20 Saturday
April 2024
2024 April 20
1445 Chawwâl 11

കേരളത്തിന്റെ മതേതര സമൂഹത്തെ മലിനമാക്കരുത്‌


വിശുദ്ധിയോടെ സ്വച്ഛന്ദമായി ഒഴുകുന്ന ഒരു നദിയെ മലീമസപ്പെടുത്താന്‍ എത്ര എളുപ്പമാണ്. അല്‍പം മാലിന്യം അതിലേക്ക് വലിച്ചെറിയുകയേ വേണ്ടൂ. എന്നാല്‍ മലിനപ്പെട്ടുപോയ ആ നദിയെ പൂര്‍വവിശുദ്ധിയിലേക്ക് തിരിച്ചെടുക്കാനോ.., എത്ര കഠിനാധ്വാനം ചെയ്താലും പൂര്‍ണമായി സാധ്യമായെന്നു വരില്ല. മാത്രമല്ല അതിന്റെ ഭവിഷ്യത്ത് എത്രമാത്രം വലുതായിരിക്കും. ആ നദിയെ ആശ്രയിക്കുന്ന എത്ര ശതകോടി മനുഷ്യരെയാണ് അത് രോഗാതുരമാക്കുക. ഇതിനു സമാനം തന്നെയാണ് പാലാ രൂപതാധ്യക്ഷന്‍ തൊടുത്തുവിട്ട നര്‍ക്കോട്ടിക് ജിഹാദ് ആരോപ ണം.
ശൂന്യതയില്‍നിന്ന് ഒരു മലിന മായ വാക്ക് സൃഷ്ടിച്ചെടുത്ത് ഒരു സമൂഹത്തിലേക്ക് ഒന്നാകെ എറിയുകയാണ് ചെയ്തിരിക്കുന്നത്. എവിടെയെല്ലാമാണത് ചെന്ന് പതിക്കുന്നതെന്നോ ഒരു സഹവര്‍തിത്വ സമൂഹത്തെ ഏതെല്ലാം വിധത്തില്‍ അത് ബാധിക്കുമെന്നോ ആലോചിക്കാതെയുള്ള ഇത്തരം പ്രവൃത്തികള്‍ ആത്മഹത്യാപരമാണ്. സ്വസ്ഥവും സ്വച്ഛന്ദവുമായി ഒഴുകുന്ന കേരളത്തിന്റെ മതേതര സമൂഹമെന്ന നദിയെയാണ് മാലിന്യം വലിച്ചെറിഞ്ഞ് കളങ്കപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ലൗ ജിഹാദ് ആരോപണം ഉന്നയിച്ചതും ഇതിനു സമാനമായിരുന്നുവെന്നോര്‍ക്കണം. ഒരു സമൂഹത്തെ ഒന്നാകെ സംശയനിഴലില്‍ നിര്‍ത്തി വേട്ടയാടുകയെന്ന സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്കാണ് ഈ ആരോപണം വളംവെച്ചു കൊടുത്തത്. പില്‍ക്കാലത്ത് രാജ്യത്തെ ഏതാണ്ടെല്ലാ അന്വേഷണ ഏജന്‍സികളും ഇതേക്കുറിച്ച് പരിശോധിക്കുകയും വസ്തുതാ വിരുദ്ധമായ ആരോപണമെന്ന് കണ്ടെത്തി തള്ളിക്കളയുകയും ചെയ്തിരുന്നു. രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ ലൗജിഹാദ് എന്നൊന്ന് ഇല്ലെന്ന് പലകുറി വ്യക്തമാക്കി.
എന്നാല്‍ കേരളം ഇന്നും ആ മാലിന്യത്തിന്റെ ഭാരം പേറിയാണ് ജീവിക്കുന്നത്. ഇതിന്റെ തുടര്‍ച്ച ത ന്നെയായിരിക്കും നര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രയോഗവും. പാലാ രൂപതാ ബിഷപ്പിന്റെ പ്രയോഗത്തെ സംഘ്പരിവാര്‍ എത്ര താല്‍പര്യത്തോടെയാണ് ഏറ്റെടുക്കുന്നത് എന്ന് പരിശോധിച്ചാല്‍ വരാനിരിക്കുന്ന ഭവിഷ്യത്തിന്റെ ആഴം ബോധ്യപ്പെടും. ഇസ്്‌ലാമിന്റെ അടിസ്ഥാന പ്രമാണം വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ്. ഇതിലെവിടേയും മറ്റുള്ളവന്റെ അവകാശങ്ങളിലേക്കോ ജീവിതത്തിലേക്കോ സ്വകാര്യതയിലേക്കോ കടന്നുകയറാന്‍ പറയുന്നില്ല. ഇസ്‌ലാമിന്റെ ആധാരശില വിശുദ്ധ കലിമതു ത്തൗഹീദ് ആ ണ്. ഏകനായ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് മനസ്സും ശരീരവും കൊണ്ട് ഉറപ്പിച്ചെങ്കില്‍ മാത്രം സാധ്യമാവുന്ന ഒന്നാണത്. പ്രലോനഭങ്ങളിലൂടെയോ പ്രകോപനങ്ങളിലൂടെയോ സാധ്യമാവുന്നതല്ല.
