഡല്‍ നിലപാടില്‍ പ്രതിഷേധിച്ച് 1990-ല്‍ മുസ്‌ലിംലീഗ് യുഡിഎഫ് ബന്ധം വിഛേദിച്ച് പുറത്തുപോയിട്ടുണ്ട്. സാമ്പത്തിക സംവരണ ശുപാര്‍ശ പരിഗണനക്ക് വന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് ലീഗ് മന്ത്രിമാര്‍ ഇറങ്ങിപ്പോയിട്ടുണ്ട്. കേരളത്തില്‍ പുതുതായി രൂപീകരിച്ച കെഎഎസ് നിയമനങ്ങളില്‍ സംവരണ വ്യവസ്ഥ അട്ടിമറിക്കുന്ന നിലപാട് പിണറായി വിജയന്‍ സ്വീകരിച്ചപ്പോള്‍ അതിനെതിരെ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടങ്ങള്‍ക്ക് ലീഗ് നേതൃത്വം നല്‍കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയ നൂറ്റി മൂന്നാം ഭരണഘടനാ ഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ വോട്ടുചെയ്ത് ചരിത്രത്തിലിടം നേടുകയും ചെയ്തു.
പക്ഷേ, 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയില്‍, മുന്നാക്ക ജാതിവിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം എന്ന കോണ്‍ഗ്രസ് നയം മുന്നണിയുടെ പൊതുനയമായി ഇടം പിടിച്ചപ്പോള്‍ ലീഗിന് മൗനം പാലിക്കേണ്ടി വന്നു. മുന്നാക്ക വിഭാഗങ്ങളെ പിണക്കുന്ന തരത്തില്‍ സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചാല്‍, തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടിവരും എന്ന ആശങ്കയിലാണ് യുഡിഎഫ് നിലപാട് രൂപം കൊണ്ടത്. മുന്നാക്ക വോട്ടുകളുടെ സമ്മര്‍ദശക്തിയെയും പ്രതികാര ബുദ്ധിയെയും കുറിച്ചുള്ള മുന്നറിയിപ്പില്‍ മുസ്‌ലിംലീഗിന് പോലും മൗനം പാലിക്കേണ്ടി വന്നു എന്നര്‍ഥം.
ഇന്ത്യയിലെ മുന്നാക്ക പിന്നാക്ക സാമുദായിക വിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക തലങ്ങളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനശക്തിയുടെ അഥവാ സമ്മര്‍ദശക്തിയുടെ അളവിലും ഗുണത്തിലും പ്രയോജനത്തിലുമുള്ള അന്തരമാണ്, സാമുദായിക/സാമ്പത്തിക സംവരണത്തിലെ ഭരണപരമായ നടപടിക്രമങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നത്. പിന്നാക്ക സമുദായങ്ങളുടെ വിലപേശല്‍ ശക്തി എത്രമാത്രം ദുര്‍ബലവും മുന്നാക്ക വോട്ടുബാങ്ക് എത്രമാത്രം സുശക്തവുമാണെന്ന് അത് തെളിയിക്കുന്നു. മുന്നാക്ക സമുദായ വോട്ടുകളുടെ മിനിമം ഗ്യാരണ്ടിയെ കുറിച്ചുള്ള യാഥാര്‍ഥ്യബോധം തന്നെയാണ് മുന്നാക്ക സംവരണത്തിലെ നയരൂപീകരണത്തില്‍ പ്രതിപക്ഷ കക്ഷികളെ സ്വാധീനിച്ച പ്രധാന ഘടകം.
രാജ്യത്ത് മുന്നാക്ക/സവര്‍ണ/സാമ്പത്തിക സംവരണം നടപ്പാക്കിയ ഭരണപരവും നിയമപരവുമായ വ്യവഹാരങ്ങള്‍ക്ക് പിന്നില്‍ രണ്ട് ഘടകങ്ങളുണ്ട്. ഒന്ന്: സമൂഹത്തിന്റെ വിശാലമായ പൊതുതാല്‍പര്യം എന്ന പേരില്‍ സവര്‍ണജാതി വിഭാഗങ്ങള്‍ക്ക് അനുകൂലമായി നിര്‍മിക്കപ്പെടുന്ന വ്യാജസമ്മതി. രണ്ട്: സംഘ്പരിവാറിന്റെ സാമൂഹികപദ്ധതികള്‍ നടപ്പിലാക്കാന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ നടത്തുന്ന പരിവര്‍ത്തനം.
ആ ഘടകങ്ങളെ ഒറ്റവാചകത്തില്‍ സംഗ്രഹിച്ചാല്‍, ഇങ്ങനെ വായിക്കാം: At the end of 75 years of our independence, we need to revisit the system of reservation in the larger intrest of the socitey, as a step forward towards transformative constitutionalism (നമ്മുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷത്തിനൊടുവില്‍, പരിവര്‍ത്തനാത്മക ഭരണഘടനാവാദത്തിലേക്കുള്ള ഒരു ചുവടുവെപ്പെന്ന നിലയില്‍, സമൂഹത്തിന്റെ പൊതുതാല്‍പര്യത്തിനുവേണ്ടി സംവരണ സമ്പ്രദായം പുനഃപരിശോധിക്കേണ്ടതുണ്ട്.)
