രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങള്‍
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും പത്‌നി മധൂലികാ റാവത്തുമടക്കം 13 സൈനികരുടെ ജീവനെടുത്ത കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന്റെ ഞെട്ടലില്‍നിന്ന് രാജ്യം ഇനിയും മോചിതമായിട്ടില്ല. ബ്രിഗേഡിയര്‍ ലഖ്ബീര്‍ സിങ് ലിഡ്ഡറും മലയാളി വ്യോമസൈനികന്‍ തൃശൂര്‍ സ്വദേശി പ്രദീപ് അറയ്ക്കലും അടക്കം അപകടം സമ്മാനിച്ച നഷ്ടങ്ങളുടെ പട്ടിക വളരെ വലുതാണ്. നിനച്ചിതിരിക്കാതെയെ ത്തിയ ദുരന്തവാര്‍ത്ത സൃഷ്ടിച്ച നടുക്കത്തിനിടയിലും ദുരന്തസ്ഥലത്ത് ഗ്രാമീണരും അഗ്നിശമന സേനയും ചേര്‍ന്ന് നടത്തിയ യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാ പ്രവര്‍ത്തനം മുതല്‍ ജനറല്‍ റാവത്ത് അടക്കം വീരസൈനികര്‍ക്ക് നല്‍കിയ രാജോചിത അന്ത്യയാത്രാനിമിഷങ്ങള്‍ വരെ രാജ്യം ഉയര്‍ത്തിപ്പിടിച്ച ഐക്യവും അഖണ്ഡതയും ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരം തന്നെയാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധമ ന്ത്രി എന്നിവരെല്ലാം പാലം വിമാനത്താവളത്തില്‍ നേരിട്ടെത്തി കൊല്ലപ്പെട്ട സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. രാഹുല്‍ഗാന്ധി അടക്കം രാ ഷ്ട്രീയത്തിന് അതീതമായും നേതൃത്വം ആദരവോടെ തന്നെ ജനറല്‍ റാവത്തിന് യാത്രയയപ്പുനല്‍കി. പ്രത്യേകിച്ച് പ്രിയതമന്റെ അന്ത്യയാത്രാ വേളയില്‍ ബ്രിഗേഡിയര്‍ ലിഡ്ഡറിന്റെ വിധവ ഗീതിക ലിഡ്ഡര്‍ പ്രകടിപ്പിച്ച ആത്മധൈര്യം ഒരു രാജ്യത്തിന് നല്‍കുന്ന പ്രചോദനം ചെറുതല്ല.
ജനറല്‍ റാവത്തിന്റെ വിടവാങ്ങലോടെ പുതിയ സംയുക്ത സൈനികമേധാവി ആരായിരിക്കും എന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇതിനകംതന്നെ ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ ജനറല്‍ റാവത്തിന്റെ മരണം ഉയര്‍ത്തിവിടുന്ന കുറേയേറെ ചോദ്യങ്ങളുണ്ട്. റാവ ത്തിനൊപ്പം കത്തിയെരിഞ്ഞു തീരാതെയും അമിത ദേശീയതയാല്‍ മൂടപ്പെടാതെയും സജീവമായ ചര്‍ച്ചകള്‍ക്ക് വിഷയമാക്കേണ്ട കാര്യങ്ങളാണിത്. എന്തുകൊണ്ട് ജനറല്‍ റാവത്തിനെപ്പോലെ ഒരാള്‍ക്ക് ഇങ്ങനെയൊരു വിധി ഏറ്റുവാങ്ങേണ്ടിവന്നു എന്നതാണ് ഇതില്‍ പ്രധാനം. സൈനിക ഹെലികോപ്റ്ററുകള്‍ അപകടത്തില്‍ പെടു ന്നത് രാജ്യത്ത് ആദ്യമല്ല. എന്നാല്‍ രാജ്യത്തിന്റെ ഉന്നത സൈനിക ശ്രേണിയില്‍ ഇരിക്കുന്ന ഒരാള്‍ സഞ്ചരിക്കുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പെടുമ്പോള്‍ ഇതിന് അര്‍ഥങ്ങളും മാനങ്ങളും വേറെയാണ്. സൈനിക ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും അടക്കം രാജ്യത്തെ പ്ര തിരോധ ഉപകരണങ്ങളുടെ സാങ്കേതികമികവും സുരക്ഷയും സംബന്ധിച്ച സംശയങ്ങള്‍ ഇത് ജനിപ്പിക്കുന്നുണ്ട്. ശത്രുരാജ്യങ്ങള്‍ക്കിടയില്‍പോലും നമ്മുടെ സൈനികശേഷി സംബന്ധിച്ച മുന്‍ധാരണകളെ ഇത് ദുര്‍ബലപ്പെടുത്തും.