ഒരു വ്യക്തിയെ ഇഷ്ടപ്പെട്ട് മുസ്‌ലിം പേര് സ്വീകരിച്ചാല്‍ ഇസ്‌ലാം ആകുമോ? ഏകദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടുമാത്രം സാധ്യമാകുന്നതാണത്. ഒരു മുസ്്‌ലിമിന്റെ ജീവിതത്തില്‍ നിഷിദ്ധമായതും അകറ്റി നിര്‍ത്തേണ്ടതുമായ ഒന്നാണ് മദ്യവും മയക്കുമരുന്നു മടക്കം എല്ലാ ലഹരികളും. പിന്നെ എങ്ങനെയാണ് അത് മതപരിവര്‍ത്തനത്തിന് ഉപകരണമാക്കുക. ഇതേക്കുറിച്ചൊന്നും സാമാന്യ ബോധമില്ലാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ തൊടുത്തുവിടുന്നത് എന്ന് നിഷ്‌കളങ്കമായി പറഞ്ഞുപോകാന്‍ കഴിയില്ല. കാരണം ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമെല്ലാം സൃഷ്ടിച്ചെടുക്കുന്നവര്‍ക്ക് അവരുടേതായ താല്‍പര്യങ്ങളുണ്ട്. സംഘ്പരിവാര്‍ ശക്തികളില്‍ നിന്ന് അച്ചാരം വാങ്ങിയുള്ള കൂട്ടിക്കൊടുപ്പു മാത്രമാണിത്. അവരറിയുന്നില്ല അവര്‍ ചെയ്യുന്നതെന്ന് ക്രിസ്തു പറഞ്ഞത് വെറുതെയല്ല. കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്തവരായി കേരളത്തിലെ ക്രൈസ്തവ സഭകള്‍ മാറുന്നതിനെ സഹതാപത്തോടെ മാത്രമേ കാണാനാകൂ.
സംഘ്പരിവാറിന്റെ അജണ്ട മുസ്‌ലിം മുക്ത ഇന്ത്യ മാത്രമല്ല, ക്രൈ സ്തവനും സിഖുകാരനും ജൈന, ബുദ്ധ, പാഴ്‌സി മതക്കാരും കമ്മ്യൂണിസ്റ്റുകാരും ദളിതരുമെല്ലാം അടിച്ചമര്‍ത്തപ്പെട്ടവരായി മാറുന്ന സവര്‍ണ മേധാവിത്വ ഇന്ത്യയാണ്. ആ ലക്ഷ്യത്തിലേക്കുള്ള പാലം മാത്രമാണ് ക്രൈസ്തവര്‍. ഗുജറാത്തും മുസഫര്‍നഗറും മാത്രമല്ല, കാന്ധമാലും കോക്രജറുമെല്ലാം ഈ ഇന്ത്യയില്‍ അരങ്ങേറിയ തീരാ നൊമ്പരങ്ങളാണെന്ന് മറക്കുന്നവരെ അനുഭവങ്ങള്‍ തന്നെയാകും പാഠം പഠിപ്പിക്കാന്‍ പോകുന്നത്.
ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും കൊണ്ട് സംഘ്പരിവാറിന് ആയുധം പണിഞ്ഞു നല്‍കാന്‍ ശ്രമിക്കുന്നവര്‍ തിരിച്ചറിയേണ്ടത് സ്വന്തം ശവക്കുഴി തന്നെയാണ് തോണ്ടുന്നത് എന്നാണ്. അതിന് കേരളത്തിലെ മതപരിവര്‍ത്തനങ്ങളുടെ കണക്കിലേക്ക് വെറുതെയൊന്ന് കണ്ണോടിച്ചാല്‍ മതിയാകും. ക്രിസ്ത്യന്‍ മതത്തില്‍നിന്ന് ഹിന്ദു മതത്തിലേക്ക് പോയവര്‍ – 209, മുസ്‌ലിമായവര്‍ – 33, ഹിന്ദുമതത്തി ല്‍ നിന്ന് ക്രിസ്ത്യന്‍ മതത്തിലെത്തിയവര്‍ 111, മുസ്്‌ലിമായവര്‍-111, മുസ്‌ലിം മതത്തില്‍നിന്ന് ഹിന്ദു മതത്തിലെത്തിയത് 32, ക്രിസ്ത്യാ നിയായത് 8 പേര്‍. അതായത് കൃസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പോയത് ഹിന്ദു മതത്തിലേക്കെന്ന് ചുരുക്കം.
ഈ യാഥാര്‍ഥ്യം മുന്നില്‍വച്ചുകൊണ്ടാണ് സംഘ് പരിവാറിന്റെ കരങ്ങളിലേക്ക് നര്‍ക്കോട്ടിക് ജിഹാദെന്ന ആയുധം വച്ചുകൊടുക്കുന്നത്. സാധാരണക്കാരായ ക്രൈസ്തവര്‍ ഈ കെണിയില്‍ വീണു പോകുന്നു എന്നതാണ് ഏറ്റവും വേദനാജനകം. തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു കീഴ്‌പ്പെടാത്ത കേരളത്തിന്റെ പൊതു മനസ്സിനെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തി മുതലെടുക്കാനുള്ള സംഘ്പരിവാര്‍ തന്ത്രമാണിത്. മുസ്്‌ലിംകള്‍ ഒരു വഴിക്കായാല്‍ പിന്നെ തൊട്ടുപിന്നിലുള്ള വലിയ ന്യൂനപക്ഷമെന്ന നിലയില്‍ ക്രിസ്ത്യാനികള്‍ തന്നെയാകും ഇവരുടെ നോട്ടപ്പുള്ളി. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അന്ന് സ്വയം പ്രതിരോധത്തിനു പോലും ശേഷിയില്ലാത്ത വിധം വരിയുടക്കപ്പെട്ടുപോയ രാജ്യത്തെ ന്യൂനപക്ഷങ്ങളെക്കുറിച്ചോര്‍ത്ത് കണ്ണീര്‍ വാര്‍ക്കാതിരിക്കണമെങ്കില്‍ ഇന്നേ കരുതിയിരിക്കണം. സംഘ്പരിവാരം നട്ടുവളര്‍ത്തുന്ന മതസ്പര്‍ധയുടെ വിഷമരത്തെക്കുറിച്ച്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x