മറ്റൊരര്‍ത്ഥത്തില്‍, ജസ്റ്റിസ് ബേലാ എം തൃവേദി വ്യക്തിപരമായി പ്രകടിപ്പിച്ച നിഷ്‌കളങ്കമായ പരാമര്‍ശങ്ങളുടെ ഹിന്ദുത്വവാദപരമായ അര്‍ത്ഥവും വ്യാഖ്യാനവുമാണ് നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ സംഘ്പരിവാര്‍ ഭരണകൂടം പ്രയോഗത്തില്‍ വരുത്തിയിരിക്കുന്നത്.
സാമ്പത്തിക സംവരണം രാജ്യത്തെവിടെ ആര് നടപ്പാക്കിയാലും അതിന്റെ സ്വാഭാവികമായ ഗുണഭോക്താക്കള്‍ സംഘ്പരിവാര്‍ മാത്രമാണ്. വേലിയേറ്റ സമയത്തെ വെള്ളം പോലെ അത് ഹിംസാത്മക ഹിന്ദുത്വവാദത്തിന്റെ കടലിലേക്ക് തിരിച്ചൊഴുകും. ബിജെപിയുടെ കടന്നുകയറ്റം ചെറുക്കാന്‍ ഹിന്ദുത്വവാദത്തിന്റെ മൃദുരൂപങ്ങള്‍ പരീക്ഷിച്ച ബംഗാളിലും തൃപുരയിലും നിന്ന് സിപിഎം പഠിക്കേണ്ടിയിരുന്ന പ്രാഥമിക പാഠമാണത്.
മുന്നാക്ക വോട്ടുകളില്‍ കണ്ണുനട്ട്, സംഘ്പരിവാറിന്റെ ഹിന്ദുത്വ പദ്ധതികളോട് മൃദുസമീപനം സ്വീകരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പഠിക്കാനുള്ള അവസാനത്തെ പാഠം കൂടിയാണത്. ഡ്യൂപ്ലിക്കേറ്റുകള്‍ ഒറിജിനലിന്റെ വിപണി മൂല്യം വര്‍ധിപ്പിക്കും എന്ന കമ്പോള നിയമത്തിലാണ്, ‘ഹിന്ദുത്വത്തിനെതിരെ മൃദുഹിന്ദുത്വം’ എന്ന പരീക്ഷണത്തിന്റെ ദാരുണമായ പരാജയസാധ്യത കുടികൊള്ളുന്നത്.
ഹിന്ദുത്വവാദ തത്വശാസ്ത്രത്തെ മുന്‍നിര്‍ത്തി ഒരു മതാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ രൂപംകൊണ്ട പ്രസ്ഥാനം എന്ന നിലയില്‍, സാമൂഹിക തലത്തിലും രാഷ്ട്രീയ തലത്തിലും സംഘ്പരിവാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന എല്ലാതരം പരീക്ഷണങ്ങളേയും പരിഷ്‌കരണങ്ങളേയും സംശയദൃഷ്ടിയോടെ മാത്രം സമീപിക്കുക എന്നത് ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ പാലിക്കേണ്ട പ്രാഥമികമായ ജാഗ്രതയാണ്. കാരണം, ഫാഷിസത്തിന്റെ പരീക്ഷണങ്ങള്‍ എല്ലായ്‌പ്പോഴും സാമൂഹിക വിഭജനത്തിന്റെ സാധ്യതകള്‍ ആരായുന്നതും വെറുപ്പിന്റെ വിത്തുകള്‍ മുളപ്പിക്കുന്നതും ഭൂരിപക്ഷവാദത്തെ ശക്തിപ്പെടുത്തുന്നതുമായിരിക്കും. അത് നടപ്പാക്കാന്‍ ശ്രമിക്കുന്ന പരിഷ്‌കരണങ്ങള്‍ എല്ലായ്‌പ്പോഴും സമഗ്രാധിപത്യ രാഷ്ട്രവ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള എളുപ്പവഴികളുമായിരിക്കും. അതിനാല്‍, സംഘ്പരിവാറിന്റെ രാഷ്ട്രീയ സാമൂഹിക പദ്ധതികളെ അസന്ദിഗ്ധമായും ആത്യന്തികമായും തള്ളിക്കളയുകയാണ് ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ദൗത്യം. സാമുദായിക സംവരണം സാമൂഹികനീതിയുടെയും, സാമൂഹികനീതി ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യത്തിന്റെയും അടിസ്ഥാനശിലയാണ് എന്നതാണ് ആ ദൗത്യത്തിന്റെ പ്രാഥമികപാഠം.