രാജ്യസുരക്ഷക്കു തന്നെയാണ് ഇത് വെല്ലുവിളി ഉയ ര്‍ത്തുന്നത്. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്ന പ്രാഥമിക നിഗമനങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഉറപ്പു പറയാനാകില്ല. പ്രത്യേകിച്ച് ഏത് പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായി പറക്കാ നും ലാന്റു ചെയ്യാനും ശേഷിയുള്ള എം ഐ ശ്രേണിയി ല്‍പെട്ട ഹെലികോപ്റ്ററിലാണ് റാവത്തും സംഘവും സഞ്ചരിച്ചിരുന്നത് എന്ന തുകൊണ്ടുതന്നെ. ഊട്ടിക്കടുത്ത കൂനൂര്‍ അതിശൈത്യത്തിനും മഞ്ഞുമേഘങ്ങളാള്‍ കാഴ്ച മറയ്ക്കപ്പെടാനും സാധ്യതയുള്ള പ്രദേശമാണെന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം. ഹെലികോപ്റ്ററിന്റെ പൈലറ്റിനും ഇക്കാര്യത്തില്‍ ധാരണയില്ലാതിരിക്കില്ല. സൂലൂര്‍ വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് വെല്ലിങ്ടണ്‍ ഐലന്റിലെ ഡിഫന്‍സ് കോളജില്‍ ലാന്റു ചെയ്യുന്നതിന് ഇടക്ക് 20 മിനുട്ട് മാത്രമാണ് ആകാശായാത്ര സമയം. പറന്നുയരും മുമ്പ് യാതൊരു സാങ്കേതിക തകരാറും ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നതു കൊണ്ടുതന്നെ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. അത്തരമൊരു ഉത്തരം ലഭിക്കേണ്ടത് രാജ്യതാല്‍പര്യമാണ്.
പുതുതായി ഒരു പദവി സൃഷ്ടിച്ചുകൊണ്ടാണ് ജനറല്‍ റാവത്തിനെ മോദി സര്‍ക്കാര്‍ അതില്‍ നിയമിച്ചത്. അതും വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച തീരുമാനത്തിലൂടെ. സര്‍വ സൈന്യാധിപനായ രാഷ്ട്രപതിയുടേയോ പ്രധാനമന്ത്രിയുടേയോ പ്രതിരോധ മന്ത്രിയുടേയോ സാന്നിധ്യത്തിലല്ലാതെ രാജ്യത്തെ മൂന്ന് സേനാ വിഭാഗങ്ങളുടേയും തലവന്മാര്‍ ഒരുമിച്ച് ഒരു വേദിയിലോ സ്ഥലത്തോ പ്രത്യക്ഷപ്പെടാറില്ല. കര, വ്യോമ, നാവിക സേനകള്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള അതിര്‍ വരമ്പുകളാണിത്. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ക്കോ പട്ടാള അട്ടിമറിക്കോ ഉള്ള വിദൂര സാധ്യതകളെപ്പോലും ഇല്ലാതാക്കുക എന്ന ദീര്‍ഘദര്‍ശനമാണ് ഇതിനു പിന്നില്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷത കൂടിയാണിത്. ഇതിന്റെ തിരുത്തെഴുത്തായിരുന്നു ജനറല്‍ റാവത്തിനെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി ഡി എസ്) പദവിയില്‍ നിയമിച്ചുകൊണ്ടുള്ള മോദി സര്‍ക്കാറിന്റെ നീക്കം. അതും ക്യാബിനറ്റ് റാങ്കുള്ള പദവിയില്‍. ഒരു വ്യക്തിയില്‍ ഇത്തരത്തില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുന്നതിന്റെ ഭവിഷ്യത്ത് പല കോണുകളില്‍നിന്നും ചര്‍ച്ചയായി ഉയര്‍ന്നുവന്നിരുന്നു. മൂന്ന് സേനകളുടേയും നീക്കങ്ങളെ ഏകോപിപ്പിക്കുക, പ്രതിരോധ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാറിന് ഉപദേശം നല്‍കുക എന്നീ ചുമതലകളാണ് സി ഡി എസില്‍ നിയോഗിക്കപ്പെട്ടിരുന്നത്.
പ്രതിരോധ കാര്യങ്ങളില്‍ സര്‍ക്കാറിന് ഉപദേശം നല്‍കുന്നതിന് സുരക്ഷാ കാര്യ ഉപദേഷ്ടാവ്, പ്രതിരോധ വകുപ്പ് സെക്രട്ടറി പദവികള്‍ നേരത്തെതന്നെ നിലനില്‍ക്കുമ്പോഴായിരുന്നു മോദി സര്‍ക്കാറിന്റെ നീക്കം. അധികാരങ്ങള്‍ ചില ബിന്ദുക്കളില്‍ കേന്ദ്രീകരിക്കുകയെന്ന സംഘ് അജണ്ട തന്നെയായിരുന്നു യഥാര്‍ഥത്തില്‍ ഈ നീക്കത്തിനു പിന്നില്‍. അതിന്റെ വരും വരായ്കകള്‍ ഇനിയും പൂര്‍ണമായി ചര്‍ച്ച ചെയ്യപ്പെടാന്‍ ഇരിക്കുന്നതേയുള്ളൂ. കടുത്ത മോദി അനുകൂലിയായിരുന്ന റാവത്തിനു വേണ്ടി മാത്രം ഇത്തരമൊരു പദവി സൃഷ്ടി ച്ചു എന്ന ആരോപണം ഒഴിവാക്കാനെങ്കിലും തല്‍ക്കാലത്തേക്ക് പുതിയ സി ഡി എസ് നിയമിതനായേക്കാം. എന്നാല്‍ ജനറല്‍ റാവത്തിന്റെ നിയമനം, അതിന്റെ ആവശ്യം, സേവനം, അദ്ദേഹത്തിന്റെ വിയോഗം, മരണത്തിലെ ദുരൂഹതകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം സക്രിയമായ രീതിയില്‍ തന്നെ രാജ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഇത്തരം ചര്‍ച്ചകള്‍ അനിവാര്യമാണ്.